6 May 2024, Monday

Related news

April 26, 2024
April 4, 2024
March 31, 2024
March 25, 2024
March 13, 2024
February 29, 2024
February 29, 2024
February 26, 2024
February 24, 2024
February 22, 2024

കേന്ദ്ര അവഗണനക്കെതിരെ നാടാകെ ഒരുപോലെ നിൽക്കുക പ്രധാനം: മുഖ്യമന്ത്രി

ജനസമുദ്രമായി തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സ്
Janayugom Webdesk
November 20, 2023 8:46 pm

കേരളത്തെ അവഗണിച്ച് ശ്വാസംമുട്ടിക്കുന്ന കേന്ദ്ര സർക്കാറിന്റെ ക്രൂരമായ നടപടികൾക്കെതിരെ നാടാകെ ഒരുപോലെ നിൽക്കുക എന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭ ഒന്നാകെ പങ്കെടുത്ത തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സ് ജനസാഗരത്തെ സാക്ഷിയാക്കി തളിപ്പറമ്പ് ഉണ്ടപറമ്പ് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമുക്ക് കാലാനുസൃതമായ പുരോഗതി വേണം. അതിന് അർഹതപ്പെട്ട വിഹിതം കേന്ദ്രത്തിൽനിന്ന് കിട്ടണം. കേരളത്തിന് ലഭിക്കേണ്ട ഗ്രാൻറുകൾ, വിവിധയിനത്തിൽ കിട്ടേണ്ട വിഹിതങ്ങൾ ഇതൊന്നും ഇപ്പോൾ ലഭിക്കുന്നില്ല. കേരളത്തിന് എടുക്കാവുന്ന കടത്തിൽ 6,000 കോടി രൂപയുടെ കുറവാണ് കേന്ദ്രം വരുത്തിയത്. നമ്മുടെ നാടിനെ തളരാൻ നമുക്ക് അനുവദിക്കാനാവില്ല. എല്ലാ ഘട്ടത്തിലും ഐക്യം ഒരുമയോടെ കേരളം കാണിച്ചിട്ടുണ്ട്.
ജനങ്ങൾ നവകേരള സദസ്സ് നെഞ്ചേറ്റി കഴിഞ്ഞു. സമൂഹത്തിന്റെ ഈ വിജയം നാടിന്റെ വിജയമാണ്. നമ്മുടെ നാടിന്റെ ഭാവിക്ക് ഉറപ്പുനൽകുന്ന സന്ദേശമാണ്. നിഷേധാത്മകമായ കാര്യങ്ങളോടൊപ്പമല്ല കേരളം എന്നാണ് ഈ പരിപാടി നൽകുന്ന സന്ദേശം. സർക്കാറിനെ പിന്താങ്ങുന്ന, സർക്കാർ പറയുന്നത് കേൾക്കാൻ ആഗ്രഹിച്ചെത്തുന്ന ആയിരക്കണക്കിന് ആളുകൾ പരിപാടിയുടെ ശോഭ കെടുത്താനുള്ള ശ്രമങ്ങളിൽ പ്രകോപിതരാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. ഏറ്റവും പിന്നണിയിൽ കിടക്കുന്ന പാവപ്പെട്ട മനുഷ്യന്റെ ഗുണമേൻമയുള്ള ജീവിതം ഉറപ്പാക്കാനായ ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ് എന്നതാണ് കേരള മോഡൽ എന്ന് അദ്ദേഹം പറഞ്ഞു. പട്ടിണി കിടക്കുന്ന മനുഷ്യർ ഉണ്ടാവരുത് എന്നാണ് കേരളത്തിന്റെ കാഴ്ചപ്പാട്. ഒരു വർഷത്തിനകം അതിദരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ വി എൻ വാസവൻ, ജെ ചിഞ്ചുറാണി, പി പ്രസാദ് എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്‌സി സ്വാഗതവും ഭൂരേഖ തഹസിൽദാർ കെ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാൻ 10 കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഭിന്നശേഷി വിഭാഗത്തിനും മുതിർന്നവർക്കും പ്രത്യേക കൗണ്ടറുകളും സജ്ജമാക്കി. വിവിധ കലാപരിപാടികളും അരങ്ങേറി.

ലോകം ഉറ്റുനോക്കുന്ന ഇടമായി കേരളം മാറി: വി എൻ വാസവൻ

വികസനകുതിപ്പിൽ ലോകം ഉറ്റുനോക്കുന്ന ഇടമായി കേരളം മാറിയെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നീതി ആയോഗിന്റെ സുസ്ഥിര വികസനം, പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഭവനനിർമാണം, സാമൂഹ്യ സുരക്ഷ പെൻഷൻ, വ്യവസായം, കുറഞ്ഞ ദാരിദ്ര സൂചിക എന്നിവയിലെല്ലാം കേരളം ഒന്നാമതാണ്. എല്ലാവർക്കും ഇന്റർനെറ്റ് ജനങ്ങളുടെ അവകാശമാണെന്ന് മനസിലാക്കി കെ ഫോൺ യാഥാർഥ്യമാക്കി. വിഴിഞ്ഞം തുറമുഖം, വിമാനത്താവം തുടങ്ങിയ നടപ്പാക്കാനാകില്ലെന്ന് പലരും പറഞ്ഞ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. വരുംകാലങ്ങളിലും പുതുമാർഗങ്ങൾ സൃഷ്ടിച്ച് സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി വാസവൻ പറഞ്ഞു.

25 വർഷം മുന്നിൽ കണ്ടുള്ള വികസനത്തിന് നേതൃത്വം നൽകും: മന്ത്രി ജെ ചിഞ്ചു റാണി

കേരളത്തിൽ 25 വർഷത്തിനിടയിൽ വിദേശ രാജ്യങ്ങളോട് കിട പിടിക്കുന്ന തരത്തിലുള്ള സമഗ്രവികസനം നടപ്പിലാക്കുമെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ഇതിന്റെ ഭാഗമായാണ് നവകേരള സദസ്സിന് കേരളം തുടക്കം കുറിച്ചത്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിൽ രാജ്യത്ത് തന്നെ മാതൃകയായി കേരളം വളർന്നു. കോവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചപ്പോൾ ആരോഗ്യ മേഖലയിൽ മികവുറ്റ പ്രവർത്തനം നടത്താൻ കേരളത്തിന് കഴിഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്കരിച്ച് ആരോഗ്യ മേഖലയിൽ മുന്നേറാൻ സാധിച്ചു. താലൂക്ക് ആശുപത്രികളിൽ 100 കോടിയിൽ പരം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മുഴുവൻ മണ്ഡലങ്ങളിലും വിദ്യാലയങ്ങളെല്ലാം ഹൈടെക് വൽക്കരിക്കാൻ സാധിച്ചു. സംസ്ഥാനത്തെ സംരംഭക സൗഹൃദ സംസ്ഥാനമാക്കാനുള്ള നിരന്തര ഇടപെടൽ നടത്തിവരികയാണ്. സ്ത്രീ ശാക്തീകരണ രംഗത്ത് കേരളത്തിന് നമ്പർ വൺ ആകാൻ സാധിച്ചു. സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരാൻ പദ്ധതികൾ ആവിഷ്‌കരിച്ചു. പാലിലും മുട്ടയിലും സ്വയംപര്യാപ്തത കൈവരിക്കാൻ ഉള്ള പ്രവർത്തനങ്ങളുമായാണ് കേരളം മുന്നോട്ട് പോകുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ സർവ്വതല സ്പർശിയായ വികസനപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ നവകേരള സദസ്സിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നാടെങ്ങും നവകേരള ജനസാഗരം: മന്ത്രി പി പ്രസാദ്

നവകേരള സദസ്സിനെ ജനസാഗരങ്ങൾ ഏറ്റെടുത്ത കാഴ്ചയ്ക്കാണ് തളിപ്പറമ്പിൽ സാക്ഷ്യം വഹിച്ചതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കേരളത്തിൽ 2016 ന് ശേഷം പ്രകടമായ വികസനം നടപ്പിലായി. ദേശീയ പാത വികസനത്തിൽ കേരളം വീർപ്പുമുട്ടുകയാണ് എന്ന് പറഞ്ഞ മാധ്യമങ്ങളുടെ വാദങ്ങളെ കാറ്റിൽ പറത്തി അതിവേഗം പ്രവൃത്തി പുരോഗമിക്കുകയാണ്. ദേശീയ പാത വികസനത്തിന് പണം മുടക്കിയ ഏക സംസ്ഥാനം കേരളമാണ്. ഈ ഇനത്തിൽ 5580 കോടി രൂപ സംസ്ഥാനം മുടക്കി. എന്നാൽ കേരളത്തിലെ വിവിധ മേഖലകളിലായി കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട ഭീമമായ തുക കുടിശ്ശികയായി കിടക്കുകയാണ്.
ഇന്ത്യയിൽ പലയിടങ്ങളിലും അതിദരിദ്രർ അനുദിനം വർധിക്കുമ്പോൾ ആയിരത്തിൽ 7 പേർ മാത്രമാണ് കേരളത്തിൽ അതി ദാരിദ്രരായി ഉള്ളത്. ഇത് കൂടി ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആസൂത്രണം ചെയ്ത് വരികയാണ്. കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനമാണ് കേരളമെന്നാണ് ആർ ബി ഐ കണക്കുകൾ വ്യക്തമാക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ച് ലോകത്തിന് മുന്നിൽ കേരളം പുതു ചരിത്രമെഴുതുകയാണെന്ന് മന്ത്രി പറഞ്ഞു.

ജനക്കോട്ട തീർത്ത് തളിപ്പറമ്പ്

നവകേരള സദസ്സിനായെത്തിയ ജനനായകരെ കാണാൻ തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനത്തേക്ക് എത്തിയത് പതിനായിരങ്ങൾ. ജില്ലയിലെ നവകേരള സദസ്സിന്റെ മൂന്നാം വേദിയായ തളിപ്പറമ്പിൽ ജനസാഗരം തീർത്തുകൊണ്ട് നാനാഭാഗത്ത് നിന്നായി സ്ത്രീകൾ, കുട്ടികൾ, വിദ്യാർഥികൾ, ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ ഒഴുകിയെത്തി. കാൽലക്ഷത്തിലധികം പേരാണ് ഈ ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. തളിപ്പറമ്പിന്റെ വീഥികളിലുടനീളം ജനങ്ങളാൽ സമ്പന്നമായിരുന്നു. ആട്ടവും പാട്ടുമൊക്കെയായി തികഞ്ഞ ഉത്സവാന്തരീക്ഷത്തിലാണ് തളിപ്പറമ്പ് സംസ്ഥാന മന്ത്രിസഭയെ സ്വീകരിച്ചത്.
മിനേഷ് മണക്കാടിന്റെയും പ്രമോദിന്റെയും ഗാനമേളയോടെയായിരുന്നു തളിപ്പറമ്പിലെ കലാപരിപാടികളുടെ തുടക്കം. ഐഡിയ സ്റ്റാർ സിംഗർ വിജയി പല്ലവി രതീഷിന്റെ ഗാനം കാണികളെ ആവേശം കൊള്ളിച്ചു. മുരുകൻ കാട്ടാക്കടയുടെ കവിതയെ ആസ്പദമാക്കിയുള്ള സംഗീത ശിൽപമായിരുന്നു മറ്റൊരാകർഷണം. വജ്രജൂബിലി ഫെലോഷിപ് നേടിയ കലാകാരന്മാരുടെ നേതൃത്വത്തിൽ ഒപ്പന, മാർഗംകളി മോഹിനിയാട്ടം, കഥകളി തുടങ്ങിയവ കോർത്തിണക്കിയ നൃത്തശിൽപ്പവും അരങ്ങേറി. തുടർന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വാഗതഗാനത്തോടെ വേദിയിലേക്ക് ആനയിച്ചു. ജനപ്രതിനിധികൾ ഓരോരുത്തരേയും സ്വീകരിച്ചു. സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ ചടങ്ങിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മണ്ഡലത്തിലെ വിവിധ ജനപ്രതിനിധികൾ സ്വീകരിച്ചു. തുടർന്ന് അഥീന നാടക നാട്ടറിവ് വീട് ഒറപ്പടി കലാസംഘത്തിന്റെ കലാപരിപാടികളും അരങ്ങേറി.
നവകേരള സദസ്സിനോടനുബന്ധിച്ച് നടന്ന ചിത്രരചന, ക്വിസ് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നൽകി.

10 കൗണ്ടറുകൾ വഴി സ്വീകരിച്ചത് 2289 പരാതികൾ

സദസ്സിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകൾ വഴി 2289 പരാതികൾ സ്വീകരിച്ചു. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകി ആകെ 10 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. സംശയങ്ങൾക്കും സേവനങ്ങൾക്കുമായി പ്രത്യേക ഹെല്പ് ഡെസ്‌ക്കുമുണ്ടായിരുന്നു. ഉച്ചയ്ക്ക് 2 മണി മുതലാണ് പരാതികൾ സ്വീകരിച്ചു തുടങ്ങിയത്. ചടങ്ങിന് ശേഷവും ഇതിനുള്ള സൗകര്യമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.