ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ വ്യാപകപ്രതിഷേധം. മജ്‍ലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഉവൈസിയും മുൻ കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലും ഭാഗവതിനെതിരെ രംഗത്തുവന്നു. ഇന്ത്യയിൽ താമസിക്കാൻ മുസ്ലിങ്ങൾക്ക് അനുമതി നല്കുന്നുവെന്ന് പറയാൻ ആരാണ് മോഹൻ ഭാഗവത് എന്ന് ഉവൈസി ചോദിച്ചു. മനുഷ്യനെ മനുഷ്യനായി കാണണമെന്ന് കപിൽ സിബൽ പ്രതികരിച്ചു.
ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് ഭയപ്പെടാനൊന്നുമില്ലെന്നും സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കാമെന്നും ആർഎസ്എസ് പ്രസിദ്ധീകരണങ്ങൾക്ക് നല്കിയ അഭിമുഖത്തിലാണ് മോഹൻ ഭാഗവത് ആവർത്തിച്ചത്. നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന തരത്തിലുള്ള ചിന്ത മുസ്ലിങ്ങൾ ഉപേക്ഷിക്കണം. ഇവിടെ താമസിക്കുന്ന ഹിന്ദുവും കമ്മ്യൂണിസ്റ്റും ഈ യുക്തി ഉപേക്ഷിക്കണം. ഹിന്ദു എന്നത് നമ്മുടെ സ്വത്വമാണെന്നും അത് ദേശീയതയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോകമെമ്പാടും ഹിന്ദുക്കൾ ആക്രമണോത്സുകരാകുന്നതിന് പിന്നിൽ 1000 വർഷത്തിലേറെയായി നടക്കുന്ന പോരാട്ടത്തിന്റെ ഉണർവാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ ഏർപ്പെടുന്നവർ ആക്രമണകാരികളാകുന്നത് സ്വാഭാവികമാണ്. ചരിത്രത്തിന്റെ ആദ്യകാലം മുതൽ ഇന്ത്യ അവിഭക്തമായിരുന്നു. എന്നാൽ അടിസ്ഥാന ഹൈന്ദവബോധം മറന്നപ്പോഴെല്ലാം വിഭജിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ പൗരത്വത്തിന് ഉപാധികൾ വയ്ക്കാൻ അദ്ദേഹത്തിന് എങ്ങനെ ധൈര്യം വന്നുവെന്ന് മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ ഒവെെസി ചോദ്യം ചെയ്തു. ‘സ്വന്തം രാജ്യത്ത് വിഭജനം ഉണ്ടാക്കുന്ന നിങ്ങൾക്ക് വസുധൈവ കുടുംബകം എന്ന് ലോകത്തോട് പറയാൻ കഴിയില്ല. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോഡി മറ്റ് രാജ്യങ്ങളിലെ എല്ലാ മുസ്ലിം നേതാക്കളെയും കെട്ടിപ്പിടിക്കുന്നത്? സ്വന്തം രാജ്യത്ത് ഒരു മുസ്ലിമിനെയും കെട്ടിപ്പിടിക്കുന്നത് കാണാനില്ലല്ലോ’ എന്നും ഒവൈസി ചോദിച്ചു. “ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം, സമ്മതിക്കുന്നു; എന്നാൽ മനുഷ്യൻ മനുഷ്യനായി തുടരണമെന്ന് കപിൽ സിബൽ ട്വീറ്റ് ചെയ്തു.
English Summary; Widespread protest against RSS chief Mohan Bhagwat’s statement that Hindustan should remain Hindustan.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.