3 May 2024, Friday

കൊല്ലം മഹോത്സവത്തിന് ഇന്ന് കൊടിയിറക്കം

അരുണിമ എസ്
കൊല്ലം
January 8, 2024 8:00 am

വേദികളിൽ നിന്ന് വേദികളിലേക്കുള്ള ഓട്ടപ്പാച്ചിലിനും കൗമാര കലാമത്സരങ്ങൾക്കും ദേശിംഗനാട് ഇന്ന് താല്‍ക്കാലിക ഇടവേള നല്കും. അടുത്ത ഉത്സവകാലത്തിനായുള്ള കാത്തിരിപ്പിന് കൂടിയാണ് നാളെ തുടക്കമാകുന്നത്. 10 ഇനങ്ങൾ കൂടി ബാക്കി നില്‍ക്കേ കനത്ത പോരാട്ടമാണ് കലോത്സവ വേദികളിൽ പ്രകടമാകുന്നത്. ഒന്നാം ദിവസം വാശിയോടെ കോഴിക്കോടും പാലക്കാടും കണ്ണൂരും മത്സരിച്ചെങ്കിലും ചെറിയ വ്യത്യാസത്തിൽ കണ്ണൂർ മുന്നേറി. 871 പോയിന്റുമായാണ് കണ്ണൂർ മുന്നിലുള്ളത്. 866 പോയിന്റുമായി കോഴിക്കോടും 860 പോയിന്റുമായി പാലക്കാടും കൂട്ടത്തിലുണ്ട്.

ആതിഥേയമരുളുന്നതിനൊപ്പം വാശിയോടെ പൊരുതിയ കൊല്ലം 822 പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്. 239 ഇനങ്ങളിലായി 220 മത്സരങ്ങളാണ് ഇതുവരെ നടന്നത്. ഹയർസെക്കൻഡറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളാണ് ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. യഥാക്രമം 91, 123 എന്നിങ്ങനെയാണ് പോയിന്റ് നില. ആലപ്പുഴ മാന്നാര്‍ എൻഎസ് ബോയ്സ് എച്ച് എസ് എസാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ 68 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.

വയനാട് മാനന്തവാടി എംജിഎംഎച്ച് എസ്എസാണ് 55 പോയിന്റുമായി ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷമെത്തിയ കലോത്സവത്തിന് പൂർണ പിന്തുണയുമായി കൊല്ലം ജനാവലി ഒപ്പമുണ്ട്. നാലാം ദിവസമായ ഇന്നലെ കനത്ത മഴയെയും അവഗണിച്ച് പതിനായിരക്കണക്കിനാളുകളാണ് ആശ്രാമം മൈതാനത്ത് തടിച്ചുകൂടിയത്. ഭരതനാട്യം, കേരളനടനം, വട്ടപ്പാട്ട്, ചവിട്ടുനാടകം, മോണോആക്ട് തുടങ്ങി എല്ലാ മത്സരങ്ങളുടെയും വേദി നിറഞ്ഞിരുന്നു. അവസാനദിനമായ ഇന്ന് 10 വേദികളിലായി മത്സരങ്ങൾ നടക്കും.

നാടോടിനൃത്തം, പരിചമുട്ട്, കേരളനടനം, വയലിൻ, കഥകളി സംഗീതം, കഥാപ്രസംഗം തുടങ്ങിയ പത്തിനങ്ങളാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് അഞ്ചിന് ആശ്രാമം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ പി എസ് സുപാൽ, എം മുകേഷ് എന്നിവർ പങ്കെടുക്കും.

Eng­lish Sum­ma­ry: kalol­savam 2024
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.