20 April 2024, Saturday

ഗീതാ ഗോപിനാഥ് ഐഎംഎഫ് തലപ്പത്തേക്ക്

Janayugom Webdesk
വാഷിങ്ടണ്‍
December 3, 2021 6:58 pm

സാമ്പത്തിക വിദ‍ഗ്‍ധ ഗീതാ ഗോപിനാഥ് അന്താരാഷ്ട്ര നാണയ നിധിയുടെ( ഐഎംഎഫ്) തലപ്പത്തേക്ക്. നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ഗീതയെ നിയമിച്ചു. നിലവിലെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറർ ജ്യോഫ്റി ഒകമോട്ടോ സ്ഥാനം ഒഴിയുന്നതോടെയാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്. അടുത്തവർഷം ആദ്യത്തോടെ ഗീത ചുമതലയേൽക്കും. ശരിയായ സമയത്തെ ശരിയായ വ്യക്തിയെന്നാണ് ഗീതയുടെ നിയമനത്തെ ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ വിശേഷിപ്പിച്ചത്.

ഫണ്ടിന്റെ പ്രവർത്തനങ്ങളിൽ ഗീതയുടെ സംഭാവന ഇതിനകം തന്നെ അസാധാരണമാണെന്നും പ്രത്യേകിച്ച് ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിൽ ആഗോള സമ്പദ് വ്യവസ്ഥയെയും ഫണ്ടിനെയും സഹായിക്കുന്നതിൽ അവരുടെ ബൗദ്ധിക നേതൃത്വം എടുത്ത് പറയേണ്ടതാണെന്നും ജോർജീവ വ്യക്തമാക്കി. നിലവിൽ ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രഞ്ജയാണ് ഗീത. ഇതു കൂടാതെ ഐഎംഎഫിന്റെ ഗവേഷക വിഭാഗം ഡയറക്ടറുടെ ചുമതലയും ഗീതയ്ക്കുണ്ടായിരുന്നു. 2018 ഒക്ടോബറിലാണ് ഇവര്‍ ഐഎംഎഫിൽ ചേരുന്നത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷമായിരുന്നു ഇന്ത്യയില്‍ നിന്ന് മുഖ്യ സാമ്പത്തിക ശാസ്ത്രഞ്ജയായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടത്.

അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് അംഗത്വം ലഭിച്ച വ്യക്തിയാണ് ഗീത ഗോപിനാഥ്. യുവ ലോകനേതാക്കളില്‍ ഒരാളായി വേള്‍ഡ് ഇക്കണോമിക് ഫോറം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.മെെസൂരുവില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗീത , ഡല്‍ഹി ലേഡി ശ്രീറാം കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ഓണേഴ്സ് ബിരുദവും, ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വകാലശാലയില്‍ നിന്നുമാണ് ബിരുദാനന്തര ബിരുദം നേടിയത്. പ്രിസ്റ്റന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. 2005 ലാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസറായി നിയമിക്കപ്പെടുന്നത്. കേരള സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

eng­lish sum­ma­ry; gita Gopinath to head IMF

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.