26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024
March 18, 2024
March 14, 2024
March 13, 2024
March 13, 2024

ജനങ്ങളെ വെല്ലുവിളിക്കുന്ന ഭരണകൂടം

യെസ്കെ
December 22, 2022 4:20 am

ഇന്ത്യ–ചൈന അതിർത്തിസംഘർഷത്തിൽ പാർലമെന്റിൽ ചർച്ചയിൽനിന്ന് ഒളിച്ചോടുകയാണ് കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസങ്ങളില്‍ പാർലമെന്റിന്റെ ഇരുസഭയിലും വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകിയിരുന്നെങ്കിലും നിരാകരിക്കുകയായിരുന്നു. രാജ്യസുരക്ഷാ വിഷയമായതിനാൽ ചർച്ച അനുവദിക്കാനാകില്ലെന്ന നിലപാടാണ് രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻഖർ സ്വീകരിച്ചത്. പെഗാസസ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ രാജ്യരക്ഷയുടെ വാദമുന്നയിച്ച സര്‍ക്കാരിന് കോടതി നല്കിയ മറുപടി ഇവിടെ പ്രസക്തമാണ്. രാജ്യസുരക്ഷയുടെ പേരു പറഞ്ഞ് എല്ലാറ്റിനെയും കണ്ണടച്ച് വിശ്വസിക്കാന്‍ കോടതിക്ക് ആവില്ലെന്നാണ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്കിയത്. കഴിഞ്ഞ ഒമ്പതിന് അരുണാചലിലെ തവാങ്ങിന് സമീപം നിയന്ത്രണരേഖയിൽ ഇന്ത്യ–ചൈന സൈനികർ ഏറ്റുമുട്ടിയതിനെ കുറിച്ചാണ് പ്രതിപക്ഷ പാർട്ടികള്‍ ചർച്ച ആവശ്യപ്പെട്ടത്. 13 ന് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിരോധ മന്ത്രി എസ് ജയ്ശങ്കർ സംഘർഷ വിഷയത്തിൽ പ്രസ്താവന നടത്തിയിരുന്നു.

ചർച്ചയ്ക്ക് അവസരം ഒരുക്കണമെന്ന ആവശ്യം അപ്പോഴും പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവച്ചു. കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനയ്ക്ക് ശേഷം രാജ്യസഭയിൽ സാധാരണ ഹ്രസ്വചർച്ച അനുവദിക്കാറുണ്ടായിരുന്നു. ഇവിടെ അതും നിരാകരിച്ചു. ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഇരുസഭകളിലും പ്രതിപക്ഷ പാർട്ടികൾ തുടർച്ചയായി പ്രതിഷേധിക്കുകയാണ്. അതിനിടെ ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ റോപ്‌വേയും റോഡുകളുമടക്കം കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ചൈന നടത്തുന്നതായി റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയുടെയും ചൈനയുടെയും ഭൂട്ടാന്റെയും അതിർത്തികൾ സംഗമിക്കുന്നിടത്ത് റോപ്‍വേ നിർമ്മിച്ചതിനൊപ്പം കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ തവാങ് മേഖലയിലെ യാങ്സെ പ്രദേശത്ത് ചൈന പട്രോളിങ് സജീവമാക്കിയതായും പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.


ഇതുകൂടി വായിക്കൂ: കേന്ദ്ര നിലപാട് സൈനികരോടുള്ള അനാദരവ്


റോപ്‍വേ നിര്‍മ്മാണം നടന്ന ടോർസ നളയില്‍ ഇരു സൈന്യങ്ങളും തമ്മിൽ 2017ലുണ്ടായ സംഘർഷം 73 ദിവസം നീണ്ടിരുന്നു. അതിർത്തിസംഘർഷത്തിൽ ചർച്ചയിൽനിന്ന് ഒളിച്ചോടുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. രാജ്യസഭയിൽ ശൂന്യവേള പൂർണമായും തടയപ്പെട്ടു. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വിഷയം ഉന്നയിക്കാൻ അവസരം നൽകണമെന്ന പ്രതിപക്ഷത്തിന്റെ അഭ്യർത്ഥനയും നിരാകരിക്കപ്പെട്ടു. കഴിഞ്ഞ എട്ടു വര്‍ഷവും പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുക തന്നെയാണ് കേന്ദ്ര ഭരണകൂടം. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണ് അതിര്‍ത്തി സംഘര്‍ഷം. ജനങ്ങള്‍ക്ക് അതിന്റെ നിജസ്ഥിതി അറിയാന്‍ അവകാശമുണ്ട്. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുന്നത് ജനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ അംഗങ്ങളാണ്. ജനാധിപത്യത്തെ ബഹുമാനിക്കുന്നവര്‍ നിയമനിര്‍മ്മാണ സഭയില്‍ ഏതുവിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണം. ഭരണഘടനാപരമായി ഇത് ജനാധിപത്യ രാജ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.