18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 7, 2025
May 20, 2025
January 10, 2025
December 13, 2024
October 17, 2024
September 27, 2024
September 5, 2024
March 30, 2024
September 23, 2023
July 20, 2023

ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന്

Janayugom Webdesk
ചെന്നൈ
February 5, 2023 8:26 am

പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ (77) സംസ്‌കാരം ഇന്ന്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്ക് 2ന് ബസന്ത് നഗർ ശ്‌മശാനത്തിലാവും സംസ്കാരം നടക്കുക. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരകണക്കിന് ആളുകളാണ് വാണി ജയറാമിന്റെ ചെന്നൈയിലെ നുങ്കാമ്പക്കത്തെ വസതിയിൽ എത്തുന്നത്.

ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ നുങ്കം പാക്കത്തിലെ വസതിയില്‍ നിലത്തുവീണ നിലയിലായിരുന്നു വാണി ജയറാമിനെ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണ ശേഷം മൂന്ന് വര്‍ഷമായി ഒറ്റയ്ക്കായിരുന്നു വാണിയുടെ താമസം. രാവിലെ പതിനൊന്ന് മണിയോടെ വീട്ടു ജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് വാണിയെ നിലത്തുവീണ നിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ മുറിവുണ്ടായിരുന്നു. കട്ടിലിന് സമീപത്തെ ടീപ്പോയില്‍ തലയിടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആണ് ജനനം.

എട്ടാം വയസിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. 1971‑ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ‘സ്വപ്നം’ എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ വിടർന്നൊരു’ എന്ന ഗാനത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവന്നത്. മലയാളത്തിൽ അവസാനമായി ആലപിച്ചത് പുലിമുരുകൻ എന്ന ചിത്രത്തിലെ ഗാനമായിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ നേടിയ വാണിയെ ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ഗുജറാത്ത്, ഒഡിഷ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക അവാർഡുകളും വാണിക്ക് ലഭിച്ചിട്ടുണ്ട്. ഇന്‍ഡോ ബെല്‍ജിയം ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു ഭര്‍ത്താവ് ജയറാം. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കില്‍പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.