2 May 2024, Thursday

ക്യൂബന്‍ നേട്ടങ്ങള്‍ ഉപരോധം വഴി നിരാകരിക്കുന്ന അമേരിക്ക

ഡിലാന്‍ ജയിംസ്
February 28, 2023 4:30 am

ക്യൂബന്‍ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്നായിരുന്നു ജൈവ സാങ്കേതികവിദ്യാ പരിശോധനാ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിച്ച് കാന്‍സറിനും പ്രമേഹത്തിനുമുള്ള പരമ്പരാഗത ചികിത്സാ രീതികള്‍ പുനരവതരിപ്പിക്കുക എന്നത്. കാന്‍സറിന്റെയും പ്രമേഹത്തിന്റെയും വ്യാപന കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള യു എസിനെ സംബന്ധിച്ച് ഈ ചികിത്സാ രീതികള്‍ വലിയ പ്രതീക്ഷയാകേണ്ടതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ശീതയുദ്ധം മുതല്‍ 60 വര്‍ഷക്കാലമായി തുടരുന്ന ഉപരോധങ്ങള്‍ ക്യൂബയ്ക്ക് തങ്ങളുടെ ആരോഗ്യ ഗവേഷണ ഫലങ്ങളും പ്രതിരോധ മരുന്നുകളും മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിന് തടസമാവുകയാണ്.
അടുത്തിടെ ക്യൂബയിലേക്കുള്ള ഒരു പ്രതിനിധി സംഘാംഗമായി ഹവാനയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ലാറ്റിൻ അമേരിക്കൻ സ്കൂൾ ഓഫ് മെഡിസിൻ (ഇഎല്‍എഎം), കാൻസർ ഗവേഷണ സ്ഥാപനമായ സെന്റർ ഓഫ് മോളിക്യുലർ ഇമ്മ്യൂണോളജി (സിഐഎം) എന്നിവ സന്ദർശിക്കുന്നതിന് അവസരമുണ്ടായി. ക്യൂബയിലെ ആരോഗ്യരംഗത്തെ പുരോഗതി മനസിലാക്കുവാനും ഈ നൂതന പ്രവർത്തനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നയാളുകളില്‍ നിന്ന് നേരിട്ടു കേൾക്കാനും അസുലഭമായ അവസരമാണ് ലഭിച്ചത്. അവിടെയുള്ള മെഡിക്കൽ വിദ്യാർത്ഥികളുമായും ഗവേഷകരുമായും നടത്തിയ സംഭാഷണങ്ങളിലൂടെ, വിവിധ രാജ്യങ്ങൾക്കിടയിൽ സഹകരണം വളർത്തിയെടുക്കാന്‍ സാധ്യമാണെന്നും പരസ്പര നിലനില്പിന് അത്തരം സഹകരണം ആവശ്യമാണെന്നും വ്യക്തമായി. ജൈവ സാങ്കേതികവിദ്യയില്‍ ഇതിനകംതന്നെ ക്യൂബ നവീനമായ ചികിത്സാരീതികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അവയാകട്ടെ അന്താരാഷ്ട്ര ശാസ്ത്രസമൂഹം പല തവണ അംഗീകരിച്ചവയുമായിരുന്നു. ഉദാഹരണത്തിന് ഹവാന സര്‍വകലാശാലയിലെ ഒരു ചെറു പരീക്ഷണശാലയില്‍ വികസിപ്പിച്ച അമിത രക്തസ്രാവം മൂലമുള്ള പകര്‍ച്ചപ്പനി (ഹീമോഫീലിയസ് ഇന്‍ഫ്ലുവന്‍സ)ക്കുള്ള പ്രതിരോധ മരുന്ന്. ഇതിന് ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ സ്വര്‍ണ മെഡല്‍ ലഭിക്കുകയും ചെയ്തിരുന്നു.


ഇതുകൂടി വായിക്കൂ:  ക്യൂബയ്ക്കെതിരായ ഉപരോധത്തിന്റെ 60 വര്‍ഷങ്ങള്‍


കൂടാതെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) ക്യൂബയുടെ ഹെബര്‍പ്രൊട്ട്-പി ചികിത്സയെ അംഗീകരിക്കുകയുണ്ടായി. ഗുരുതരമായ പ്രമേഹത്താലുണ്ടാകുന്ന പഴുപ്പിനെ തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റേണ്ടിവരുന്നതില്‍ നിന്ന് രോഗികളെ രക്ഷിക്കുവാന്‍ ഈ ചികിത്സയിലൂടെ സാധിച്ചിരുന്നു. എന്‍ഐഎച്ചിൽ നിന്നുള്ള ഒരു ലേഖനത്തിൽ പ്രമേഹ ചികിത്സയില്‍ ക്യൂബ കൈവരിച്ചിരിക്കുന്ന പുരോഗതിയെ ‘ഒരു സുപ്രധാന ഒരു ആരോഗ്യപ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ഉല്പന്നം എന്നാണ്’ വിവരിച്ചിരിക്കുന്നത്.
യുഎസില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷം പേരുടെ കാലുകള്‍ മുറിച്ചുമാറ്റേണ്ടിവരുന്നതില്‍ 1.30ലക്ഷവും പ്രമേഹം മൂലം പഴുപ്പ് ബാധിക്കുന്നവരുടേതാണ്. ഈ രോഗികളുടെ അതിജീവന നിരക്കാകട്ടെ 40 ശതമാനത്തിന്റേത് അഞ്ചുവര്‍ഷവും 24 ശതമാനത്തിന്റേത് പത്തുവര്‍ഷവുമാണ്. പ്രമേഹ രോഗത്തിലുണ്ടായ അമിതമായ വര്‍ധന യുഎസിലെ കൂടിയ മരണകാരണങ്ങളില്‍ ഏഴാമത്തേതാണ്. ഹെബര്‍പ്രൊട്ട്-പി ലഭ്യമല്ലാത്തതാണ് കൂടുതല്‍ അമേരിക്കക്കാരുടെ അവയവം മുറിക്കലിന് കാരണമാകുന്നത്. ക്യൂബയുടെ ഹെബര്‍പ്രൊട്ട്-പി മാത്രമാണ് കാലിലെ വ്രണം തടയുന്നതിനും ജീവനുതന്നെ ഭീഷണിയായേക്കാവുന്ന കാല്‍ മുറിച്ചുമാറ്റല്‍ ഒഴിവാക്കുന്നതിനും സാധ്യമാകുന്ന ഏക പ്രതിവിധി. സമീപകാലത്ത് ക്യൂബയിലെ ഗവേഷകര്‍ ശ്വാസകോശാര്‍ബുദ ചികിത്സയ്ക്ക് സഹായകമാകുന്ന സിമാവാക്സ് എന്ന പേരിലുള്ള പ്രതിരോധ മരുന്ന് വികസിപ്പിക്കുകയുമുണ്ടായി. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ചികിത്സാ രീതിയാണ് സിമാവാക്സ്. ക്യൂബയ്ക്ക് പുറമേ അര്‍ജന്റീന, ബോസ്നിയ, ഹെര്‍സെഗോവിന, കൊളംബിയ, കസാഖിസ്ഥാന്‍, പരാഗ്വെ, പെറു തുടങ്ങിയ രാജ്യങ്ങളും ഈ ചികിത്സയ്ക്ക് അംഗീകാരം നല്കിയിട്ടുണ്ട്.
കാലിഫോര്‍ണിയയിലെ അംഗീകൃത ഓങ്കോളജിസ്റ്റും ഹെമറ്റോളജി സ്പെഷ്യലിസ്റ്റുമായ ഡോ. ജെന്നിഫര്‍ ചോവറ്റ് യുഎസിലെ തന്റെ പ്രവര്‍ത്തന കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാറുണ്ട്. അവര്‍ ഇതുവരെ സിമാവാക്സിനെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. എന്നാല്‍ യുഎസിലെ പൊതുസമൂഹത്തിന് ശ്വാസകോശാര്‍ബുദത്തിനുള്ള ഈ പ്രതിരോധ മരുന്ന് ലഭ്യമായാല്‍ എന്താണ് ഗുണങ്ങളെന്ന് വിശദീകരിച്ചു. നിലവില്‍ കാന്‍സര്‍ വാക്സിനുകള്‍ക്ക് വിപുലമായ സ്വീകാര്യതയുണ്ടായിട്ടില്ലെങ്കിലും പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള വാക്സിന്റെ ഫലപ്രാപ്തി പ്രതീക്ഷ നല്കുന്നതാണ്. ശ്വാസകോശാര്‍ബുദത്തിനുള്ള വാക്സിന്‍ വിപ്ലവകരമായ ഒന്നായിരിക്കുമെന്നും കാന്‍സര്‍ മരണത്തിന് പ്രധാനകാരണം ഈ രോഗമാണെന്നും ഡോ. ചോവറ്റ് അഭിപ്രായപ്പെട്ടു.
ശ്വാസകോശാര്‍ബുദത്തിനുള്ള പരമ്പരാഗത ചികിത്സാ രീതികള്‍ അവ്യക്തവും കടുപ്പമേറിയതുമാണ്. ശ്വാസകോശ ഛേദനം, കീമോതെറാപ്പി, റേഡിയേഷന്‍ തുടങ്ങിയ രീതികളാണ് സ്വീകരിക്കുന്നത്. അടുത്തിടെ മോണോക്ലോണല്‍ ആന്റിബോഡികള്‍, ബയോളജിക്കല്‍ ഇന്‍ഹിബിറ്ററുകള്‍ എന്നിവ ഉപയോഗിച്ചുള്ള ഫലപ്രദമായ ചികിത്സ ബദല്‍ മാര്‍ഗമായി കണ്ടെത്തിയിട്ടുണ്ട്. ഇതിനും കുറച്ച് പാര്‍ശ്വഫലങ്ങളുണ്ട്. ക്യൂബയുടെ സിമാവാക്സ് പോലെത്തന്നെ മോണോക്ലോണല്‍ ആന്റിബോഡി മരുന്നുകളും കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം മരുന്നുകള്‍ പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി നാഡീവ്യവസ്ഥ വഴി നല്കുന്നതാണ് നല്ലതെന്നും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്നുമാണ് ഡോ. ചോവറ്റിന്റെ അഭിപ്രായം.


ഇതുകൂടി വായിക്കൂ: കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ക്യൂബന്‍ അംബാസഡര്‍


2018ൽ, അമേരിക്കയില്‍ പരിമിതമായ ചികിത്സാ പരീക്ഷണങ്ങൾ നടത്താൻ യുഎസ് മരുന്ന് അതോറിട്ടിയുടെ അനുമതി നേടിയ ആദ്യത്തെ ക്യൂബൻ ബയോ ഫാർമസ്യൂട്ടിക്കൽ ഉല്പന്നമായി സിമാവാക്സ് മാറി. ക്യൂബക്കെതിരായ ഉപരോധം നീക്കി ബന്ധം സാധാരണ നിലയിലാക്കാൻ ഒബാമ ഭരണകൂടം നീക്കം ആരംഭിച്ചതിന് പിന്നാലെയാണ് ഈ പരീക്ഷണ പങ്കാളിത്തം നേടിയത്. എന്നാല്‍, ട്രംപ് ഭരണകൂടം ക്യൂബയോടുള്ള ഒബാമയുടെ നയം തിരുത്തി, വീണ്ടും കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തി. അതിന്റെ ഫലമായി, വ്യാപാരവും ശാസ്ത്രീയ സഹകരണവും എന്നത്തേയും പോലെ പരിമിതമാവുകയും, സിമാവാക്സ് യുഎസിലെ പൊതുജനങ്ങൾക്ക് ലഭ്യമാകാത്ത സ്ഥിതിയുണ്ടാവുകയും ചെയ്തു.
എങ്കിലും, ക്യൂബയിലേക്കുള്ള യാത്രാവിലക്ക് പരിഗണിക്കാതെ ചില അമേരിക്കക്കാർ ശ്വാസകോശാർബുദ ചികിത്സയ്ക്കായി ആ രാജ്യത്തേക്ക് പോകാൻ ശ്രമിക്കുന്നുണ്ട്. ജീവന്‍ രക്ഷിക്കുന്നതിന് നിയമം ലംഘിക്കേണ്ടിവരുന്നു എന്ന അപകടകരമായ സാഹചര്യങ്ങളാണ് ഈ രോഗികള്‍ അഭിമുഖീകരിക്കുന്നത്. ക്യൂബയുടെ വാക്സിൻ യുഎസിലേക്ക് കയറ്റി അയ‌യ്ക്കാൻ അനുവദിച്ചാൽ, അത് അവിടെയുള്ള ആയിരക്കണക്കിന് രോഗികളുടെ ജീവിതകാലയളവ് ഉയര്‍ത്തുകയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.
പ്രസിഡന്റ് ജോ ബൈഡൻ കാൻസറിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ ഏകീകരിക്കുന്നതിന് മൂൺഷോട്ട് സംരംഭം പ്രഖ്യാപിച്ചിരുന്നു. സ്വന്തം മകനെ കാൻസർ ബാധിച്ച് നഷ്ടപ്പെട്ടതിന്റെ അനുഭവത്തില്‍ നിന്നായിരുന്നു അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. എന്നാൽ, നിലപാട് പ്രഖ്യാപിച്ചിട്ടും ബൈഡൻ ഭരണകൂടം ക്യൂബയ്ക്കെതിരായ സാമ്പത്തിക യുദ്ധം തുടരുകയാണ്. ഇത് ക്യൂബയിൽ ചികിത്സ തേടുന്നതില്‍ നിന്ന് അമേരിക്കക്കാരെ തടയുകയുമാണ്. ക്യൂബയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന് ബൈഡൻ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ഡൊണാൾഡ് ട്രംപിനേക്കാൾ ക്യൂബ‌ക്കെതിരെ കർശനമായി പെരുമാറുകയും ചെയ്യുന്നത് തുടരുകയാണ്.
സെന്റർ ഓഫ് മോളിക്യുലർ ഇമ്മ്യൂണോളജിയിലെ (സിഐഎം) ക്യൂബൻ മെഡിക്കൽ ഗവേഷകനായ റൈഡൽ അൽവാരസ് പറയുന്നത്, രോഗികൾക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ പരിമിതികൾ മനസിലാകില്ലെന്നും തങ്ങള്‍ക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അവർ മനസിലാക്കുന്നുണ്ടെന്നുമാണ്. മരുന്ന് സുരക്ഷിതവും വിജയകരവുമാണെന്ന് അറിയാമെങ്കിലും, ഇപ്പോഴും ഇത് രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.


ഇതുകൂടി വായിക്കൂ:  കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ പുതിയ കാല്‍വയ്പ്


വാക്സിനുകൾക്ക് അംഗീകാരം ലഭിക്കുന്നതിന് സാധാരണയായി 10 വർഷം വേണമെങ്കില്‍ ഉപരോധത്തിന്റെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ പ്രക്രിയയ്ക്ക് 20 മുതൽ 30 വരെയോ അതിൽ കൂടുതലോ വര്‍ഷങ്ങള്‍ എടുത്തേക്കാം. അപ്പോഴേക്കും, ചികിത്സയുടെ പ്രയോജനം ലഭിക്കുമായിരുന്ന രോഗികൾ മരിച്ചുപോയിട്ടുണ്ടാകുമെന്നും അൽവാരസ് പറയുന്നു.
“ക്യൂബൻ മരുന്നുകള്‍ ഒന്നാം ലോക വിപണിയിൽ അംഗീകരിക്കപ്പെടണമെങ്കിൽ, യുഎസിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയും എഫ്ഡിഎയുടെ അംഗീകാരം നേടുകയും വേണം. പക്ഷേ, ഉപരോധവും സാമ്പത്തിക പരിമിതികളും കാരണം ക്യൂബൻ വാക്സിനുകൾ യുഎസിൽ വിൽക്കാന്‍ സാധിക്കുന്നില്ലെന്നതാണ് സ്ഥിതി.”
യുഎസ് സര്‍ക്കാരിന്റെ നിഷേധാത്മക പ്രതികരണം പൊതുജനങ്ങളിൽ തീവ്രമായ വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്. കത്രീന ചുഴലിക്കാറ്റിനെതിരെയുള്ള തയ്യാറെടുപ്പിലും അതിനോട് പ്രതികരിക്കുന്നതിലും പരാജയപ്പെട്ടതിനാൽ കൂടുതൽ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന് അവര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. അന്നേരവും ക്യൂബൻ ഡോക്ടർമാരെയും ആരോഗ്യ സേവനങ്ങളെയും യുഎസിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നെങ്കിൽ, അമേരിക്കക്കാർക്ക് ആവശ്യമായ സഹായം ലഭിക്കുമായിരുന്നു. എന്നാല്‍ യുഎസ് ഭരണകൂടം തങ്ങളുടെ പിടിവാശി തുടരുകയാണ്, അതിന്റെ വില നല്‍കേണ്ടിവരുന്നത് അവിടുത്തെ ജനതയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.