2 May 2024, Thursday

വരള്‍ച്ചാദുരിതത്തില്‍ 23 രാജ്യങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2023 9:41 pm

ഇന്ത്യ ഉള്‍പ്പെടെയുള്ള 23 രാജ്യങ്ങള്‍ വരള്‍ച്ചാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി യുഎൻ. വരള്‍ച്ച പോലെ എല്ലാ മേഖലയെയും ബാധിക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്ന മറ്റ് കാലാവസ്ഥാ പ്രശ്നങ്ങള്‍ കുറവാണെന്നും ഗ്ലോബല്‍ ഡ്രോട്ട് സ്‌നാപ്ഷോട്ട് എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2022ലും 2023ലും വരള്‍ച്ചയും വരള്‍ച്ച പോലുള്ള പ്രശ്നങ്ങളും രൂക്ഷമായിരുന്നു. മരുവല്‍ക്കരണം ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര കണ്‍വെൻഷനിലെ 101 രാജ്യങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് 184 കോടി പേര്‍ വരള്‍ച്ചാ ബാധിതരാണ്. ഇതില്‍ 4.7 ശതമാനം കടുത്ത വരള്‍ച്ച നേരിടുന്നതായും കോപ് 28ന്റെ ഭാഗമായി ഈ മാസം ഒന്നിന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വരള്‍ച്ച മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 23 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ യൂറോപ്യൻ മേഖലയില്‍ നിന്നാണ്. സ്പെയിൻ, ഇറ്റലി, യുകെ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ 2023 ഏപ്രില്‍, മേയ്, ജൂലൈ മാസത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗ്രീസ്, പോര്‍ച്ചുഗല്‍, റൊമാനിയ, സെര്‍ബിയ എന്നീ രാജ്യങ്ങളില്‍ 2022 ജൂലൈയില്‍ വരള്‍ച്ച മൂലമുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
2022ല്‍ 6,30,000 ചതുരശ്ര കിലോമീറ്ററാണ് വരള്‍ച്ചാബാധിതമായത്. 2000–2022ല്‍ 1,67,000 ആയിരുന്നു ശരാശരി വരള്‍ച്ചാബാധിത മേഖല എന്ന് യൂറോപ്യൻ കാലാവസ്ഥാ ഏജൻസി പറഞ്ഞു. 

യുഎസ്എയിലും കാനഡയിലും യഥാക്രമം 2022 ജനുവരിയിലും ഈ വര്‍ഷം മാര്‍ച്ചിലും വരള്‍ച്ചാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഏഷ്യയില്‍ ഇന്ത്യ, ശ്രീലങ്ക രാജ്യങ്ങളില്‍ ഈ വര്‍ഷം ഓഗസ്റ്റിലും ഇൻ‍‍ഡോനേഷ്യയില്‍ ഈ വര്‍ഷം ജൂലൈയിലും കസാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളില്‍ 2022 മേയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കനത്ത ചൂടിന്റെ കാര്യത്തില്‍ ഈ വര്‍ഷം റെക്കോഡുകള്‍ മറികടന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. വരള്‍ച്ചയുടെ ആഘാതങ്ങള്‍ വലുതാണ്. 

അണക്കെട്ടുകളില്‍ ജലത്തിന്റെ അളവ് കുറയുന്നത് മുതല്‍ വിളവെടുപ്പ് കുറയുന്നതു വരെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ജൈവവൈവിധ്യ ശോഷണം, സാമ്പത്തിക ആഘാതം, പ്രത്യേകിച്ച് കാര്‍ഷികവൃത്തിയെ ആശ്രയിച്ചിരിക്കുന്ന മേഖലകളിലുണ്ടാകുന്ന സാമ്പത്തിക ആഘാതം ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയ്ക്കുകയും വിലക്കയറ്റത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: 23 coun­tries in drought

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.