21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 17, 2025
April 15, 2025
April 3, 2025
March 23, 2025
March 18, 2025
March 16, 2025
February 28, 2025
February 15, 2025

പ്രധാനമന്ത്രി വഴിയില്‍ കുടുങ്ങിയതില്‍ അന്വേഷണത്തിന് സുപ്രീം കോടതിയുടെ സമിതി

Janayugom Webdesk
ന്യൂഡല്‍ഹി
January 10, 2022 10:42 pm

പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി വഴിയില്‍ കുടുങ്ങിയ സംഭവത്തില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അന്വേഷിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണ സമിതിയില്‍ സുപ്രീം കോടതി മുന്‍ ജഡ്ജിക്ക് പുറമെ ചണ്ഡിഗഡ് ഡിജിപി, ദേശീയ അന്വേഷണ ഏജന്‍സി ഐജി, പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍, സുരക്ഷാ ചുമതലയുള്ള പഞ്ചാബ് പൊലീസ് എഡിജിപി എന്നിവരും ഉള്‍പ്പെടും.

നിശ്ചിത സമയപരിധിക്കകം സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ച് സമിതി പരമോന്നത കോടതിക്ക് റിപ്പോര്‍ട്ട് നല്കും. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏഴാം തീയതി സുപ്രീം കോടതി നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പിടിച്ചെടുത്തിരിക്കുകയാണ്. ജനുവരി അഞ്ചിനാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഏതാണ്ട് 20 മിനിറ്റോളം റോഡില്‍ കുടുങ്ങിയത്. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ഉന്നതതല അന്വേഷണവും ആവശ്യപ്പെട്ട് ലോയേഴ്‌സ് വോയ്‌സ് എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതു താല്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമാ കോലി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.

കേന്ദ്ര സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും വിഷയവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണങ്ങള്‍ മരവിപ്പിക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. വാദം തുടങ്ങിയ ഉടന്‍ പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍ ഡി എസ് പട്‌വാലിയ തങ്ങളുടെ ഭാഗം കൃത്യമായി കേള്‍ക്കുമോയെന്ന് സംശയിക്കുന്നതായി പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരത്തെതന്നെ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതായും ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൂചിപ്പിച്ചിരുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. പഞ്ചാബ് പൊലീസാണ് കുറ്റക്കാരെന്ന മുന്‍വിധിയിലാണ് കേന്ദ്രമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം

വിഷയം പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ അതൃപ്തി അറിയിച്ചു. കോടതിയുടെ പരിഗണനയിലിരിക്കെ പഞ്ചാബിലെ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെയാണ് വിമര്‍ശിച്ചത്. പഞ്ചാബിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയാല്‍ പിന്നെ എന്തിനാണ് കേസ് കോടതി പരിഗണിക്കുന്നതെന്നാണ് ബെഞ്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു ചോദിച്ചത്. എല്ലാ കാര്യങ്ങളും നിങ്ങള്‍ ഊഹിക്കുന്നുവെങ്കില്‍ പിന്നെന്തിനാണ് നീതിപീഠം ഇടപെടുന്നതെന്നും കോടതി തുഷാര്‍ മേത്തയോട് ചോദിച്ചു.

ENGLISH SUMMARY:Supreme Court com­mit­tee to probe PM’s pun­jab visit
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.