4 May 2024, Saturday

Related news

May 2, 2024
April 19, 2024
March 20, 2024
March 12, 2024
March 9, 2024
January 31, 2024
January 20, 2024
December 15, 2023
November 26, 2023
November 10, 2023

വീടുകൾക്ക് കുടിവെള്ളം ഇല്ലെങ്കെലിന്താ, റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും സുലഭമല്ലേ

Janayugom Webdesk
കുമരകം
July 9, 2023 11:50 am

കുമരകത്തിന്റെ തെക്കൻ പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണം കാര്യക്ഷമമായി നടന്നിട്ട് മാസങ്ങളായെന്ന് പരാതി. അതേസമയം, ഈ മേഖലയിലെ ഹോട്ടൽ, റിസോർട്ട് ലൈനുകളിൽ കുടിവെള്ളം സുലഭമാണെന്നുമാണ് ആക്ഷേപം. വാട്ടർ അതോറിട്ടി അധികൃതരുടെ ഈ അനധികൃത നടപടിക്കെതിര പൊങ്ങലക്കരി കോളനി ഉൾപ്പെടുന്ന പ്രദേശവാസികളുടെ പരാതി വാട്ടർ അതോറിട്ടി കോട്ടയം എക്സിക്യൂട്ടീവ് എൻജിനീയർ ഡി ബിജീഷിന് നൽകി. 110 കുടുംബങ്ങളിലായി 500ൽ പരം ആളുകളാണ് പൊങ്ങലക്കരി കോളനിയിൽ താമസിക്കുന്നത്. ജലവിതരണ വകുപ്പിന്റ കുടിവെള്ള വിതരണത്തെ ആശ്രയിച്ച് കഴിയുന്നവരാണിവർ. ഒന്നിടവിട്ട ദിവസങ്ങളിൽ പമ്പിങ്ങ് നടത്തുന്നുണ്ടെങ്കിലും യാതൊരു ഫലവും ഇല്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ശാശ്വത പരിഹാരത്തിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സാങ്കേതിക തകരാറെന്നാണ് അധികൃതരുടെ സ്ഥിരം മറുപടി. 

എന്നാൽ പരാതി നൽകുന്ന തൊട്ടടുത്ത പമ്പിങ്ങ് ദിവസം ഈ മേഖലയിലെ എല്ലായിടത്തും പൂർണ്ണതോതിലുള്ള ജലവിതരണം സുഗമമായും സുലഭമായും നടത്തിയിരുന്നു. പക്ഷേ, തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറുകയാണ്. വേമ്പനാട്ട് കായലിന്റെ തീരത്തുള്ള സ്വകാര്യ റിസോർട്ടുകളും ഹോട്ടലുകളും ഉൾക്കൊള്ളുന്ന ടൂറിസം മേഖലയിലെ പൈപ്പ് ലൈനിൽ ജലവിതരണം സുലഭമാണത്രേ. 

ഇവരെ സഹായിക്കുന്നതിന് വേണ്ടി പൈപ്പ് ലൈനിന്റെ വാൽവ് തുറക്കുന്നതിൽ പമ്പിങ്ങ് ഓപ്പറേറ്റർമാർ നടത്തുന്ന വഴിവിട്ട നടപടികൾ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുമൂലം ടൂറിസം മേഖലയിലേക്ക് എപ്പോഴും നല്ല മർദ്ദത്തിൽ വെള്ളം എത്തും. എന്നാല്‍ വാൽവ് കുറച്ച് തുറക്കുന്നത് മൂലം തെക്കൻ മേഖലയിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടത്ത് നാമമാത്രമായി മാത്രമേ കുടിവെള്ളം ലഭിക്കുകയുള്ളൂ. ഇതേക്കുറിച്ച് അന്വേഷിച്ച് മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

Eng­lish Sum­ma­ry: If hous­es do not have drink­ing water, resorts and hotels are not convenient

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.