26 July 2024, Friday
KSFE Galaxy Chits Banner 2

ഭീമാ കൊറേഗാവ് കേസ്; ഷോമ സെന്നിന് ജാമ്യം

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2024 10:32 pm

ഭീമാ കൊറേഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഷോമ സെന്നിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഷോമ സെന്നിനെ 2018 ജൂണിൽ അറസ്റ്റ് ചെയ്തത്. അതിനുശേഷം ആദ്യമായാണ് ജാമ്യം ലഭിക്കുന്നത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, അഗസ്റ്റിൻ ജോർജ് മാസി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രായവും രോഗാവസ്ഥയും കണക്കിലെടുത്ത് ജാമ്യം അനുവദിച്ചത്. ഒപ്പം ദീർഘകാലമായി വിചാരണ തടവിൽ കഴിയുന്നതും കോടതി പരിഗണിച്ചിരുന്നു. ഷോമ സെന്നിനെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് എൻഐഎയും അറിയിച്ചിരുന്നു. പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ മഹാരാഷ്ട്ര വിട്ടുപോകരുത്, പാസ്‌പോർട്ട് സറണ്ടർ ചെയ്യുക, മേൽവിലാസവും മൊബൈൽ നമ്പറും അന്വേഷണ ഉദ്യോഗസ്ഥന് നൽകുക എന്നീ ജാമ്യവ്യവസ്ഥകളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.

65 കാരിയായ ഷോമ സെന്‍ പലപ്പോഴായി വിചാരണ കോടതിയിലും ബോംബെ ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തിരുന്നു. ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാനുള്ള 2023 ജനുവരിയിലെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഷോമ സെൻ സുപ്രീംകോടതിയെ സമീപിച്ചത്. ഷോമയെ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന തെളിവുകളൊന്നും അന്വേഷണ ഏജന്‍സിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അഭിഭാഷകൻ ആനന്ദ് ഗ്രോവർ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഭീമ കൊറേഗാവ് കേസിൽ കുറ്റമാരോപിക്കപ്പെട്ട് അറസ്റ്റിലായ 16 പേരിൽ ജാമ്യം ലഭിക്കുന്ന ആറാമത്തെയാളാണ് ഷോമ സെൻ. 2021ൽ സുധ ഭരദ്വാജിനും 2022ൽ ആനന്ദ് തെൽതുംബ്‌ഡെയ്ക്കും 2023ൽ വെർനോൺ ഗോൺസാൽവസ്, അരുൺ ഫെരേര, വരവര റാവു, ഗൗതം നവ്‌ലാഖെ എന്നിവർക്കും ജാമ്യം ലഭിച്ചിരുന്നു. 

Eng­lish Sum­ma­ry: Bhi­ma Kore­gaon case; Bail to Shoma Sen
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.