18 April 2024, Thursday

വിശപ്പില്ലാ ലോകം സാധ്യമാണ്

അഡ്വ. ജി ആർ അനിൽ
ഭക്ഷ്യ - പൊതുവിതരണവകുപ്പുമന്ത്രി കേരളം
October 16, 2021 4:00 am

ട്ടേറെ ആശങ്കകൾക്കും ആകുലതകൾക്കും നടുവിലാണ് ഈ വർഷത്തെ സാർവദേശീയ ഭക്ഷ്യദിനം സമാചരിക്കപ്പെടുന്നത്. ആഗോളസമൂഹത്തെ മാസങ്ങളോളം തടവിലാക്കിയ കോവിഡ് മഹാമാരി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ഭൂമിയുടെ നിലനില്പിന് തന്നെ വെല്ലുവിളിയാകുന്ന വിധത്തിൽ കാലാവസ്ഥാവ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നു. യുദ്ധങ്ങളിലും വംശീയ കലാപങ്ങളിലും അകപ്പെട്ടുപോയ നിരാലംബരായ മനുഷ്യരുടെ നിലവിളികൾ ഉയരുന്നു. മനുഷ്യവംശത്തിന്റെ ഭാവിയെപ്പറ്റി ഉത്കണ്ഠകൾ നിറയുന്ന ഈ കാലത്താണ് “നമ്മുടെ പ്രവർത്തി, നമ്മുടെ ഭാവി — മികച്ച ഉല്പാദനം, പോഷണം, പരിസ്ഥിതി — മികവാർന്ന ജീവിതം” എന്ന കേന്ദ്രപ്രമേയവുമായി ഈ ദിനം നമ്മെ സമീപിക്കുന്നത്. നൂറ്റിയമ്പതിലധികം രാജ്യങ്ങളിലെ സർക്കാരുകൾ, സർക്കാരിതര സംഘടനകൾ, മാധ്യമങ്ങൾ, സിവിൽ സമൂഹം എന്നിവരെല്ലാം ഒരുമിച്ച് നിന്ന് ബോധവല്ക്കരണത്തിനും സക്രിയമായ ഇടപെടലിനുമായുള്ള ഈ യത്നത്തിൽ പങ്കുചേരുന്നു.

 


ഇതുംകൂടി വായിക്കാം; വിശക്കുന്ന ഇന്ത്യ; പട്ടിണി സൂചികയില്‍ 101-ാം സ്ഥാനത്ത്; പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നില്‍


 

ഐക്യരാഷ്ട്രസഭയുടെ ഘടകസംഘടനയായ എഫ്എഒ (ഫുഡ് & അഗ്രികൾച്ചർ ഓർഗനൈസേഷൻ) 1945 ഒക്ടോബർ 16 നാണ് സ്ഥാപിതമായത്. മുൻ ഹംഗേറിയൻ ഭക്ഷ്യ — കാർഷികമന്ത്രി ഡോ: പോൾ റൊമാനിയുടെ നിർദ്ദേശപ്രകാരമാണ് 1979 മുതൽ ആ ദിനം സാർവദേശീയഭക്ഷ്യദിനമായി ആചരിക്കുന്നത്. വിശപ്പില്ലാത്ത ഒരു ലോകത്തിനായുള്ള പൊതുമുന്നേറ്റത്തിനുള്ള ആഹ്വാനം പ്രാരംഭകാലം മുതൽക്കുള്ള ഭക്ഷ്യദിനപ്രമേയങ്ങളിൽ തെളിഞ്ഞുകാണാം. എന്നാൽ ഈ ആശയം ഇന്ന് ഗുണപരമായി കൂടുതൽ മുന്നോട്ടുപോയിരിക്കുന്നു. വിശപ്പിന്റെ മാനദണ്ഡങ്ങളും അതിന്റെ നിർമ്മാർജനത്തിനായുള്ള കർമ്മപദ്ധതികളും രാഷ്ട്രാന്തരീയസമൂഹം പുനർനിർവചിച്ചിരിക്കുന്നു. ഇത് ഈ വർഷത്തെ ദിനാചരണപ്രമേയത്തിൽ അടിവരയിട്ടുകാണിക്കുന്നു.

നമ്മുടെ പ്രവൃത്തിയാണ് നമ്മുടെ ഭാവി എന്നതിൽ ആർക്കും തർക്കമുണ്ടാകേണ്ട കാര്യമില്ല. എന്നാൽ ആരെല്ലാം ഈ പ്രവർത്തികളിൽ ഒപ്പമുണ്ടാകും എന്നതാണ് പ്രസക്തം. മനുഷ്യരായി പിറന്ന എല്ലാവർക്കും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തണം. ഇത് ഒറ്റപ്പെട്ടുനില്ക്കുന്ന ഒരു ലക്ഷ്യമല്ല. സുസ്ഥിരവികസനം എന്ന സങ്കല്പവുമായി ചേർന്നുപോകുന്ന ഒന്നാണത്. അതായത് സുസ്ഥിരമായ ഒരു ഭക്ഷ്യ — കാർഷികവ്യവസ്ഥയ്ക്ക് മാത്രമേ ആ ലക്ഷ്യം നേടാനും വിശപ്പ് എന്ന പ്രതിഭാസത്തെ ശാശ്വതമായി അവസാനിപ്പിക്കാനും കഴിയൂ. കാരണം ഇന്ധനങ്ങളും ഊർജസ്രോതസുകളും മാത്രമല്ല ഭക്ഷ്യവിഭവങ്ങളും പ്രകൃതിവിരുദ്ധമായ ഉല്പാദന ഉപഭോഗരീതികളാൽ ശോഷിച്ച് പോകുന്നവ തന്നെയാണ്.

 


ഇതുംകൂടി വായിക്കാം; ക്ഷീരോല്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക്


 

ലാഭക്കൊതിയിൽ അധിഷ്ഠിതമായ ഒരു ലോകവ്യവസ്ഥ കൃഷിയുടെയും പരിസ്ഥിതിയുടെയും അത്യന്താപേക്ഷിതമായ ഭക്ഷ്യസ്രോതസുകളുടേയും മേൽ നടത്തുന്ന കയ്യേറ്റം ജനകോടികളുടെ നിലനില്പിനെ എപ്രകാരം അപകടപ്പെടുത്തുന്നു എന്നത് ഒരു രാഷ്ട്രീയ പ്രശ്നമാണ്. “ഈ ലോകത്തിൽ ഏവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ളവയുണ്ട്. ആരുടെയും ദുരാഗ്രഹത്തിനുള്ളത് ഇല്ലതാനും” എന്ന് പറഞ്ഞത് മഹാത്മാഗാന്ധിയാണ്. “ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടേയോ ഒരു സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ സ്വത്തല്ല. എന്തിന്, ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരുടെയും കൂട്ടുസ്വത്തുമല്ല അത്. നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പെടുത്തി വരുംതലമുറയ്ക്ക് കൈമാറാൻ ഉള്ളതാണ് അത്” എന്നത് മാർക്സിന്റെ വാക്കുകളാണ്. പരിസ്ഥിതിയുടെയും ഭക്ഷ്യ — കാർഷികവ്യവസ്ഥയുടെയും നിലനില്പ് ഇന്നത്തെ അത്രയുമൊന്നും ദുർബലപ്പെടാത്ത ഒരു കാലത്ത് രണ്ട് മഹാപ്രതിഭാശാലികൾ നടത്തിയ ദീർഘദർശനം നമുക്ക് വഴികാട്ടിയാണ്. നമ്മുടെ പ്രവൃത്തി നമ്മുടെ ഭാവിയെ നിർണയിക്കുമെന്ന് അവരുടെ സ്മരണകൾ നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.

കാർഷിക ഭക്ഷ്യവ്യവസ്ഥ നൂറ് കോടി മനുഷ്യർക്ക് ലോകത്ത് തൊഴിൽ നല്കുന്നു. സമ്പദ്‌വ്യവസ്ഥയിൽ മറ്റേതൊരു മേഖലയെക്കാളും കൂടിയ പങ്കാണിത്. ഇതിലുണ്ടാകുന്ന ഏതൊരു ചെറുവ്യതിചലനങ്ങളും ദശകോടികളെ തൊഴിൽരഹിതരാക്കും. ശതകോടികളെ പട്ടിണിയിലേക്ക് തള്ളിവിടും. ഇന്ന് നിലനില്ക്കുന്ന വാണിജ്യകേന്ദ്രീകൃതമായ ഭക്ഷ്യോല്പാദനവും ഉപഭോഗവും അമിതമായ പാഴാക്കലും ഭൂമിയുടെയും പരിസ്ഥിതിയുടെയും കാലാവസ്ഥയുടെയും മേലും ദുർവഹമായ ഭാരമാണ് ഏല്പിക്കുന്നത്. ഇപ്രകാരമുള്ള അമിതമായ പ്രകൃതിചൂഷണമെല്ലാമുണ്ടായിട്ടും 300 കോടി മനുഷ്യർക്ക് ലോകത്താകമാനം ആവശ്യമായ അളവിൽ പോഷകസമൃദ്ധമായ ആഹാരം ലഭിക്കുന്നില്ല. ആഫ്രിക്കൻ വൻകരയിലെ സബ്-സഹാറൻ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ കുഞ്ഞുങ്ങളുടെ പടം നാം മാധ്യമങ്ങളിൽ കാണുന്നു. മരണത്തിലേക്ക് നയിക്കുന്ന പച്ചയായ ഈ വിശപ്പ് മാത്രമല്ല അനീതി നിറഞ്ഞ ലോകക്രമം സൃഷ്ടിച്ചിരിക്കുന്നത്. വികസിതനാടുകളിലുൾപ്പെടെയുള്ള പാർശ്വവത്കൃത വിഭാഗങ്ങൾ പൊതുവിൽ കാണപ്പെടുന്ന സമ്പന്നതയ്ക്കിടയിലും മതിയായ ആഹാരം കിട്ടാത്തവരാണ്. ഇന്ത്യയിൽ 2020 ലെ കണക്കുപ്രകാരം 19.4 കോടി പേർ വിശപ്പ് ഒരു യാഥാർത്ഥ്യമായി അനുഭവിക്കുന്നവരാണ്.

 


ഇതുകൂടി വായിക്കാം; വൈദ്യുതി പ്രതിസന്ധി കേന്ദ്രത്തിന്റെ മറ്റൊരു പിടിപ്പുകേട്


 

 

ലോകത്തെ വിശക്കുന്നവരുടെ ഇരുപത്തിമൂന്ന് ശതമാനമാണിത്. അനുദിനം പാഴാക്കിക്കളയുന്ന വിഭവസമൃദ്ധിയുടെയും അമിതാഹാരശീലത്തിന്റെ ഫലമായ ജീവിതശൈലീരോഗങ്ങളുടെയും ഇടയിലാണ് ഈ യാഥാർത്ഥ്യവും നിലനില്ക്കുന്നത് എന്നതാണ് വൈരുധ്യം. ഈയൊരു പശ്ചാത്തലത്തിലാണ് സെപ്റ്റംബർ 23 ന് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് ആഗോളഭക്ഷ്യ ഉച്ചകോടി വെർച്വലായി വിളിച്ചുചേർത്തത്. സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങൾ 2030 ഓടെ സഫലീകരിക്കാൻ കഴിയുംവിധം ലോകഭക്ഷ്യവ്യവസ്ഥയെ ഗുണപരമായി പരിവർത്തിപ്പിക്കാൻ ഉച്ചകോടി തീരുമാനിച്ചു. 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഭാവിപരിപാടി എന്ന നിലയിൽ ഉച്ചകോടി അഞ്ച് പ്രവർത്തനപാതകൾ നിശ്ചയിച്ചു. സുരക്ഷിതവും പോഷകസമൃദ്ധവുമായ ആഹാരലഭ്യത എല്ലാവർക്കും, സുസ്ഥിര ഉപഭോഗശീലങ്ങളിലേക്കുള്ള ചുവടുമാറ്റം, പ്രകൃതി സൗഹൃദ ഭക്ഷ്യോല്പാദനം, സാമൂഹ്യനീതിതത്വങ്ങൾ പ്രകാരമുള്ള ഉപജീവനലഭ്യത, അപ്രതീക്ഷിതമായ ദുരന്തങ്ങളോടും ആഘാതങ്ങളോടുമുള്ള പ്രതിരോധക്ഷമത വളർത്തൽ എന്നിവയാണ് അവ. സർക്കാരും ഇതര പ്രവർത്തന പങ്കാളികളും ഈ ദിശയിൽ ഉത്സാഹിക്കാൻ ഉച്ചകോടി ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെയും ഭക്ഷ്യ‑കാർഷിക സംഘടനയുടെയും ശരിയായ ദിശയിലുള്ള പരിശ്രമങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും നേരുന്നു.

എന്നാൽ ഈ ആഹ്വാനങ്ങൾ ഫലപ്രാപ്തിയിലെത്തുന്നത് ലോകത്തെമ്പാടുമുള്ള ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന നയങ്ങളെ വലിയതോതിൽ ആശ്രയിച്ചായിരിക്കും എന്നത് പറയാതിരുന്നു കൂടാ. 1990 കൾ മുതൽ ലോകത്ത് കരുത്താർജിക്കുന്ന ഉദാരവത്കരണ നയങ്ങൾ ജനക്ഷേമകരങ്ങളായ ഇടപെടൽ നടത്താനുള്ള സർക്കാരുകളുടെ ശേഷിയെ പരിമിതപ്പെടുത്തുന്നു. മറ്റെല്ലാ രംഗങ്ങളെയുമെന്നപോലെ ഭക്ഷ്യ — കാർഷിക മേഖലകളെയും ഈ നയം വലിയ തോതിൽ ബാധിച്ചുകഴിഞ്ഞു. ആഗോളതലത്തിലുള്ള വിപണി ശക്തികളോട് പൊരുതിനില്ക്കാനാവാതെ കർഷകർ ഭക്ഷ്യ‑കൃഷിയുപേക്ഷിച്ചു പോകുന്നു. നാണ്യവിളകളിലേക്ക് മാറാൻ നിർബന്ധിതരാകുന്നു. വിത്ത്, വളം, കീടനാശിനി എന്നിവയ്ക്കെല്ലാം ലഭിച്ചുവന്നിരുന്ന സബ്സിഡികൾ പടിപടിയായി ഇല്ലായ്മ ചെയ്യപ്പെടുന്നു. ബഹുരാഷ്ട്ര വിത്തുകമ്പനികൾ കാർഷികമേഖലയിൽ പിടിമുറുക്കുന്നു. പൊതുവിതരണ രംഗത്തെ പരിമിതപ്പെടുത്തുന്നതും സംഭരണശാലകളുടെ സ്വകാര്യവത്ക്കരണവും ഈ ദിശയിലുള്ള നടപടികൾ തന്നെ. ബാങ്കിങ് മേഖലയുടെ സ്വകാര്യവത്ക്കരണത്തിലൂടെ സാമ്പത്തിക പിൻതുണയുടെ അവസാന കച്ചിത്തുരുമ്പും കർഷകന് നഷ്ടമാവുന്നു. അവശേഷിക്കുന്ന സംരക്ഷണ സംവിധാനവും ഇല്ലാതാക്കുന്ന കാർഷിക നിയമഭേദഗതിയിലൂടെ തദ്ദേശീയ പരമ്പരാഗത കാർഷികവൃത്തിയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും തറച്ചിരിക്കുന്ന കേന്ദ്രസർക്കാരുമായി മുഖാമുഖം പോരടിക്കുകയാണ് ഇന്ത്യയിലെ കർഷകർ ഇന്ന്. അവരുടെ രക്തം തെരുവിൽ വീണ നാളുകളിലാണ് കാർഷികഭക്ഷ്യവ്യവസ്ഥയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും വേണ്ടിയുള്ള ദിനാചരണം നടക്കുന്നത് എന്നത് മറക്കാൻ പാടില്ല. ഈ ദിനത്തിന്റെ സന്ദേശം സാർത്ഥകമാകണമെങ്കിൽ കേവലമായ പ്രചരണമോ ബോധവത്കരണമോ പോര ശക്തമായ ജനകീയരാഷ്ട്രീയമുന്നേറ്റം തന്നെ വേണ്ടി വരുമെന്നാണ് ഇതിന്റെ പാഠം.

എന്നാൽ ഒരു ജനപക്ഷ ബദലിന്റെ പതാകയുമായിട്ടാണ് കേരള സർക്കാരും സമൂഹവും മുന്നോട്ടുപോകുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്. മഹാമാരിയുടെ ദുരന്തകാലത്തും അല്ലാത്തപ്പോഴും ആരെയും പട്ടിണിക്കിടാത്ത കേരള മാതൃക ലോകത്തിനു മുന്നിൽ ശിരസുയർത്തി നില്ക്കുന്നു. മഹാമാരിക്കാലത്ത് സൗജന്യമായി നല്കിയ അതിജീവനക്കിറ്റുകളായും ഇരുപത് രൂപയ്ക്ക് ഒരു നേരത്തെ ആഹാരം നല്കുന്ന സുഭിക്ഷ ഹോട്ടലുകളായും സുതാര്യവും കാര്യക്ഷമവുമായ പൊതു വിതരണശൃംഖലയായും സ്കൂൾ വിദ്യാർത്ഥികൾക്ക് നല്കുന്ന ഭക്ഷ്യക്കിറ്റുകളായും സർക്കാർ നേരിട്ട് നടത്തുന്ന വിപണി ഇടപെടലായും ഇത് വികസിച്ചുകൊണ്ടിരിക്കുന്നു. ആഗോളഭക്ഷ്യ ഉച്ചകോടി പ്രഖ്യാപിച്ചതുപോലെ നമ്മുടെ പ്രവർത്തിയാണ് നമ്മുടെ ഭാവിയെങ്കിൽ, ആ ഭാവിയെ നാം സധൈര്യം ഒരുമിച്ച് നേരിടുമെന്ന് മലയാളിക്ക് ചങ്കിൽ കൈവെച്ച് പറയാം. വിശപ്പില്ലാ ലോകം സാധ്യമാണ് എന്ന് നമുക്ക് ലോകത്തെ ഓർമ്മിപ്പിക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.