19 April 2024, Friday

Related news

April 15, 2024
April 7, 2024
April 7, 2024
April 7, 2024
April 4, 2024
March 31, 2024
March 28, 2024
March 26, 2024
March 21, 2024
March 14, 2024

ദൃശ്യഭാഷയിലെ ഇറാനിയൻ രാഷ്ട്രീയം

ഡോ. പി കെ സബിത്ത്
December 4, 2022 2:45 am

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിച്ച ജാഫർ പനാഹിയുടെ ‘നോ ബിയർ’ എന്നചിത്രം, സിനിമ എന്ന കലാരൂപം പ്രതിരോധത്തിന്റെ ശക്തമായ മാധ്യമമാണെന്ന് ബോധ്യപ്പെടുത്തുന്ന ചിത്രമായിരുന്നു.
രണ്ട് സമാന്തര പ്രണയകഥകളാണ് ‘നോ ബിയേഴ്സ്’ അവതരിപ്പിക്കുന്നത്. രണ്ടിലും, ഒളിഞ്ഞിരിക്കുന്ന, അനിവാര്യമായ പ്രതിബന്ധങ്ങൾ, അന്ധവിശ്വാസത്തിന്റെ ശക്തി, അധികാരത്തിന്റെ മെക്കാനിക്സ് എന്നിവയാൽ പ്രണയിനികൾ വിഷമിക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള സാമൂഹിക ശക്തികൾക്കെതിരെ ഉയർന്നുവരുന്ന രണ്ട് ദമ്പതികളെക്കുറിച്ചുള്ള സിനിമയിലൂടെ പനാഹി അധികാരത്തെ ചോദ്യം ചെയ്യുന്നു. തുർക്കിയിലെ ഇറാനിയൻ അതിർത്തിയുടെ മറുവശത്ത് മൈലുകൾക്കപ്പുറത്തേക്ക് ഒരു സിനിമയുടെ ഷൂട്ടിംഗ് ക്രൂവിനെ വിദൂരമായി നയിക്കുന്ന ഒരു ഗ്രാമത്തിൽ നിലയുറപ്പിച്ച പനാഹി ഈ സിനിമയിൽ അഭിനയിക്കുന്നു എന്ന സവിശേഷതകൂടിയുണ്ട്. മതം, സമൂഹത്തിന്റെ അനായാസമായ സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്നത് സിനിമ ഹൃദ്യമായി ചിത്രീകരിക്കുന്നു. ആവിഷ്കാരത്തെ ഹനിക്കുന്ന നിലപാട് ഇറാനിയൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുമ്പോഴും ജാഫർ പനാഹി തന്റെ മാധ്യമമായ ചലച്ചിത്രത്തിലൂടെ നിരന്തരം സംവദിച്ചു കൊണ്ടിരിക്കുന്നു. ഇറാനിയൻ നഗരക്കാഴ്ചയും ഗ്രാമീണ പശ്ചാത്തലവും സിനിമയിൽ ഉടനീളം കടന്നുവരുന്നു. ഒരു ദേശം അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങളുടെ നേർചിത്രമായി നോ ബിയർ മാറുന്നു. വസ്തുതകളും ഫിക്ഷനും ഇടകലർത്തിയുള്ള സങ്കേതമാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

തുർക്കിയിലെ തിരക്കേറിയ തെരുവിൽ തെരുവ് കച്ചവടക്കാർ നിറഞ്ഞിരിക്കുന്ന കാഴ്ചയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഒരാൾ റൊട്ടി വില്പന നടത്തിക്കൊണ്ട് മുന്നോട്ട് പോകുകയാണ്. മറ്റൊരാൾ നന്നായി ഓടക്കുഴൽ വായിക്കുന്നു. കള്ളക്കടത്തുകാരിൽ നിന്ന് വാങ്ങിയ തന്റെ വ്യാജ ഫ്രഞ്ച് പാസ്പോർട്ടിന്റെ വരവിനെക്കുറിച്ച് സംസാരിക്കുന്ന സാറ എന്ന കഥാപത്രം ഒരു കഫേയിൽ നിന്ന് ബക്തിയാറിനെ കാണാൻ ഓടുന്നു. അവൾക്ക് ഒരു പുതിയ ഐഡന്റിറ്റി ഉണ്ട്. അത് അവൾക്ക് രാജ്യം വിടാൻ മൂന്ന് ദിവസത്തെ സമയം വാങ്ങി, അവൻ പ്രോത്സാഹിപ്പിക്കുന്നു. എന്നിട്ടും അവനെ കൂടാതെ പോകാൻ അവൾ വിസമ്മതിക്കുന്നു. അപ്പോൾ അത്ഭുതകരമായ ചിലത് സംഭവിക്കുന്നു. ‘കട്ട്’ പറഞ്ഞതിനു ശേഷം എ ഡി റെസ വിദൂര ലൊക്കേഷനിൽ നിന്ന് വീക്ഷിക്കുന്ന സംവിധായകനോട് സംസാരിക്കാൻ ക്യാമറയിലേക്ക് തിരിയുന്നു. ഇവിടെ സിനിമക്കുള്ളിൽ മറ്റൊരു സിനിമയെ ഒതുക്കി നിർത്തിയുള്ള അവതരണം വേറിട്ട കാഴ്ചയാണ് ഉണ്ടാക്കുന്നത്.

 

ഇറാനിയൻ സിനിമയിലെ നവതരംഗ പ്രസ്ഥാനത്തിൽ അഗ്രഗണ്യനായ സംവിധായകന്‍. 1960 ജൂലായ് 11 നു ജനിച്ചത്. ലോകമെമ്പാടുമുള്ള സിനിമാ നിരൂപകരും ആസ്വാദകരും വളരെ ഗൗരവത്തോടെയാണു ഇദ്ദേഹത്തിന്റെ സിനിമകളെ സമീപിക്കുന്നത്. ഇറാനിയൻ സിനിമയെ ലോക ശ്രദ്ധയിൽ കൊണ്ടു വരുന്നതിലും ലോക സിനിമയിൽ മുൻപന്തിയിൽ പ്രതിഷ്ഠിച്ചതിൽ മുഖ്യ പങ്കാളി. നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2010 ഡിസംബർ 20 മുതൽ അദ്ദേഹം ജയിലിലാണ് ഉള്ളത്. ആറു വർഷത്തെ തടവു ശിക്ഷയും 20 വർഷത്തേക്ക് സിനിമ സംവിധാനം ചെയ്യാനോ തിരക്കഥയെഴുതാനോ രാജ്യത്തേയോ വിദേശത്തെയോ പത്രക്കാരുമായി സിനിമാ സംബന്ധിയായ യാതൊരുവിധ അഭിമുഖങ്ങളോ ചെയ്യാൻ അനുവാദമില്ല കൂടാതെ രാജ്യത്തിനു പുറത്ത് പോകാനും അനുവാദം നിഷേധിച്ചിരിക്കുകയാണ് ഇറാനിലെ സർക്കാർ. ഇദ്ദേഹത്തിന്റെ സിനിമകൾ സ്വതന്ത്ര ചിന്തകൾ വളർത്തുന്നതാണു ഗവൺമെന്റിനെ ചൊടിപ്പിച്ചത്.

 

 

 

 

മഹത്തായ ചരിത്രമുള്ളതും വിപുലമായ പ്രേക്ഷക ശൃംഖലയെ ഇന്നും നിലനിർത്തിപ്പോരുന്നതുമായ അഭിവൃദ്ധിയുള്ള ഒരു സിനിമയാണ് ഇറാനിയൻ സിനിമ അഥവാ പേർസ്യൻ സിനിമ. സ്വയം പര്യാപ്തമായ രീതിയിൽ സ്വന്തം രാജ്യത്തും അയൽ രാജ്യങ്ങളിലുമായി വാണിജ്യ വിജയങ്ങൾ നേടുന്നവയ്ക്കു പുറമെ ലോകവ്യാപകമായി മേളകളിലൂടെ അവാർഡുകളും പ്രശംസകളും ഏറ്റു വാങ്ങുന്ന സൗന്ദര്യാത്മക സൃഷ്ടികൾ വരെ അനവധി സിനിമകൾ വർഷംതോറും ഇറാനിൽ നിന്ന് പുറത്തിറങ്ങിക്കൊണ്ടേയിരിക്കുന്നുണ്ട്. ലോകത്തെമ്പാടും ഇറാനിയൻ സിനിമകൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇറാനിയൻ ചലച്ചിത്ര മേളകൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. 1990 കളോടെ ചൈനയെപ്പോലെ ചലച്ചിത്രക്കയറ്റുമതിയുടെ കാര്യത്തിൽ ഇറാനും ശ്രദ്ധേയമായ പുരോഗതി നേടിക്കഴിഞ്ഞു. ചില നിരൂപകർ ലോകത്തുള്ളതിൽ വെച്ചേറ്റവും മികച്ച ദേശീയ സവിശേഷതകൾ നിലനിർത്തുന്ന കലാവ്യവസ്ഥകളിലൊന്നായി ഇറാനിയൻ സിനിമയെ പരിഗണിക്കുന്നുമുണ്ട്. മുൻ ദശകങ്ങളിൽ സജീവമായിരുന്ന ഇറ്റാലിയൻ നിയോ റിയലിസം പോലെ സ്വന്തം സംസ്ക്കാരത്തെയും ഇതര സംസ്ക്കാരങ്ങളെയും ആഴത്തിൽ സ്വാധീനിക്കാവുന്ന ഒരു ദിശാബോധം തന്നെ ഇറാനിയൻ സിനിമ രൂപീകരിച്ചതായിട്ടാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. വിഖ്യാത ജർമൻ ചലച്ചിത്രകാരനായ വെർണർ ഹെർസോഗിനെപ്പോലുള്ളവർ ലോകത്തെ ഏറ്റവും പ്രധാനമായ കലാസിനിമകളിലൊന്നായിട്ടാണ് ഇറാനിയൻ സിനിമയെ വിശേഷിപ്പിക്കുന്നത്. ഷായ്ക്കെതിരെ 1979ൽ നടന്ന വിപ്ളവത്തോടെ പരിപൂർണമായി പരിവർത്തിതമായ ഇറാനിയൻ സാംസ്ക്കാരിക‑രാഷ്ട്രീയ അവസ്ഥയുടെ സങ്കുലതകളും വൈവിധ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ആധുനിക ഇറാനിയൻ സിനിമ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.

 

സിനിമയുടെ ലോക ചരിത്രത്തിൽ എക്കാലവും സ്ഥാനം പിടിക്കാവുന്ന നിരവധി സിനിമകളും മാസ്റ്റർമാരും ഇറാനിൽ നിന്ന് ഇതിനെ തുടർന്ന് രൂപപ്പെട്ടു. വ്യത്യസ്തമായ ശൈലികൾ, ഇതിവൃത്തങ്ങൾ, സംവിധായകർ, ദേശ‑രാഷ്ട്രസങ്കല്പത്തെക്കുറിച്ചുള്ള ആശയം, സാംസ്ക്കാരികമായി സവിശേഷമായ സന്ദർഭത്തെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിവയിലൂടെയാണ് ഇറാനിയൻ സിനിമ ആരാലും ശ്രദ്ധിക്കപ്പെടുന്നത്. ജാഫർ പനാഹി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഫിലിം എഡിറ്ററുമാണ്. കാനിൽ കാമറ ഡി ഓർ നേടിയ ‘ദി വൈറ്റ് ബലൂൺ’ (1995) എന്ന ചിത്രത്തിലൂടെ പനാഹി അന്താരാഷ്ട്ര അംഗീകാരം നേടി. അദ്ദേഹത്തിന്റെ സിനിമകൾ സ്വന്തം നാട്ടിൽ പലപ്പോഴും നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചുകൊണ്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.