19 May 2024, Sunday

വീണ്ടും യുഎസ് മതസ്വാതന്ത്ര്യ കമ്മിഷന്‍ ; ഇന്ത്യ അരക്ഷിതം

Janayugom Webdesk
ന്യൂഡല്‍ഹി
December 16, 2023 11:26 pm

ഇന്ത്യൻ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുന്നതിനാല്‍ പ്ര­ത്യേക ആശങ്കയുള്ള രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്ന് യുഎസ് കമ്മിഷൻ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. സിഖ് വംശജര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നേരിടുന്ന ഭീഷണി ചൂണ്ടിക്കാട്ടി കമ്മിഷന്‍ യുഎസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദേശ രാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളെയും പത്രപ്രവര്‍ത്തകരെയും അഭിഭാഷകരെയും നിശബ്ദരാക്കാന്‍ ഇന്ത്യൻ സര്‍ക്കാര്‍ സമീപകാലത്ത് ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പേരില്‍ ഇന്ത്യക്കെതിരെ ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. മോഡ‍ി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷ മത വിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യമുള്‍പ്പെടെ ഗുരുതരമായി ലംഘിക്കപ്പെടുന്നത് തുടരുകയാണ്. ഈ അവസ്ഥയെ മുൻനിര്‍ത്തി ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനഡയില്‍ ഖലിസ്ഥാന്‍ പ്രവര്‍ത്തകൻ ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതിലും മറ്റൊരു ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുവിനെതിരെ യുഎസില്‍ നടന്ന വധശ്രമത്തിലും ഇന്ത്യൻ സര്‍ക്കാരിന് പങ്കുണ്ടെന്ന് യു‌എസ്‌സി‌ഐ‌ആര്‍‌എഫ് കമ്മിഷണര്‍ സ്റ്റീഫൻ ഷ്‌നെക്ക് പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും മത ന്യൂനപക്ഷങ്ങളെ നിശബ്ദമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും കമ്മിഷണര്‍ പറ‌ഞ്ഞു.

മതസ്വാതന്ത്ര്യ ലംഘനങ്ങളെ ആധാരമാക്കി ബന്ധപ്പെട്ട രാജ്യങ്ങള്‍ക്കെതിരെ ഉപരോധങ്ങളുള്‍പ്പെടെയുള്ള നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് 1998ലെ യുഎസ് മതസ്വാതന്ത്ര്യ നിയമം അനുവദിക്കുന്നു. ന്യൂനപക്ഷ വേട്ടകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ആശങ്കയുള്ള രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്ന ശുപാര്‍ശ 2020 മുതല്‍ ഓരോ വര്‍ഷവും യു‌എസ്‌സി‌ഐ‌ആര്‍‌എഫ് മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ യുഎസ് ഭരണകൂടങ്ങള്‍ ഇതിനോട് നിശബ്ദത പാലിക്കുകയായിരുന്നു. വിഷയത്തില്‍ വാഷിങ്ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല.

Eng­lish Sum­ma­ry: Unit­ed States Com­mis­sion on Inter­na­tion­al Reli­gious Freedom
You may also like this video

us

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.