26 April 2024, Friday

ഏഷ്യയില്‍ ഏറ്റവുമധികം ഗര്‍ഭാശയ കാന്‍സര്‍ രോഗികള്‍ ഇന്ത്യയില്‍; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

Janayugom Webdesk
ലണ്ടന്‍
December 17, 2022 9:55 pm

ഏഷ്യയില്‍ ഏറ്റവും അധികം ഗര്‍ഭാശയ കാന്‍സര്‍ രോഗികളുള്ളത് ഇന്ത്യയില്‍. ചൈനയാണ് തൊട്ടുത്ത സ്ഥാനത്ത്. ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ നിരക്ക് ഇന്ത്യയിലും ചൈനയിലും യഥാക്രമം 23 ശതമാനവും 17 ശതമാനവും ആണെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് സ്ത്രീകളിൽ ഏറ്റവും സാധാരണമായി ബാധിക്കുന്ന കാന്‍സറുകളില്‍ നാലാം സ്ഥാനത്താണ് സെര്‍വിക്കല്‍ കാന്‍സര്‍. ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തും. 2020ല്‍ മാത്രം ആഗോളതലത്തില്‍ 6,04,127 ഗര്‍ഭാശയ കാന്‍സര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,41,831 മരണങ്ങളും ഉണ്ടായി. മൊത്തം കേസുകളില്‍ 21 ശതമാനവും ഇന്ത്യയിലായിരുന്നു. 

അതേസമയം 51 ശതമാനവും ഏഷ്യയില്‍ ആണെന്നും ലാന്‍സെറ്റ് ചൂണ്ടിക്കാട്ടുന്നു. ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ 10 ശതമാനം ഗര്‍ഭാശയ കാന്‍സര്‍ രോഗകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഒരുലക്ഷത്തില്‍ 18 പേര്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ ബാധിക്കുമ്പോള്‍ ചൈനയിലിത് 10.7 ആണ്. ഇന്തോനേഷ്യ (24.4), റഷ്യ (14.1), ബ്രസീല്‍ (12.7) എന്നിങ്ങനെയാണ് കണക്ക്. 2020ല്‍ ഗര്‍ഭാശയ കാൻസർ കേസുകളുടെ നിരക്ക് പ്രതിവർഷം ഒരുലക്ഷം സ്ത്രീകൾക്ക് 13 ആയിരുന്നു. മരണനിരക്ക് ഏഴും. പഠന വിധേയമാക്കിയ 185 രാജ്യങ്ങളിൽ 172 എണ്ണത്തിലും കേസുകളുടെ നിരക്ക് പ്രതിവർഷം ഒരുലക്ഷം സ്ത്രീകൾക്ക് നാലിലധികം കേസുകൾ എന്ന നിലയില്‍ കണ്ടെത്തുന്നുണ്ട്.

ഒമ്പത് മുതല്‍ 14 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി ഇന്ത്യ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് തയ്യാറെടുക്കുകയാണെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻടിജിഐ) ചെയർപേഴ്‌സൺ ഡോ. എൻ കെ അറോറ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ വാക്സിനേഷന്‍ ആരംഭിക്കും. സെർവിക്കൽ കാൻസർ തടയുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിന്‍ 2023 ഏപ്രില്‍-മേയ് മാസത്തോടെ ലഭ്യമാകുമെന്നും അറോറ അറിയിച്ചിരുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വികസിപ്പിച്ച വാക്സിന്‍ സെർവാവാക് എന്നാണ് അറിയപ്പെടുന്നത്.

Eng­lish Sum­ma­ry: India has the high­est num­ber of cer­vi­cal can­cer patients in Asia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.