5 May 2024, Sunday

Related news

March 7, 2024
March 3, 2024
February 26, 2024
February 26, 2024
February 22, 2024
February 22, 2024
February 21, 2024
February 18, 2024
February 16, 2024
February 16, 2024

കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ പ്രക്ഷോഭം

Janayugom Webdesk
തിരുവനന്തപുരം
November 10, 2023 11:30 pm

കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ സമരം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ജനുവരിയില്‍ നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎൽഎമാര്‍, എംപിമാര്‍, ഇടതുമുന്നണി സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അങ്ങേയറ്റം അവഗണനയാണ് കേരളത്തോട് കാണിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം അര്‍ഹതയുള്ള 58,000 കോടി രൂപ തടഞ്ഞുവച്ചിരിക്കുകയാണ്. യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഇതിനെതിരെ ഒരു ശബ്ദവും ഉയരുന്നില്ല. 18 യുഡിഎഫ് എംപിമാര്‍ ഈ അവഗണനയ്ക്കെതിരെ ഒന്നും ചെയ്യുന്നില്ല.

വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നതിന് സാമ്പത്തികമായി ഒരുപാട് ആവശ്യങ്ങള്‍ കേരളത്തിനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പരമാവധി വിഭവസമാഹരണം നടത്തുന്നുണ്ട്. ഈ വര്‍ഷം 71,000 കോടിയോളം രൂപ പഴയ കുടിശികകള്‍ പിരിച്ചെടുക്കാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷം 48,000 കോടിയാണ് പിരിച്ചെടുത്തത്. ഇതിലൂടെ സംസ്ഥാനത്തിന്റെ വളര്‍ച്ച ശക്തിപ്പെടുത്തിയപ്പോള്‍ കേന്ദ്ര ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് കേരളം രൂപീകൃതമായ കാലം മുതലുള്ള കുടിശിക കണക്കില്‍പ്പെടുത്തി കുറ്റപ്പെടുത്താനുള്ള ശ്രമം നടത്തി.
കേന്ദ്ര സമീപനത്തിനെതിരായി കേരളത്തിന്റെയാകെ ശബ്ദം ഉയര്‍ന്നുവരണം. അതിനായി എല്‍ഡിഎഫ് സംസ്ഥാനാടിസ്ഥാനത്തില്‍ വിപുലമായ കണ്‍വെന്‍ഷനും ജില്ലാടിസ്ഥാനത്തില്‍ പ്രത്യേക യോഗങ്ങളും വിളിച്ചുചേര്‍ക്കും. 18 മുതല്‍ ഡിസംബര്‍ 24 വരെ നവകേരള സദസുകള്‍ നടക്കുന്നതിനിടയില്‍ത്തന്നെ സെമിനാറുകള്‍ നടത്തും. എല്‍ഡിഎഫ് കക്ഷികള്‍ മാത്രമല്ല, കേരളത്തോട് താല്പര്യമുള്ള മുഴുവന്‍ പേരെയും അതിന്റെ ഭാഗമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. 

റെയില്‍വേയുടെ കാര്യത്തില്‍ തികഞ്ഞ അവഗണനയാണ് കേരളത്തോട് കാണിക്കുന്നത്. പദ്ധതി വിഹിതത്തില്‍ 1050 കോടിയാണ് ഈ വര്‍ഷം കുറച്ചത്. ഇവയുള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങളാണ് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ ഉന്നയിക്കുക. അവഗണന നേരിടുന്ന മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി സംസ്ഥാന ധനമന്ത്രി ചര്‍ച്ച നടത്തും.
സംസ്ഥാനത്തെ റബ്ബര്‍ കൃഷിക്കാര്‍ക്കുവേണ്ടി ഒരു പൊതുവേദി രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകളുമായി സഹകരിച്ച് ഡിസംബര്‍ അവസാനം കോട്ടയത്ത് വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.
സംസ്ഥാന നിയമസഭ പാസാക്കിയ ഭുപതിവ് നിയമത്തിന്റെ ആനുകൂല്യം കിട്ടേണ്ട കര്‍ഷകര്‍ ഗവര്‍ണറുടെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജനുവരിയില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നും ഇ പി ജയരാജന്‍ അറിയിച്ചു. 

മന്ത്രിസഭാ പുനഃസംഘടന ഡിസംബറില്‍

തിരുവനന്തപുരം: എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചതനുസരിച്ച് മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്ന് കണ്‍വീനര്‍ പറഞ്ഞു. രണ്ടര വര്‍ഷത്തിനുശേഷം രണ്ട് മന്ത്രിമാര്‍ മാറണമെന്ന് തീരുമാനിച്ചിരുന്നു. ഡിസംബര്‍ 24 വരെ നടക്കുന്ന നവകേരള സദസിനുശേഷം മന്ത്രിസഭാ പുനഃസംഘടന നടത്താമെന്നാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായത്. ഡിസംബര്‍ അവസാനം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Eng­lish Sum­ma­ry: Agi­ta­tion in Del­hi against cen­tral neglect

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.