30 April 2024, Tuesday

Related news

April 11, 2024
March 27, 2024
January 19, 2024
December 18, 2023
December 17, 2023
December 11, 2023
November 14, 2023
November 7, 2023
November 3, 2023
September 25, 2023

വിലക്കയറ്റം,തൊഴിലില്ലായ്മ: പ്രധാനഘടകം; ഗണപതിവട്ടം

Janayugom Webdesk
ന്യൂഡല്‍ഹി
April 11, 2024 11:00 am

കുതിച്ചുയരുന്ന തൊഴിലില്ലായ്മ നിരക്കും വിലക്കയറ്റവും പൊതുതെരഞ്ഞെടുപ്പിനെ ബിജെപിയുടെ വാട്ടര്‍ലൂ യുദ്ധം ആക്കിമാറ്റുമെന്ന് സര്‍വേ ഫലങ്ങള്‍. രാജ്യത്ത് അഴിമതി വാനോളം ഉയര്‍ന്നതും തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണെന്ന് സിഎസ്ഡിസി-ലോക് നീതി സര്‍വേ വിലയിരുത്തുന്നു.
ഇതോടെ കേരളത്തിലടക്കം വര്‍ഗീയതയും വിദ്വേഷവും ഉയര്‍ത്തി നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമം തുടങ്ങി. സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കി മാറ്റുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയും ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
രാജ്യം നേരിടുന്ന ഗുരുതര വെല്ലുവിളിയാണ് യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ യുവജനങ്ങളുടെ 82.9 ശതമാനവും കടുത്ത തൊഴില്‍ ദാരിദ്ര്യം നേരിടുന്നതായി വ്യക്തമാക്കിയിരുന്നു. ഇവരിലേറെയും അഭ്യസ്തവിദ്യരാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് യുവാക്കളും തൊഴില്‍ ലഭിക്കുന്നതിന് കടുത്ത വെല്ലുവിളി നേരിടുന്നതായി അഭിപ്രായം രേഖപ്പെടുത്തി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലുമായി പ്രതികരിച്ചവരില്‍ 62 ശതമാനം പേരും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷം ജോലി ലഭിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് അഭിപ്രായപ്പെട്ടു. പുരുഷന്മാരില്‍, 65 ശതമാനം പേരും സ്ത്രീകളില്‍ 59 ശതമാനം പേരും ഇതേ അഭിപ്രായമുള്ളവരാണ്. 12 ശതമാനം പേര്‍ മാത്രമാണ് മികച്ച തൊഴില്‍ ലഭിച്ചുവെന്ന് രേഖപ്പെടുത്തിയത്. 

67 ശതമാനം മുസ്ലിങ്ങളും മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും പട്ടികജാതികളില്‍ നിന്നുള്ള 63 ശതമാനം ഹിന്ദുക്കളും 59 ശതമാനം പട്ടികവര്‍ഗ്ഗക്കാരും ജോലി ലഭിക്കുന്നതിന് ആശങ്കയുള്ളവരാണ്. അതേസമയം മുന്നാക്കവിഭാഗത്തില്‍ നിന്നുള്ള ഹിന്ദുക്കളില്‍ 17 ശതമാനം പേരും ജോലി ലഭിക്കുന്നത് എളുപ്പമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വിഭാഗത്തിലെ 57 ശതമാനം പേരും ജോലി ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നു എന്ന നിലപാടുള്ളവരാണ്.
ഗ്രാമീണ മേഖലയെയാണ് തൊഴിലില്ലായ്മയും വിലക്കയറ്റവും ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വിലക്കയറ്റവുമായി ബന്ധപ്പെട്ട്, പ്രതികരിച്ചവരില്‍ 71 ശതമാനം പേരും രാജ്യത്ത് വില കുത്തനെ വര്‍ധിച്ചതായി അഭിപ്രായപ്പെട്ടു. 76 ശതമാനം ദരിദ്രവിഭാഗത്തില്‍ നിന്നുള്ളവരും 76 ശതമാനം മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരും 75 ശതമാനം ആളുകള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരും സമാനമായ അഭിപ്രായമുള്ളവരാണ്.

രാജ്യത്ത് അഴിമതി വന്‍തോതില്‍ വര്‍ധിച്ചതായി സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം പേരും അഭിപ്രായപ്പെടുന്നു. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിലെ അഴിമതി, കുത്തക കമ്പനികള്‍ക്ക് വഴിവിട്ട് നല്‍കിയ നികുതിയിളവ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ കുത്തക മുതലാളിമാര്‍ക്ക് അടിയറവയ്ക്കുന്ന വിറ്റുതുലയ്ക്കല്‍ നയം എന്നിവയ്ക്ക് പുറകില്‍ അഴിമതി നടമാടുന്നതായി ഇവര്‍ പറയുന്നു. മോഡി ഭരണത്തില്‍ വികസനം സാധ്യമായെന്ന് എട്ട് ശതമാനം പേര്‍ക്ക് മാത്രമാണ് അഭിപ്രായം. എന്നാല്‍ സമ്പന്നര്‍ക്ക് മാത്രമാണ് ഇതിന്റെ പ്രതിഫലം ലഭിച്ചതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ജീവിതനിലവാരം മോശമായതായി 35 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. രാമക്ഷേത്ര നിര്‍മ്മാണം എട്ട് ശതമാനം പേര്‍ മാത്രമാണ് അംഗീകരിച്ചത്. കര്‍ഷകര്‍ രാജ്യവ്യാപകമായി നടത്തിവരുന്ന സമരവും മോഡി സര്‍ക്കാരിന് എതിരായ ജനവിധിയെ സ്വാധീനിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേരും അഭിപ്രായപ്പെടുന്നു. 

Eng­lish Sum­ma­ry: Infla­tion, unem­ploy­ment: key factor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.