27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 15, 2024
July 13, 2024
June 29, 2024
June 26, 2024
June 14, 2024
May 7, 2024
February 28, 2024
January 15, 2024
January 12, 2024
January 1, 2024

യുദ്ധം, പണപ്പെരുപ്പം; കയറ്റുമതി മേഖലയിൽ ആശങ്ക

സ്വന്തം ലേഖകൻ
കൊച്ചി
October 28, 2023 9:46 pm

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ആഗോള മാന്ദ്യത്തിന്റെ സാധ്യതകളും പണപ്പെരുപ്പവും ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് നെഞ്ചിടിപ്പ് വർധിപ്പിക്കുന്നു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനു ശേഷം പുതിയ വിപണികൾ കണ്ടെത്തി മികച്ച മുന്നേറ്റം നേടിയ കയറ്റുമതി സ്ഥാപനങ്ങൾക്ക് ഇപ്പോഴത്തെ സാഹചര്യം കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്. യൂറോപ്പിൽ പണപ്പെരുപ്പത്തിന്റെ നിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ ഇറക്കുമതി കാര്യത്തിൽ ബ്രിട്ടന്‍ അടക്കം മെല്ലെപ്പോക്ക് തുടരുകയാണ്.

ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികളായ അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം തീവ്രമായതോടെ സെപ്റ്റംബറിൽ ഇന്ത്യയുടെ കയറ്റുമതിയിൽ കനത്ത ഇടിവുണ്ടായിരുന്നു. ഇതോടൊപ്പം ഇറക്കുമതിയും ഗണ്യമായി കുറഞ്ഞതിനാൽ രാജ്യത്തെ വ്യാപാരക്കമ്മി നിയന്ത്രണ വിധേയമായി തുടരുന്നതാണ് കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ആശ്വാസം പകരുന്നത്. ആഭ്യന്തര ഉപഭോഗത്തിലുണ്ടായ മികച്ച വളർച്ച മൂലം കയറ്റുമതിയിലെ ഇടിവ് രാജ്യത്തെ കോർപറേറ്റ് മേഖലയുടെ പ്രവർത്തനക്ഷമതയെ പ്രതികൂലമായി ബാധിച്ചില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

വിപണിയിലെ പണലഭ്യത ഉയർന്നു നിൽക്കുന്നതിനാൽ ആഭ്യന്തര വിപണി കഴിഞ്ഞ ആറു മാസമായി മികച്ച വളർച്ചയാണ് നേരിടുന്നത്. ഇലക്ട്രോണിക്സ്, ഹെവി എൻജിനീയറിങ്, കൺസ്യൂമർ പ്രൊഡക്ട്സ് എന്നിവ മുതൽ ഹരിത ഇന്ധന, വാഹന മേഖലകളിൽ വരെ ഇന്ത്യൻ കമ്പനികൾ മത്സരക്ഷമതയാർജിച്ച് അതിവേഗം വിപണി വികസിപ്പിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയുടെ മർക്കന്റയിസ്ഡ് ഉല്പന്നങ്ങളുടെ കയറ്റുമതി ജൂൺ മാസത്തിൽ 2.6 ശതമാനം ഇടിഞ്ഞ് 3447 കോടി ഡോളറിലെത്തി.

പെട്രോളിയം ഉല്പന്നങ്ങൾ, സ്വർണ, രത്നാഭരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ മാത്രമാണ് നേരിയ ഉണർവുണ്ടായത്. കയറ്റുമതി മേഖലയിൽ തളർച്ചയുണ്ടെങ്കിലും ഇന്ത്യയുടെ വ്യാപാരക്കമ്മി സെപ്റ്റംബറിൽ 1937 കോടി ഡോളറായി താഴ്ന്നിരുന്നു. സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും മാന്ദ്യ ഭീഷണിയും കണക്കിലെടുത്ത് വൻകിട കോർപറേറ്റ് ഗ്രൂപ്പുകൾ ചെലവ് ചുരുക്കലിലേക്ക് മാറുന്നതിനാൽ ഇന്ത്യയിലെ ഐടി കമ്പനികൾക്ക് ഉൾപ്പെടെ പുതിയ കയറ്റുമതി കരാറുകൾ ലഭിക്കുന്നില്ലെന്ന് വ്യവസായികൾ പറയുന്നു.

Eng­lish Sum­ma­ry: war, infla­tion; In cri­sis in the export sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.