7 May 2024, Tuesday

Related news

May 7, 2024
May 7, 2024
May 3, 2024
May 3, 2024
April 30, 2024
April 22, 2024
April 22, 2024
April 21, 2024
April 20, 2024
April 16, 2024

മോഡി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന്റെ ചെലവ് 10 കോടി; ബിജെപി പ്രവര്‍ത്തകര്‍ക്ക് ‘വിഐപി’ പാസ്

പങ്കെടുത്തവര്‍ക്ക് 1000 രൂപ വീതം
Janayugom Webdesk
ന്യൂഡല്‍ഹി
April 10, 2023 6:55 pm

കർണാടകയിലെ ധാർവാഡ് ഐഐടിയുടെ പുതിയ കാമ്പസ് ഉദ്ഘാടന ചടങ്ങിന് മാത്രം ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ചെലവഴിച്ചത് പത്ത് കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. ഉച്ചഭക്ഷണം, സ്റ്റേജ് സജ്ജീകരണം, ബ്രാൻഡിങ്, പ്രമോഷനുകൾ, മറ്റ് ലോജിസ്റ്റിക്‌സ് എന്നിവയ്ക്കായി മാത്രം 9.49 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം അനൗദ്യോഗിക കണക്കുകളനുസരിച്ച് ചെലവ് 20 കോടിയാണ്.

ഇക്കഴിഞ്ഞ മാര്‍ച്ച് 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ധാർവാഡിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസിന്റെ തറക്കല്ലിടൽ നടത്തിയ മോഡി, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കർണാടകയിലുടനീളം നിരവധി വികസന പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. അവരിൽ ഭൂരിഭാഗത്തിനും ഭക്ഷണവും ഗതാഗത സൗകര്യവും സര്‍ക്കാര്‍ ചെലവില്‍ നൽകിയതായി വിവരാവകാശ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രിയെക്കൂടാതെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. വേദിയിലേക്കും തിരിച്ചും ആളുകളെ കൊണ്ടുപോകാൻ കര്‍ണാടക എസ്ആർടിസി ബസുകൾക്ക് 2.83 കോടി, ഉച്ചഭക്ഷണം 86 ലക്ഷം, സൗണ്ട്, എൽഇഡി ലൈറ്റിങ്, സിസിടിവി ഇൻസ്റ്റലേഷനുകൾ എന്നിവയ്ക്ക് 40 ലക്ഷം, ജർമ്മൻ ടെന്റ്, സ്റ്റേജ്, ഗ്രീൻ റൂം, ബാരിക്കേഡുകൾ എന്നിവയ്ക്ക് 4.68 കോടി എന്നിങ്ങനെയാണ് തുക ചെലവഴിച്ചത്. ഇതിനുപുറമെ പരിപാടിയുടെ ബ്രാൻഡിങ്ങിനായി പ്രത്യേകം 61 ലക്ഷവും ചെലവഴിച്ചു.

അതിനിടെ ചടങ്ങ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ പോലെയായിരുന്നുവെന്ന് വിവരാവകാശ അപേക്ഷ നല്കിയ ജെഡി (എസ്) ജില്ലാ പ്രസിഡന്റ് ഹുൻസഹിമാരദ് പ്രതികരിച്ചു. പൊതുപണത്തിന്റെയും അധികാരത്തിന്റെയും നഗ്നമായ ദുരുപയോഗമാണ് ഇവിടെ കാണാനായത്. സർക്കാർ പരിപാടിയാണെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് ‘വിഐപി’, ‘വിവിഐപി’ പാസുകൾ നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

‘സ്വകാര്യ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തു. ഏകദേശം 60,000 പേർക്ക് ഉച്ചഭക്ഷണം നൽകി. പരിപാടിയിൽ പങ്കെടുക്കാൻ ഒരാൾക്ക് 1000 രൂപ വാഗ്ദാനം ചെയ്തു. 2023 മാർച്ച് 16 ന് നടന്ന പരിപാടി കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം താൻ വിവരാവകാശ രേഖ ഫയൽ ചെയ്തെങ്കിലും നാല് ദിവസം മുമ്പ് മാത്രമാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹുബ്ബാലി ധാർവാഡ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസ് നൽകിയ വിവരാവകാശ മറുപടിയിൽ ഡെപ്യൂട്ടി കമ്മിഷണറുടെ ഫണ്ടിൽ നിന്ന് ചെലവഴിച്ച തുക മാത്രമാണ് കണക്കാക്കുന്നത്. പുറത്തുവിടാത്ത കണക്കുകൾ പ്രകാരം ഏകദേശം 20 കോടി രൂപ പരിപാടിക്ക് ചെലവഴിച്ചുവെന്നും ആരോപണമുണ്ട്. പ്രധാനമന്ത്രി പങ്കെടുത്ത മറ്റ് പരിപാടികളിലും സമാനമായ അനാവശ്യ ചെലവുകൾ സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ട്. 2023 ഫെബ്രുവരി 27 ന് മോഡി ഷിമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്ത ചടങ്ങിലേക്ക് ആളുകളെ പങ്കെടുപ്പിക്കുന്നതിനായി 1,600 കര്‍ണാടക എസ്ആർടിസി ബസുകൾക്ക് സംസ്ഥാന സർക്കാർ 3.94 കോടി രൂപ നൽകിയതായി ഷിമോഗയിലെ ആകാശ് പാട്ടീലിന് ലഭിച്ച വിവരാവകാശ മറുപടിയിൽ കന്നഡ ദിനപത്രമായ പ്രജാവാണി റിപ്പോർട്ട് ചെയ്തു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എൻജിനീയറാണ് കെഎസ്ആർടിസിക്ക് തുക നൽകിയത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലും അതിനോട് ചേർന്നുള്ള മുതുമല ടൈഗർ റിസർവിലും പര്യടനങ്ങളുള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രി കര്‍ണാടകയില്‍ നടത്തിവരുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കിടയില്‍പ്പോലും ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്ന സമീപനം ബിജെപിയുടെ പതിവാണെന്ന് ഇതിനകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Eng­lish Sum­ma­ry: 10 crores for the inau­gu­ra­tion cer­e­mo­ny attend­ed by Modi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.