8 May 2024, Wednesday

Related news

March 1, 2024
November 13, 2023
September 1, 2023
August 31, 2023
July 25, 2023
January 1, 2023
October 6, 2022
October 1, 2022
July 6, 2022
June 1, 2022

പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന പരാജയം; രാജ്യത്തെ 99 ശതമാനം വീടുകളിലും എല്‍പിജി ഉപയോഗമെന്നത് വെറും അവകാശ വാദമാകുന്നു

Janayugom Webdesk
ചണ്ഡീഗഡ്
October 6, 2022 11:16 am

പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന ആരംഭിച്ച് ആറ് വര്‍ഷത്തിലേറെയാകുമ്പോള്‍ പദ്ധതി പരാജയത്തിലേക്ക് നീങ്ങുന്നുവെന്ന് വിലയിരുത്തല്‍. പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കളുടെയും ഇതര ഉപഭോക്താക്കളുടെയും വാര്‍ഷിക ഉപഭോഗം തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നുമാണ് വിവരാവകാശ നിയമപ്രകാരം ഇതുസംബന്ധിച്ച കണക്കുകള്‍ ശേഖരിച്ചത്.

2021–22 സാമ്പത്തിക വർഷത്തില്‍ 30.5 കോടി ഉപഭോക്താക്കള്‍ക്കായി 179 കോടി സിലിണ്ടറുകൾ വിറ്റതായാണ് കണക്ക്. ഇതിൽ ഒരു ഉപഭോക്താവിന് പ്രതിവർഷം ശരാശരി 3.5 സിലിണ്ടറുകൾ വീതം 31 കോടി സിലിണ്ടറുകളാണ് ഒമ്പത് കോടി പിഎംയുവൈ ഗുണഭോക്താക്കൾ റീഫിൽ ചെയ്തത്. എന്നാല്‍ 21.5 കോടി നോൺ‑പിഎംയുവൈ ഉപഭോക്താക്കൾ ഒരു ഉപഭോക്താവിന് പ്രതിവർഷം ശരാശരി ഏഴ് സിലിണ്ടറുകൾ വീതം 148 കോടി സിലിണ്ടറുകൾ നിറച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. രാജ്യത്തെ എൽപിജി ഉപഭോക്താക്കളുടെ ശരാശരി ഉപഭോഗം ഒരു ഉപഭോക്താവിന് പ്രതിവർഷം ആറ് സിലിണ്ടറുകളെന്ന് പറയുമ്പോഴാണ് ഇരു വിഭാഗവുമായി ഇത്രയേറെ അന്തരം ചുണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലെ 99% കുടുംബങ്ങൾക്കും എൽപിജി കണക്ഷനുകൾ ലഭ്യമാണെന്നാണ് പിഎംയുവൈ വെബ്‌സൈറ്റില്‍ പറയുന്നതെങ്കിലും യാഥാർത്ഥ്യം വ്യത്യസ്തമെന്നാണ് റിപ്പോര്‍ട്ട്. വിറക്, കൽക്കരി, ചാണകം എന്നിവയ്ക്ക് പകരമായി ഗ്രാമീണര്‍ക്കും, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കും പാചക ഇന്ധനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2016 മെയ് മാസം പിഎംയുവൈ പദ്ധതി ആരംഭിച്ചത്. എൽപിജിയാണ് പാചകത്തിന് ഉപയോഗിക്കുന്നതെങ്കിൽ നാല് പേരുള്ള ഒരു കുടുംബത്തിന് പ്രതിവർഷം ഏഴ് മുതൽ എട്ട് വരെ സിലിണ്ടറുകൾ വേണ്ടിവരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാൽ ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ഇതര ഉപഭോക്താക്കളേക്കാൾ കൂടുതൽ സിലിണ്ടറുകൾ വാങ്ങാൻ കഴിയുന്നില്ല അഥവാ അവരതിന് തയ്യാറല്ലെന്നും എനർജി പോളിസിയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ പൂനെ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് പ്രയാസിലെ സീനിയർ ഫെലോ അശോക് ശ്രീനിവാസ് പറയുന്നു.

കോവിഡ്-19 ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി കേന്ദ്രസർക്കാർ പിഎംയുവൈ ഗുണഭോക്താക്കൾക്ക് സൗജന്യ റീഫിൽ വാഗ്ദാനം ചെയ്തതൊഴിച്ചാൽ പദ്ധതി ആരംഭിച്ചതുമുതൽ ഗുണഭോക്താക്കൾക്കിടയിൽ എൽപിജി ഉപഭോഗം കുറവായിരുന്നു. സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നതിലുള്ള ഉയര്‍ന്ന വിലയും, വിതരണക്കാരിലേക്കെത്താനുള്ള ചെലവും, മറ്റ് ഇന്ധനങ്ങള്‍ക്ക് പകരം എല്‍പിജി ഉപയോഗിച്ചാലുള്ള നേട്ടങ്ങളെകുറിച്ച് അറിവില്ലായ്മയുമെല്ലാം ഇതിന് കാരണമാകുന്നെന്നാണ് ശ്രീനിവാസ് ചൂണ്ടിക്കാട്ടിയത്. കോവിഡിനു പിന്നാലെ വന്ന സാമ്പത്തിക പിരിമുറുക്കങ്ങള്‍ക്കിടെ എല്‍പിജിയുടെ വില ഉയര്‍ന്നതും, മുഴുവന്‍ തുകയും നല്‍കി സിലിണ്ടര്‍ വാങ്ങിയതിനു ശേഷം സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയെന്ന വ്യവസ്ഥയും അതില്‍ പലര്‍ക്കും കൃത്യസമയത്ത് ലഭിക്കാതെ വന്നതും പിഎംയുവൈ ഗുണഭോക്താക്കളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാകുന്നെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Fail­ure of Prad­han Mantri Ujjwala Yojana; It is just a claim that 99 per­cent of house­holds in the coun­try use LPG

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.