27 April 2024, Saturday

Related news

February 29, 2024
January 14, 2024
September 15, 2023
July 1, 2022
June 10, 2022
June 6, 2022
May 19, 2022
May 16, 2022
May 14, 2022
April 23, 2022

കയറ്റുമതി കുത്തനെ ഇടിഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
February 29, 2024 10:27 pm

ഇന്ത്യയുടെ എണ്ണയിതര കയറ്റുമതിയില്‍ വന്‍ ഇടിവ്. ജനുവരിയിലെ കണക്കനുസരിച്ച് കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും കുറഞ്ഞ കയറ്റുമതി നിരക്കാണ് രേഖപ്പെടുത്തിയതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമ്പത് ശതമാനം ഇടിവാണ് എണ്ണയിതര കയറ്റുമതി മേഖലയില്‍ രാജ്യത്തിനുണ്ടായത്. ആഗോള ചരക്ക് നീക്കത്തില്‍ അനുഭവപ്പെട്ട മാന്ദ്യം, ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തിനെതിരെയുള്ള ഹുതികളുടെ ആക്രമണം എന്നിവയാണ് കയറ്റുമതി ഇടിവിന് പ്രധാന കാരണം. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാം തുറമുഖം വഴിയുള്ള ചരക്ക് നീക്കം നിലച്ചതും തിരിച്ചടി സൃഷ്ടിച്ചു. ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെ നെതര്‍ലാന്‍ഡിലേക്കുള്ള കയറ്റുമതിയില്‍ 37 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഔഷധ കയറ്റുമതി 18 ശതമാനവും എന്‍ജിനീയറിങ് മേഖലയിലെ കയറ്റുമതി 15 ശതമാനവും ഇടിവ് രേഖപ്പെടുത്തി. അമേരിക്കയിലേക്കുള്ള കയറ്റുമതി 6.32 ശതമാനം കുറഞ്ഞു. മത്സ്യ കയറ്റുമതിയില്‍ 19.87, എന്‍ജിനീയറിങ് 12.61, മാംസ‑പാല്‍ ഉല്പന്നങ്ങള്‍ 11.54, സ്വര്‍ണാഭരണ-വജ്ര മേഖല 10.83 ശതമാനം എന്നിങ്ങനെയാണ് കുറവ് രേഖപ്പെടുത്തിയത്. ബ്രിട്ടനിലേക്കുള്ള കയറ്റുമതിയിലും 12 ശതമാനം ഇടിവാണ് ജനുവരിയിലുണ്ടായത്. യുകെയിലേക്കുള്ള കയറ്റുമതി ഡിമാന്‍ഡ് 2023 പകുതിയോടെ കുറഞ്ഞത് തിരിച്ചടിയായി.

യൂറോപ്പിലേക്കുള്ള എണ്ണ കയറ്റുമതി 22 ശതമാനമാണ് ഇടിഞ്ഞത്. എന്നാല്‍ സിംഗപ്പൂര്‍, ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ, ജപ്പാന്‍, ഒമാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നേരിയ തോതില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം സുഗമമല്ലാതായതോടെയാണ് വികസിത രാജ്യങ്ങളുടെ കയറ്റുമതി തടസപ്പെട്ടതെന്ന് ഐക്യരാഷ്ട്ര സഭയുടെ കോണ്‍ഫറന്‍സ് ഒണ്‍ ട്രേഡ് ആന്റ് ഡെവലപ്മെന്റ് തലവന്‍ ജാന്‍ ഹോഫ്മാന്‍ പറഞ്ഞു. പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു.

എട്ട് അടിസ്ഥാന മേഖലകളിലും തളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് അടിസ്ഥാന മേഖലകളിലെ വളര്‍ച്ച 15 മാസത്തെ ഏറ്റവും കുറ‍ഞ്ഞ നിരക്കില്‍. 3.6 ശതമാനത്തിലേക്കാണ് ജനുവരിയിലെ വളര്‍ച്ച കൂപ്പുകുത്തിയത്. വളം, റിഫൈനറി തുടങ്ങിയ മേഖലയിലുണ്ടായ ഇടിവാണ് തകര്‍ച്ചയ്ക്ക് കാരണം. വാണിജ്യ, വ്യാപാര മന്ത്രാലയം ഇന്നലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

എട്ട് അടിസ്ഥാന മേഖലകളായ കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം ‍ഡിസംബറില്‍ 4.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2022 ഒക്ടോബറിലാണ് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞനിലയിലുള്ള വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത്.0.9 ശതമാനമായിരുന്നു അത്.

Eng­lish Sum­ma­ry: Exports decreased
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.