28 April 2024, Sunday

ഐൻസ്റ്റൈന്റെ പെണ്ണുങ്ങൾ

സ്മിതാ ഹരിദാസ്
February 25, 2024 3:27 am

“പ്രിയ മധുരഭാജനമേ,
മധുരവും വശ്യവുമായ ആ കൊച്ചു കുറിമാനത്തിനു വളരെ നന്ദി. അതെന്നെ സന്തോഷിപ്പിച്ചതിനു കണക്കില്ല. രണ്ടു മോഹനനയനങ്ങൾ പ്രേമപൂർവം നോക്കിക്കൊണ്ടിരിക്കേ, കോമളമായ കൈയുകൾ കടലാസിലൂടെ അങ്ങോട്ടുമിങ്ങോട്ടും നിരങ്ങിനീങ്ങി പകർത്തിയ എഴുത്ത് ആരുടെ ഹൃദയത്തിലേക്കാണ് പതിഞ്ഞു ചേരാത്തത്. എന്റെ കൊച്ചു മാലാഖപ്പെണ്ണേ, തനിച്ചു കഴിയുന്നതിന്റെ ആധി ഞാനിപ്പോൾ മനസിലാക്കുന്നു. ആധികൊണ്ടുള്ള വേദന എനിക്കറിയാൻ കഴിയും, എന്നാൽ ഈ സ്നേഹം അതിലുമേറെ സന്തോഷം നൽകുന്നുണ്ട്. നിന്നെ അറിയില്ലെങ്കിൽപ്പോലും എന്റെ അമ്മയും നിന്നെ ഹൃദയത്തിലേറ്റിയിട്ടുണ്ട്. നിന്റെ മനോഹരമായ രണ്ടു ചെറിയ എഴുത്തുകൾ ഞാനമ്മയെ കാണിച്ചിരുന്നു. ഒരു പെണ്ണിനോടും മുമ്പ് ഇതുപോലെ പരിചയപ്പെട്ടിട്ടില്ലാത്ത എന്റെ അവസ്ഥയോർത്ത് അവർക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. ഈ ലോകത്തിൽ മറ്റാരും ഇന്നേവരെ പ്രവേശിച്ചിട്ടില്ലാത്ത എന്റെ അന്തരാത്മാവിൽ നിറയെ ഇപ്പോൾ നീമാത്രം…”
(ആൽബർട്ട് ഐൻസ്റ്റൈൻ: ജീവിതം ശാസ്ത്രം ദർശനം എന്ന പുസ്തകത്തിൽനിന്ന്)

പ്രണയലേഖനത്തിന്റെ കാര്യത്തിൽമാത്രം ഐൻസ്റ്റൈന്റെ സാറാമ്മയായിരുന്നു മാരി (Mar­rie). മാരിക്ക് ആദ്യ പ്രണയലേഖനമെഴുതുമ്പോൾ ഐൻസ്റ്റൈനു പ്രായം 16. അവൾക്ക് 18. മികച്ച സാങ്കേതിക വിദ്യാഭ്യാസം തേടി സൂറിച്ചിലെ ETH എന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനെത്തിയപ്പോഴാണ് മാരിയെ അദ്ദേഹം പരിചയപ്പെടുന്നത്. മാരിയുടെ വീട്ടിലാണ് അക്കാലത്ത് ഐൻസ്റ്റൈൻ താമസിച്ചിരുന്നത്. നിത്യതയോളം, പ്രിയനെ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു എന്ന് മാരിയുടെ ഹൃദയം പകർത്തി അവൾ എഴുതിനൽകിയെങ്കിലും പ്രണയം അധികകാലം തുടർന്നുകൊണ്ടുപോകാൻ ഐൻസ്റ്റൈൻ താല്പര്യപ്പെട്ടില്ല. ബൗദ്ധികപ്രണയത്തിനായി മിലേവ മാരിക് ഹൃദയത്തിൽ കൂടുവച്ചതായിരുന്നു അതിനു കാരണം. മിലേവ ഹൈഡൻബർഗ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയപ്പോൾ ഐൻസ്റ്റൈൻ തനിച്ചായി. മിലേവയുടെ കത്തിലൂടെ ഐൻസ്റ്റൈൻ വിരഹദുഃഖമകറ്റി. അനന്തമായ സന്തോഷം ആസ്വദിക്കുവാൻ കഴിയുന്നവനാണു മനുഷ്യൻ എന്നെഴുതിയ മിലേവയുടെ സ്നേഹത്തിന്റെ അനന്തസൗന്ദര്യം ഐൻസ്റ്റൈൻ ആവോളമാസ്വദിച്ചു. ആപേക്ഷികതാസിദ്ധാന്തത്തിന്റെ ആദ്യരൂപം അദ്ദേഹം ചർച്ചചെയ്തത് മിലേവയുമായിട്ടായിരുന്നു. ഡോളിയെന്നും ജോണിയെന്നുമാണ് അവർ കത്തുകളിൽ പരസ്പരം അഭിസംബോധന ചെയ്തിരുന്നത്. ജോണി കാമുകിക്കെഴുതിയ ഒരു കൊച്ചുകവിത വായിക്കുക.
‘Oh my! That John­nie boy
So crazy with desire
While think­ing of his Dollie
His pil­low catch­es fire’
ഐൻസ്റ്റൈന്റെ സിദ്ധാന്തങ്ങൾക്കു പിന്നിൽ മിലേവയുടെ കരസ്പർശമുണ്ടെന്നുള്ളതിൽ തർക്കമില്ല. ഒടുക്കം മിലേവ തന്റെ ഉദരത്തിൽ ഐൻസ്റ്റൈന്റെ കുഞ്ഞിനെ പേറുന്നുണ്ടെന്നറിയിച്ചപ്പോഴും മറുപടിക്കത്തുകളിൽ ഭൗതികശാസ്ത്രത്തിൽ അദ്ദേഹമപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന വിഷയത്തെക്കുറിച്ചായിരുന്നു വിശേഷങ്ങൾ. മിലേവ പ്രസവിക്കുന്നത് ഒരു പെൺകുഞ്ഞിനെയായിരിക്കുമെന്നും അവൾക്ക് ലീസേറൽ(Lieserl) എന്നു പേരിടണമെന്നും ഐൻസ്റ്റൈൻ ആഗ്രഹിച്ചു.
മിലേവ പെൺകുഞ്ഞിനെ പ്രസവിച്ചു. ലീസേറലിന്റെ ജീവചരിത്രം ഇന്നും അജ്ഞാതമാണ്. വിവാഹപൂർവ്വബന്ധത്തിലുണ്ടായ കുട്ടിയെക്കുറിച്ച് പുറത്തറിയുന്നത് അഭിമാനപ്രശ്നമായി ഐൻസ്റ്റൈൻ കരുതിയിരിക്കണം. അവരുടെ വിവാഹംനടന്നത് 1903ലാണ്. അതിനുശേഷവും ആദ്യസന്താനത്തെ ഒപ്പം കൂട്ടുന്നതിന് ഐൻസ്റ്റൈൻ തയ്യാറായില്ല. ആ ദമ്പതികൾക്ക് പിന്നീട് രണ്ടു പുത്രന്മാർ ജനിച്ചു. ഐൻസ്റ്റൈന്റെ പൂർവ്വകാമിനിമാരിൽ ഒരാളായ അന്നയാണ് മിലേവയുമായുള്ള വിവാഹബന്ധം ഉലയുന്നതിനു കാരണക്കാരിയായത്. 

പിന്നീടദ്ദേഹം തന്റെ അമ്മയുടെ സഹോദരി പൗളിന്റെ മകൾ എൽസയുമായി അടുപ്പത്തിലായി. എൽസയ്ക്ക് മൂന്ന് വയസ് മൂപ്പുകൂടും. ഐൻസ്റ്റൈൻ എൽസയുടെ ഇളയ സഹോദരി പൗള(Paula)യുമായി ശൃംഗരിക്കുമായിരുന്നു. അക്കാര്യത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും ക്രമേണ എൽസ — ഐൻസ്റ്റൈൻ അനുരാഗം ദൃഢതരമായി വളർന്നു. ‘എനിക്കു സ്നേഹിക്കാൻ, എന്നെ സ്നേഹിക്കാൻ ഒരാൾ വേണം. അല്ലെങ്കിൽ ജീവിതം ദുരിതമാവും…’
ഐൻസ്റ്റൈൻ എൽസയ്ക്കെഴുതി. എങ്ങനെയോ ആ കത്ത് മിലേവക്കു കിട്ടി. ഐൻസ്റ്റൈൻ- മിലേവ ബന്ധത്തിൽ വിള്ളൽ കൂടിക്കൂടിവന്നു. അവസാനം അവർ രണ്ടാണ്മക്കളുമൊത്ത് സൂറിച്ചിലേക്കു മടങ്ങി. വിവാഹബന്ധം വേർപെടുത്തുന്നത് പിന്നെയും കുറേ വർഷങ്ങൾക്കു ശേഷമായിരുന്നു. ഭാര്യയുമായി പിരിഞ്ഞെങ്കിലും മക്കളായ ഹാൻസ്, എഡ്വേർഡ് എന്നിവരെ അദ്ദേഹം സംരക്ഷിച്ചു. 

എൽസയുടെ ആദ്യ വിവാഹത്തിൽ അവർക്കു രണ്ടു പെൺമക്കൾ ഉണ്ടായിരുന്നു. യൗവനത്തിലെത്തിയ മാർഗോട്ടും ഇൽസിയും. എൽസയുമായുള്ള ഐൻസ്റ്റൈന്റെ രഹസ്യബന്ധം പരസ്യമായി തുടങ്ങിയപ്പോൾ മിലേവയിൽനിന്ന് വിവാഹമോചനം ആഗ്രഹിച്ചെങ്കിലും പുനർവിവാഹ നിർദേശത്തെ മിലേവ എതിർത്തു. മികച്ച സാമ്പത്തിക സുരക്ഷ ഐൻസ്റ്റൈൻ മിലേവക്കു നൽകി. അവസാനം തന്റെ 1922ലെ നോബൽ സമ്മാനത്തുകയും മിലേവക്കു കൊടുത്തു. മിലേവക്കു വിവാഹത്തിലൂടെ ലഭിച്ച ‘മിലേവ ഐൻസ്റ്റൈൻ’ എന്ന പേര് എക്കാലവും നിലനിറുത്താനും അവകാശം കിട്ടി.
1919ൽ ഐൻസ്റ്റൈൻ എൽസയെ വിവാഹംചെയ്തു. ഭർത്താവിന്റെ ആപേക്ഷികതാസിദ്ധാന്തം ഭാര്യയ്ക്കു പിടികിട്ടിയിട്ടുണ്ടോയെന്ന കുസൃതിച്ചോദ്യം ഒരാൾ എൽസയോടു ചോദിച്ചു. ”പലതവണ പറഞ്ഞുതന്നിട്ടുണ്ട്. പക്ഷേ, സംതൃപ്തമായ കുടുംബജീവിതത്തിന് അതു വളരെ അത്യാവശ്യമല്ല” എന്നായിരുന്നു മറുപടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.