25 April 2024, Thursday

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര ; സെപ്റ്റംബർ 20 മുതൽ 30 വരെ പ്രതിഷേധ പരിപാടി

Janayugom Webdesk
August 24, 2021 4:11 am

19 പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്ന് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാൻ ഇന്ത്യയെ രക്ഷിക്കുക എന്ന ദൗത്യം ഒറ്റക്കെട്ടായി ഏറ്റെടുത്ത് നീങ്ങുമ്പോൾ ശുഭോദരമായ ചില ചിത്രങ്ങൾ പ്രകടമാണ്. 11 അടിയന്തരാവശ്യമുന്നയിച്ച് സെപ്റ്റംബർ 20 മുതൽ 30 വരെ രാജ്യവ്യാപക പ്രതിഷേധപരിപാടി സംഘടിപ്പിക്കാനും പ്രതിപക്ഷപാർടികളുടെ യോഗം തീരുമാനിച്ചു. മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാൻ സർവശക്തിയും ഉപയോഗിച്ച് രംഗത്തിറങ്ങാൻ യോ​ഗം ആഹ്വാനം ചെയ്തു. ധർണകൾ, പ്രതിഷേധപ്രകടനങ്ങൾ, ഹർത്താൽ എന്നിവ നടത്തും. ഓരോ സംസ്ഥാനത്തെയും കോവിഡ് സാഹചര്യവും സുരക്ഷാ മാനദണ്ഡവും അനുസരിച്ചാകും പ്രതിഷേധം.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആതിഥേയയായ യോഗത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ബിഹാർ പ്രതിപക്ഷനേതാവ് തേജ്വസി യാദവ് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. സമാജ്‌വാദി പാർടി പിന്തുണ അറിയിച്ച് കത്തുനൽകി.
ആർഎസ്എസ്- ബിജെപി പ്രകടനപത്രികയ്ക്ക് ഒരു ബദൽ ദർശനം തയ്യാറാക്കണമെന്നും അതിന് ജനങ്ങളിലേയ്ക്ക് ആഴത്തിലിറങ്ങുന്ന ലളിതമായൊരു വീക്ഷണം പ്രാപ്യമാകണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. മതേതര ദർശനം ഉൾക്കൊള്ളുന്ന പൊതുമിനിമം പരിപാടിയിൽ ഊന്നിയുള്ളതായിരിക്കണം കർമ്മപദ്ധതി എന്നതായിരുന്നു ധാരണ. ഇതിനായി ഒരു കേന്ദ്ര കമ്മിറ്റിയും പ്രവർത്തന പദ്ധതികളും വേണമെന്നും നിർദ്ദേശമുയർന്നു.
ആം ആദ്മി പാർട്ടി, ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ്, ടിഡിപി എന്നീ പാർട്ടികളെ സംയുക്ത യോഗത്തിലേക്ക് വിളിച്ചിരുന്നില്ല. എങ്കിലും കപിൽ സിബൽ സംഘടിപ്പിച്ച ബിജെപി വിരുദ്ധ കക്ഷികളുടെ യോഗത്തിൽ ഈ നാലു പാർട്ടികളുടെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഇവരെല്ലാം ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നവരും പ്രവർത്തിക്കുന്നവരുമാണ്.
മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ സംവിധാനങ്ങളെയെല്ലാം 2022ൽ വരാനിരിക്കുന്ന യുപി അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയുമാണ്. മോഡി നേരിട്ടാണ് ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുന്നതും ഫണ്ടുകളുടെ ധാരാളിത്തം ഇവിടെ പ്രകടവുമാണ്, ശക്തമായ മസിൽ പവറും. പ്രതിപക്ഷ കക്ഷികളാകട്ടെ നേരിടുന്ന വെല്ലുവിളികൾ ഉത്തർപ്രദേശിൽ ഒതുങ്ങുന്നില്ല. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലേക്കുള്ള പടിവാതിൽക്കൽ എത്തി നിൽക്കുന്നു. ഇത്തരം സാഹചര്യത്തിൽ പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്റെ വിളിയാണ്. രാജ്യം ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്.

സിപിഐ, സിപിഐ (എം), കോൺ ഗ്രസ്, ടിഎംസി, ശിവസേന, ഡിഎംകെ, ജെഎംഎം, എൻസിപി, പിഡിപി, നാഷണൽ കോൺഫറൻസ്, ആർജെഡി, എൽജെഡി, ജെഡിഎസ്, ആർഎൽഡി, വിസികെ, എഐയുഡിഎഫ്, കേരള കോൺഗ്രസ് എം, ഐയുഎംഎൽ, ആർഎസ്‌പി എന്നീ കക്ഷികളാണ് ഒന്നായി പ്രതിഷേധ പരിപാടികൾക്ക് അഹ്വാനം ചെയ്തത്.

പ്രതിപക്ഷകക്ഷികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ 

വാക്സിൻ ഉല്പാദനം വർധിപ്പിക്കുക, ആഗോളതലത്തിൽ ലഭിയ്ക്കുന്ന വാക്സിൻ സംഭരിക്കുക, എല്ലാവർക്കും വാക്സിൻ നൽകുക, കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പൊതു ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുക.  ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ നൽകുക, ആവശ്യക്കാർക്കെല്ലാം സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുക.  പെട്രോളിയം ഉല്പന്നങ്ങളുടെ അമിതമായ കേന്ദ്ര എക്സൈസ് തീരുവ പിൻവലിക്കുക.  മൂന്ന് കാർഷികനിയമവും പിൻവലിക്കുക, കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക.  പൊതുമേഖലയുടെ സ്വകാര്യവൽക്കരണവും തൊഴിൽ കോഡുകളും പിൻവലിക്കുക, ന്യായമായ വേതനത്തിനായി വിലപേശാനുള്ള അവകാശം സംരക്ഷിക്കുക.  ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങളുടെ പുനരുദ്ധാരണ സാമ്പത്തിക പാക്കേജ് നടപ്പാക്കുക, വായ്പകളല്ല വേണ്ടത്.  വേതനം ഇരട്ടിയാക്കി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ വർഷം 200 തൊഴിൽദിനം നൽകുക, നഗരങ്ങളിലും തൊഴിലുറപ്പുപദ്ധതി നടപ്പാക്കുക.  വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേഗത്തിൽ തുറക്കാൻ അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വാക്സിനേഷനിൽ മുൻഗണന നൽകുക.  പെഗാസസ് ചാരവൃത്തിയിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക. റഫാൽ യുദ്ധവിമാന ഇടപാടിൽ ഉന്നതതല അന്വേഷണം നടത്തുക.  ഭീമ കൊറേഗാവ് കേസിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലും യുഎപിഎ ചുമത്തപ്പെട്ട എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കുക. അഭിപ്രായപ്രകടന സ്വാതന്ത്ര്യം വിനിയോഗിച്ചതിന്റെ പേരിൽ ജയിലിൽ അടച്ച മാധ്യമപ്രവർത്തകരെ വിട്ടയക്കുക.  ജമ്മു കശ്മീരിലെ എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.