3 May 2024, Friday

കാനത്തോടൊപ്പം ഞങ്ങൾ 51 പേർ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ

കെ ജി പങ്കജാക്ഷൻ
December 10, 2023 9:45 am

40വർഷം മുമ്പാണ് സഖാവ് കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ മഞ്ചേശ്വരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള കാൽനടജാഥ. വിവിധ മേഖലകളിൽ തൊഴിലാളി സമരങ്ങൾ കത്തിക്കാളുന്ന സമയം. വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെ സമരം സർക്കാർ നിരോധിച്ചു. സമരത്തിന് സംഭാവന നൽകുകയോ ഏതെങ്കിലും വിധത്തിൽ സഹായിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് എഐടിയുസി സംസ്ഥാന കൗൺസിൽ പ്രക്ഷോഭ പ്രചാരണ കാൽ നടജാഥ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

എഐടിയുസി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജാഥാ ക്യാപ്റ്റനും എസ് രണദിവേ വൈസ് ക്യാപ്റ്റനും ഈ ലേഖകൻ സെക്രട്ടറിയുമായിരുന്നു. തിരുവനന്തപുരം മുൻ മേയർ പി മാക്സ്‌വെൽ, ബി വി രാജൻ, താവം ബാലകൃഷ്ണൻ, സി എച്ച് രാഘവൻ, സീതാറാം മില്ലിലെ രാമചന്ദ്രൻ, തോട്ടം തൊഴിലാളി യൂണിയൻ നേതാവ് എൽദോസ് മൂവാറ്റുപുഴ, പി ശ്രീധരൻപിള്ള, പി രവീന്ദ്രൻ, എടയാർ സദാശിവൻ തുടങ്ങി 51 പേരായിരുന്നു ജാഥയിലെ സ്ഥിരാംഗങ്ങൾ. ഓരോ ജില്ലയിലും അതാത് ജില്ലകളിലെ സഖാക്കൾ ഒപ്പം ചേരും.

1983 മാർച്ച് 31 മഞ്ചേശ്വരത്തു നിന്നും ജാഥ ഉദ്ഘാടനം ചെയ്തത് സംസ്ഥാന ജനറൽ സെക്രട്ടറി ജെ ചിത്തരഞ്ജൻ ആയിരുന്നു. കാൽനട ജാഥ കായംകുളത്ത് കെപിഎസിയിൽ വിശ്രമിക്കുമ്പോഴാണ് വൈദ്യുതി പണിമുടക്ക് നിരോധിച്ചതിന് എതിരെ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം വന്നത്. ജാഥയുടെ പൈലറ്റ് വാഹനത്തിലെ മൈക്കിൽ കൂടി ജനങ്ങളോട് വൈദ്യുതി സമരത്തിന് സഹായവും സംഭാവനയും അഭ്യർത്ഥിച്ചു.

ഈ ആവശ്യത്തിനുവേണ്ടി ബക്കറ്റ് പിരിവ് നടത്തി. ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും അറസ്റ്റ് ചെയ്യും എന്ന് ഭീഷണിയുണ്ടായി. 1983 മേയ് ഒമ്പതിന് 39 ദിവസത്തെ പര്യടനം പൂർത്തീകരിച്ച് ജാഥ തിരുവനന്തപുരത്ത് തൊഴിലാളി പ്രകടനത്തോടും ഗാന്ധി പാർക്കിലെ പൊതുസമ്മേളനത്തോടും കൂടി സമാപിച്ചു. വൈസ് ക്യാപ്റ്റൻ അടക്കം പലരും നേരത്തെ കാലയവനികക്കുള്ളിൽ മറഞ്ഞു. ജാഥ ക്യാപ്റ്റനും ഇപ്പോൾ വിടവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.