27 July 2024, Saturday
KSFE Galaxy Chits Banner 2

മുന്‍ ലേബര്‍ കമ്മിഷണര്‍ കെ എസ് പ്രേമചന്ദ്രകുറുപ്പ് അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 7, 2024 11:23 pm

മുന്‍ ലേബര്‍ കമ്മിഷണറും മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍, മുന്‍ മന്ത്രി കെ.ശങ്കരനാരായണന്‍ എന്നിവരുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന പേരൂര്‍ക്കട എ.കെ.ജി.നഗര്‍ 147‑ല്‍ കെ.എസ്.പ്രേമചന്ദ്രകുറുപ്പ് (75) അന്തരിച്ചു.

മാവേലിക്കര ചെട്ടിക്കുളങ്ങര മേച്ചേരിയില്‍ കുടുംബാംഗമായ പ്രേമചന്ദ്രകുറുപ്പ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഐ.എ.എസ്. ലഭിച്ച അദ്ദേഹം തൃശൂര്‍, മലപ്പുറം ജില്ലാ കളക്ടറായിരുന്നു. ശ്രീപദ്മനാഭലസ്വാമി ക്ഷേത്രത്തിലെ കനകനിക്ഷേപം തിട്ടപ്പെടുത്താനെത്തിയ മുന്‍ സി.എ.ജി. വിനോദ് റോയിയുടെ പ്രത്യേക ഓഡിറ്റ് കമ്മിറ്റിയുടെ സെക്രട്ടറിയയായിരുന്നു. ടൂറിസം ഡയറക്ടര്‍, കേപ് ഡയറക്ടര്‍, കേരള കണ്‍സ്ട്രക്ഷന്‍ അക്കാദമി സ്‌പെഷ്യല്‍ ഓഫീസര്‍, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി, സിവില്‍ സപ്ലൈസ് വകുപ്പ് , പൊതുഭരണം, പൊതുവിദ്യാഭ്യാസം, ഇറിഗേഷന്‍ വകുപ്പുകളുടെ അഡി.സെക്രട്ടറി, ഡല്‍ഹിയില്‍ കേരള സര്‍ക്കാറിന്റെ ലെയ്‌സണ്‍ ഓഫീസര്‍, ഡല്‍ഹി കേരള ഹൗസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഓള്‍ വെല്‍ഫയര്‍ ഫണ്ട് ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ദീര്‍ഘകാലം ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാനായിരുന്നു. ലീഡര്‍ക്കൊപ്പം മൂന്നു പതിറ്റാണ്ട് എന്ന ആത്മകഥ രചിച്ചിട്ടുണ്ട്.

ഭാര്യ: ശ്യാമളകുമാരി (റിട്ട ചീഫ് മാനേജര്‍ എസ്.ബി.ഐ). മക്കള്‍: ഇന്ദു.എസ്.കുറുപ്പ് (മൈക്രോസോഫ്റ്റ്, യു.എസ്.എ), ബിന്ദ്യാ.എസ്.കുറുപ്പ് (സൗത്ത് ഇന്ത്യന്‍ ബാങ്ക, ശാസ്തമംഗലം ശാഖാ മാനേജര്‍). മരുമക്കള്‍: അവിനാഷ്.ജി.പിള്ള (മൈക്രോസോഫ്റ്റ്, യു.എസ്.എ), രഞ്ജിത്കുമാര്‍ (ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ന്യൂഡല്‍ഹി). സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് തൈക്കാട് ശാന്തികവാടത്തില്‍.

Eng­lish Sum­ma­ry: For­mer Labor Com­mis­sion­er KS Prema­chan­draku­rup passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.