20 April 2024, Saturday

അരുണാചലില്‍ ചൈനീസ് ഗ്രാമം; കൈയേറ്റം ശരിവെച്ച് അമേരിക്കയുടെ റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
November 5, 2021 5:40 pm

അരുണാചല്‍ പ്രദേശില്‍ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങള്‍ അമേരിക്ക വെളിപ്പെടുത്തി. ഇന്ത്യൻ അതിര്‍ത്തിക്കുളളില്‍ അരുണാചല്‍ പ്രദേശില്‍ ചൈന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമം നിര്‍മിച്ചതായി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുമായി സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലും ചൈന അതിര്‍ത്തി മേഖലയില്‍ കടന്നുകയറ്റ നീക്കങ്ങള്‍ സജീവമാക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷ സമയത്ത് സൈനികര്‍ക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ചൈന അതിര്‍ത്തിയില്‍ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതെന്ന് ഈസ്റ്റേണ്‍ ആര്‍മി കമാൻഡ് ചീഫ് ലഫ്. ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം തളളിക്കളഞ്ഞിട്ടില്ല. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും കുറച്ചു വര്‍ഷങ്ങളായി ചൈന ഇതു തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു. അതിര്‍ത്തികളില്‍ റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അരുണാചല്‍ പ്രദേശില്‍ ചൈന 101 ഓളം വീടുകളടങ്ങിയ പുതിയ ഗ്രാമം നിര്‍മിച്ച വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയില്‍ തന്നെ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യൻ അതിര്‍ത്തിയില്‍ 4.5 കിലോമീറ്റര്‍ ഉളളിലായാണ് ചൈനയുടെ നിര്‍മാണമെന്നാണു റിപ്പോര്‍ട്ട്. അപ്പര്‍ സുബൻസിരി ജില്ലയില്‍ സാരി ചു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയതെന്നാണു സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.

ENGLISH SUMMARY: chi­neese vil­lage in arunachal pradesh

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.