23 June 2024, Sunday

Related news

June 22, 2024
June 20, 2024
June 20, 2024
June 20, 2024
June 19, 2024
June 19, 2024
June 18, 2024
June 12, 2024
June 12, 2024
June 12, 2024

ഇന്ത്യയില്‍ പണയത്തിലുള്ളത് 18 ലക്ഷം കോടിയുടെ സ്വര്‍ണം

കെ രംഗനാഥ്
തിരുവനന്തപുരം
May 29, 2024 10:38 pm

ഇന്ത്യക്കാര്‍ രാജ്യത്തെ ബാങ്കുകളിലും അംഗീകൃത സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലുമായി പണയം വച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം 18 ലക്ഷം കോടിയെന്ന് റിസര്‍വ് ബാങ്കിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍. അനധികൃത സ്ഥാപനങ്ങളില്‍ പണയം വയ്ക്കുന്നത് വ്യാപകമായതിനാല്‍ പണയസ്വര്‍ണത്തിന്റെ മൂല്യം 30 ലക്ഷം കോടി രൂപയായി ഉയരുമെന്ന നിഗമനവുമുണ്ട്.
അടുത്തകാലത്തായി സ്വര്‍ണവിലയിലുണ്ടായ വന്‍ കുതിപ്പുമൂലം സ്വര്‍ണവായ്പാ വിപണിമൂല്യം 50 ലക്ഷം കോടി കടന്നിരിക്കാമെന്നും കണക്കുകൂട്ടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധന 13,000 രൂപയാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ മാത്രം വിലയില്‍ 7.6 ശതമാനം വര്‍ധനവുണ്ടായി. അംഗീകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും സ്വര്‍ണപ്പണയത്തിന്മേല്‍ വായ്പയെടുക്കുന്ന സംവിധാനത്തിലെ വളര്‍ച്ച 2028 വരെ ശരാശരി 6.8 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നാണ് സൂചന. ഇത്തരം സ്ഥാപനങ്ങളില്‍ പണയം വച്ചിട്ടുള്ള സ്വര്‍ണം മാത്രം 5,800 ടണ്‍ വരും. അതേസമയം അനധികൃത സ്ഥാപനങ്ങളിലെ പണയസ്വര്‍ണം 3,000 ടണ്ണിലേറെ വരുമെന്ന കണക്കു വേറെ. അതായത് ഇന്ത്യയില്‍ മൊത്തം പണയത്തിലിരിക്കുന്നത് 8,800 ടണ്‍ സ്വര്‍ണം.

സ്വര്‍ണപ്പണയത്തിന്മേലുള്ള വായ്പാ-മൂല്യ അനുപാതം ഉദാരമാക്കിയ റിസര്‍വ് ബാങ്കിന്റെ മാനദണ്ഡവും വായ്പയെടുക്കുന്നവരുടെ സംഖ്യ കുതിച്ചുയരാന്‍ കാരണമായി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പണയ സ്വര്‍ണത്തിന്റെ 78 ശതമാനം വരെ വായ്പയായി ലഭിക്കുന്നതും സ്വര്‍ണവായ്പാ വിപണി തഴച്ചുവളരുന്നതിന് കാരണമായി. സ്വര്‍ണത്തിന്റെ വിലക്കയറ്റമനുസരിച്ച് വായ്പാത്തുക കൂടുമെന്നത് ഉപഭോക്താവിന് അനുകൂല ഘടകമാവുന്നു. സ്വര്‍ണശേഖരത്തിന്റെ ലോക തലസ്ഥാനമായ ഇന്ത്യയിലെ ജനങ്ങളുടെ പക്കലുള്ളത് 27,300 ടണ്‍ പൊന്നാണെന്നതാണ് ഔദ്യോഗിക കണക്ക്. ഇതിന്റെ പലമടങ്ങ് മൂല്യമുള്ള സ്വര്‍ണം പൂഴ്ത്തിവച്ചിട്ടുണ്ടെന്ന നിഗമനവുമുണ്ട്. ഇന്ത്യയുടെ ശേഖരത്തിലേക്ക് ആഗോളവിപണിയില്‍ നിന്നും പ്രതിവര്‍ഷം 400 ടണ്‍ മുതല്‍ 1300 ടണ്‍ വരെ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിന് പുറമെ സ്വര്‍ണബോണ്ടുകളിറക്കി കേന്ദ്രം കടമെടക്കാറുണ്ട്.
എന്നാല്‍ സ്വര്‍ണപ്പണയ മേഖലയാകെ സുരക്ഷിതമാണെന്ന് കരുതാനുമാവില്ല. അംഗീകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പണയം വയ്ക്കുന്ന സ്വര്‍ണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളപ്പോള്‍ അനധികൃത ബാങ്കുകളില്‍ ആ സുരക്ഷയില്ല. ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ വേഗത്തില്‍ത്തന്നെ തകരുന്നു. പണയം വച്ചവരുടെ സ്വര്‍ണമാണ് ഇപ്രകാരം ഒറ്റയടിക്ക് നഷ്ടമാവുന്നത്. അഞ്ച് വര്‍ഷത്തിനിടെ ഇത്തരത്തില്‍ പണയം വച്ച 1.32 ലക്ഷം കോടിയുടെ സ്വര്‍ണമാണ് വായ്പയെടുത്തവര്‍ക്ക് നഷ്ടമായതെന്ന് നാഷണല്‍ ക്രെെം റെക്കോഡ് ബ്യൂറോയുടെ കണക്കുകളില്‍ നിന്നും വ്യക്തമാവുന്നു.

സ്വര്‍ണവായ്പാ നിരക്ക് ബാങ്കുകളിലും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിലും 8.5 ശതമാനം മുതല്‍ 18 ശതമാനം വരെയാണ്. കുറഞ്ഞ കാലയളവിലേക്കാണ് വായ്പയെങ്കില്‍ പലിശ കുറവായിരിക്കും. 36 മാസം വരെയുള്ള കാലയളവില്‍ നിരക്ക് ഉയര്‍ന്നതാവും. അനധികൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ആകര്‍ഷണീയമായ പലിശയുള്ളപ്പോഴാണ് നിയമവിരുദ്ധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ച് വ്യാപകമായി വായ്പയെടുക്കുന്നവര്‍ വഞ്ചിതരാവുന്നത്.

Eng­lish Summary:18 lakh crore worth of gold is pledged in India

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.