26 July 2024, Friday
KSFE Galaxy Chits Banner 2

Related news

June 23, 2024
June 16, 2024
June 16, 2024
June 11, 2024
June 10, 2024
June 10, 2024
April 23, 2024
April 16, 2024
April 16, 2024
April 13, 2024

ക്ഷേത്രാചാരങ്ങള്‍ ലംഘിച്ച് ബിജെപിയും സുരേഷ് ഗോപിയും

സുരേഷ് ഗോപിയ്ക്കും ബിജെപിയ്ക്കുും ക്ഷേത്രാചാരങ്ങള്‍ ലംഘിക്കാം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനൊപ്പം പ്രചാരണം
ബിനോയ് ജോര്‍ജ് പി
തൃശൂര്‍
April 16, 2024 9:33 pm

ബിജെപി തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി സുരേഷ്ഗോപിയും ബിജെപി നേതൃത്വവും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചു. ഇതു സംബന്ധിച്ച് വിശ്വാസി തെളിവ് സഹിതം ദേവസ്വത്തിന് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിച്ച് ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്രമതിൽക്കകത്തുള്ള തെക്കേ ഊട്ടുപുരയിൽ വിഷുവിന്റെ തലേന്ന് താമരക്കഞ്ഞി ഭക്തർക്ക് നൽകുന്നതിനിടയിലാണ് സുരേഷ് ഗോപി ഇവിടേയ്ക്ക് പരിവാരസമേതം വന്നത്. കൂടെ ബിജെപി ഇരിങ്ങാലക്കുടമണ്ഡലം ഭാരവാഹി കൃപേഷ് ചെമ്മണ്ടയും അഹിന്ദുവും ഇരിങ്ങാലക്കുട ബിജെപി ടൗൺ കമ്മിറ്റി പ്രസിഡന്റുമായ ക്രിസ്തുമത വിശ്വാസിയും ഉണ്ടായിരുന്നു.

 

ആചാരാനുഷ്ഠാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള കൂടൽമാണിക്യം ക്ഷേത്രത്തിന്റെ മതിൽക്കകത്ത് അഹിന്ദുക്കൾ പ്രവേശിക്കുന്നത് നിഷിദ്ധമാണ്. അതു കൊണ്ടുതന്നെ ബിജെപി നേതൃത്വത്തിന്റെ ഈ പ്രവര്‍ത്തി ആചാരലംഘനവും ക്ഷേത്രപരിശുദ്ധിക്ക് ഹാനി വരുത്തുന്നതുമാണ്. ഇത്തരം നീചവും നിന്ദ്യവുമായ ആചാരലംഘനത്തിനെതിരെ ഭക്തർക്ക് പൊതുവെയും വ്യക്തിപരമായി ഒരു ഭക്തനായ തനിക്കും വലിയ പരാതിയുണ്ടെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ക്കും ശ്രീകൂടൽമാണിക്യം ദേവസ്വത്തിനും നല്‍കിയ പരാതിയില്‍ കെ പി ശ്രീകുമാരനുണ്ണി പറയുന്നത്. അഹിന്ദുവായ ഒരാൾ പരസ്യമായി ക്ഷേത്ര മതിൽക്കകത്ത് കയറിയതിൽ ആ വ്യക്തിക്കെതിരെയും അഹിന്ദുവാണെന്ന് അറിഞ്ഞിട്ടും ഒരാളെ കൂട്ടിക്കൊണ്ടു വന്ന ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് എതിരെയും നിയമനടപടി വേണമെന്നും അവരിൽ നിന്ന് പരിഹാരക്രിയകൾക്ക് നഷ്ടപരിഹാരം വസൂലാക്കാനും ക്ഷേത്ര പരിപാവനത നഷ്ടപ്പെടുത്തിയതിന് പരസ്യമായി മാപ്പ് പറയിപ്പിക്കണമെന്നും പരാതിയില്‍ പറയുന്നു.

കെ പി ശ്രീകമാരനുണ്ണിയുടെ പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ തന്ത്രിമാരുമായി ആലോചിച്ച് ക്ഷേത്ര ശുദ്ധിക്കായി ഇന്നലെ പരിഹാരക്രിയകള്‍ ചെയ്തു. കുറച്ച് വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന ക്രിസ്തുമത വിശ്വാസി ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ പേരില്‍ ബിജെപി സംഘപരിവാര്‍ സംഘടനകള്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും മത ധ്രൂവീകരണത്തിന്റെ വലിയ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. 2022 ല്‍ ഭരതനാട്യം നര്‍ത്തകി മന്‍സിയ വി പിയെ ഇതേ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്ത പരിപാടിയില്‍ നിന്നും മതത്തിന്റെ പേരില്‍ വിലക്കുകയും അന്യമത വിദ്വേഷവും മതവികാരവും ആളിക്കത്തിച്ച് ബിജെപി സംഘപരിവാര്‍ ശക്തികള്‍ നാടാകെ അതു പടര്‍ത്താനും രാഷ്ട്രീയ ലാഭം ഉണ്ടാക്കാനും ശ്രമിച്ചിരുന്നു. അന്ന് മന്‍സിയക്കൊപ്പം മതേതര ‑സാംസ്കാരിക കേരളം ഒന്നിച്ച് നില്‍ക്കുകയും അവര്‍ക്ക് നിരവധി മതേതര വേദികള്‍ ലഭിക്കുകയും ചെയ്തത് മറക്കാറായിട്ടില്ല. ഹൈന്ദവആചാരങ്ങളെപ്പറ്റി വലിയ വായില്‍ വിളമ്പുന്ന ഇവരുടെ ഇരട്ടത്താപ്പാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.

Eng­lish Sum­ma­ry: BJP and Suresh Gopi vio­lat­ed tem­ple rituals

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.