28 April 2024, Sunday

Related news

November 8, 2023
April 18, 2023
November 16, 2022
August 20, 2022
June 7, 2022
December 3, 2021
December 2, 2021
November 9, 2021
October 29, 2021
October 29, 2021

അണക്കെട്ടുകള്‍ ഭൂകമ്പ ഭീഷണിയില്‍: മുല്ലപ്പെരിയാറും ഇടുക്കിയും ആശങ്കാ മേഖലയില്‍

കെ രംഗനാഥ്
തിരുവനന്തപുരം
August 20, 2022 10:20 pm

സംസ്ഥാനത്തെ 21 അണക്കെട്ടുകള്‍ ഭൂകമ്പഭീഷണിയിലെന്ന് പഠനം. കേരളത്തില്‍ ആകെ 43 വന്‍കിട അണക്കെട്ടുകളാണുള്ളത്.
ഏറ്റവുമധികം ഭൂകമ്പ സാധ്യതയുള്ള കര്‍ണാടകയെ അപേക്ഷിച്ച് ഭീഷണി കുറവായ മേഖലയാണ് കേരളമെന്ന കുസാറ്റിന്റെ നേരത്തെ നടന്ന പഠനങ്ങളെ തകിടംമറിക്കുന്ന രീതിയിലേക്കാണ് സംസ്ഥാനം മാറിക്കൊണ്ടിരിക്കുന്നത്. ഭൂകമ്പമാപിനിയില്‍ 3 മുതല്‍ 5.5 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ സഹ്യാദ്രി പ്രദേശങ്ങളിലും അണക്കെട്ടുകളുടെ മേഖലയിലും തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുന്നു. 2018 ലെ മഹാപ്രളയത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ അണക്കെട്ടുകളിലെ ഭൂകമ്പസാധ്യതകള്‍ വര്‍ധിച്ചിരിക്കുന്നതെന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഭാരതീയദാസന്‍ സര്‍വകലാശാലയിലെ ഡോ. എം എസ് രാമസ്വാമിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കണ്ടെത്തി. തമിഴ്‌നാട്ടിലെ തന്നെ അളഗപ്പ സര്‍വകലാശാലയുടെ വിലയിരുത്തലും സമാനമാണ്. ഈ കണ്ടെത്തലുകളെത്തുടര്‍ന്ന് യു എന്‍ ആഭിമുഖ്യത്തിലുള്ള യു എസിലെ ചാര്‍പ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധസംഘം ഡോ. രമേഷ് സിങ്ങിന്റെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തിവരികയാണിപ്പോള്‍.
മൂന്ന് പഠനങ്ങളിലും സംസ്ഥാനത്തെ മുല്ലപ്പെരിയാര്‍, ഇടുക്കി, ബാണാസുര സാഗര്‍, ഇടമലയാര്‍‍, മാട്ടുപ്പെട്ടി, മംഗലം, ശിരുവാണി, പോത്തുണ്ടി, ചുള്ളിയാര്‍ തുടങ്ങിയ 21 ഡാമുകളാണ് ഭൂകമ്പഭീഷണി നേരിടുന്നത്. 2018 ലെ പ്രളയത്തിനുശേഷം മേല്‍പറഞ്ഞ അണക്കെട്ടുകളുടെ അടിത്തട്ടിലും പാര്‍ശ്വഭാഗങ്ങളിലുമുണ്ടായ വിള്ളലുകള്‍ അമിതമായ ജലസമ്മര്‍ദ്ദം കൊണ്ടുണ്ടായവയാണ്. ഈ വിള്ളലുകള്‍ ക്രമേണ വലുതായി കൂടുതല്‍ ജലസമ്മര്‍ദ്ദം മൂലം ഭൂകമ്പസാധ്യതകളും ഏറുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതിയാണ് ഏറ്റവും ആപല്‍ക്കരം.
അപകടഭീഷണി നേരിടുന്ന ഡാമുകളിലെല്ലാം ജലസംഭരണശേഷി 100 മീറ്ററിലേറെയാണ്. പ്രളയകാലത്ത് ജലനിരപ്പുയരുമ്പോള്‍ അണക്കെട്ടിന്റെ അടിസ്ഥാന ശിലകളില്‍ പോലും വിള്ളലുണ്ടാവുകയും അവയ്ക്കുള്ളിലേക്ക് ജലം കയറി സമീപത്തെ പാറകള്‍ ഇളകിമാറുകയോ കൂടുതല്‍ സമ്മര്‍ദ്ദം ഡാമിനുമേലുണ്ടാവുകയോ ചെയ്യുന്നു. ഇത് ഭൂചലനമായി ഉഗ്രരൂപം പൂണ്ടേക്കാം. ശാന്തമായി നിലനിന്നിരുന്ന കൊയ്‌നാ ഡാം അപ്രതീക്ഷിതമായി തര്‍ന്നത് ‘ഡാം ഇന്‍ഡ്യുസ്ഡ്’ ഭൂകമ്പം എന്ന പ്രതിഭാസം മൂലമായിരുന്നുവെന്ന് ഡോ. രാമസ്വാമി ചൂണ്ടിക്കാട്ടുന്നു. അണക്കെട്ടുകളിലെ ജലമാനേജ്മെന്റിന്റെ അശാസ്ത്രീയതകളും ഭൂകമ്പ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
പരിസ്ഥിതി ദൃ‍ഢമേഖലകളിലെല്ലാം തന്നെയാണ് സംസ്ഥാനത്തെ അണക്കെട്ടുകളെല്ലാം നിര്‍മ്മിച്ചതെങ്കിലും ക്രമേണ മനുഷ്യന്റെ ഇടപെടലുകളെത്തുടര്‍ന്ന് അവ അതീവ പരിസ്ഥിതി ദുര്‍ബല മേഖലകളാവുകയായിരുന്നു. പരിസ്ഥിതി ലോലമേഖലകളിലെ പരിസ്ഥിതിയാകട്ടെ അനുദിനം തകര്‍ക്കപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം സംസ്ഥാനത്തെ അണക്കെട്ടുകള്‍ക്കുണ്ടാക്കുന്ന ആഘാതം ഭയാനകമാണെന്നാണ് യു എന്‍ വിദഗ്ധനായ രമേഷ് സിങ് ആശങ്ക പ്രകടിപ്പിക്കുന്നത്. ക്വാറികളുടെ ബാഹുല്യവും അണക്കെട്ടുകളുടെ ഭൂകമ്പ ഭീഷണിക്കു വഴിമരുന്നിടുന്ന ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Dams under earth­quake threat: Mul­laperi­yar and Iduk­ki in con­cern zone

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.