27 April 2024, Saturday

കിവീസിനെ തകര്‍ത്ത് ഓസീസ്

Janayugom Webdesk
ക്രൈസ്റ്റ്ചര്‍ച്ച്
March 11, 2024 10:26 pm

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. കൈയിലിരുന്ന മത്സരം ന്യൂസിലന്‍ഡ് കളഞ്ഞു കുളിക്കുകയായിരുന്നു. ഇതോടെ ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ന്യൂസിലന്‍ഡ് മുന്നില്‍ വച്ച 279 റണ്‍സ് വിജയ ലക്ഷ്യം ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്ത് മറികടന്നു. വിജയത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയയെ ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിനു 80 എന്ന നിലയിലെത്തിക്കാന്‍ കിവികള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച മിച്ചല്‍ മാര്‍ഷ്- അലക്‌സ് കാരി സഖ്യം മത്സരം ഓസീസിന് അനുകൂലമാക്കി, അലക്‌സ് കാരി 98 റണ്‍സുമായി പുറത്താകാതെ നിന്നു. മാര്‍ഷ് 80 റണ്‍സെടുത്തു. ആറ്, ഏഴ് വിക്കറ്റുകള്‍ 220 റണ്‍സില്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായിരുന്നു. 

ഇതോടെ വീണ്ടും കളിയിലേക്ക് കിവികള്‍ മടങ്ങിയെത്തി. എന്നാല്‍ എട്ടാമനായി എത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് കാരിക്ക് പിന്തുണ നല്‍കിയതോടെ കൂടുതല്‍ നഷ്ടമില്ലാതെ ഓസീസ് ജയം തൊട്ടു. കമ്മിന്‍സ് വിലപ്പെട്ട 32 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിനെ 162 റണ്‍സില്‍ പുറത്താക്കാന്‍ ഓസ്ട്രേലിയക്ക് സാധിച്ചു. ഒന്നാം ഇന്നിങ്സില്‍ ഓസീസ് 256 റണ്‍സെടുത്തു. പക്ഷേ 94 റണ്‍സിന്റെ ലീഡ് അവര്‍ക്ക് സ്വന്തമായി. രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് തിരിച്ചു വന്നു. അവര്‍ 372 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി. അതോടെ ഓസീസ് ലക്ഷ്യം 279 ആയി.
ടെസ്റ്റ് റാങ്കിങ്ങില്‍ കിവീസിന് കനത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. പരമ്പര ആരംഭിക്കുമ്പോള്‍ അവര്‍ ഒന്നാമത് ആയിരുന്നു. ഇപ്പോള്‍ അവർ മൂന്നാം സ്ഥാനത്തേക്ക് എത്തി. പരമ്പര വിജയത്തോടെ ഓസ്ട്രേലിയ 12 നിർണായക പോയിന്റുകള്‍ സ്വന്തമാക്കി. 12 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 62.50 ആണ് ഓസ്ട്രേലിയയുടെ വിജയ ശതമാനം. ന്യൂസിലൻഡ് 60 ശതമാനത്തില്‍നിന്ന് 50 ശതമാനത്തിലേക്ക് താഴ്ന്നു. ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. 68.51 എന്ന വിജയ ശതമാനം ഇന്ത്യക്കുണ്ട്. 

Eng­lish Summary:Aussies crush Kiwis
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.