24 April 2024, Wednesday

പതിനഞ്ചു ഭാഷകളിലെ പാട്ടുമായി മെഹ്താബ് അസീം

ഷാജി ഇടപ്പള്ളി
കൊച്ചി
March 8, 2023 11:04 pm

ഒരു വേദിയിൽ പതിനഞ്ചു വ്യത്യസ്ത ഭാഷകളിൽ ഗാനാലാപനം നടത്തി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് പതിനേഴുകാരി മെഹ്താബ് അസീം. അക്ഷരങ്ങൾ ചേർത്ത് പറയാൻ തുടങ്ങിയ ബാല്യം മുതൽ അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ പാടി തുടങ്ങിയ ഈ കൊച്ചുമിടുക്കി ഇന്നിപ്പോൾ സംഗീതലോകത്തിന് വിസ്മയമാണ്. എട്ടു ഭാഷകളിൽ നടത്തിയ ഗാനാലാപനത്തിലൂടെ കൊച്ചിക്കാരിയായ ഈ കൊച്ചു ഗായിക പതിമൂന്നാമത്തെ വയസിൽ റഫി രത്ന പുരസ്കാരത്തിന് അർഹയായി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗായികയ്ക്ക് കിട്ടിയ പുരസ്കാരം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഡൽഹി ‑മുംബൈ റഫി ഫാൻസ് അസോസിയേഷനും റഫിയുടെ മകളും കുടുംബവും ചേർന്ന് നൽകുന്നതാണ് റഫി രത്ന പുരസ്കാരം. പ്രശസ്തരായ നിരവധി ഗായകരാണ് ഈ പുരസ്കാരത്തിന് അർഹരായിട്ടുള്ളത്. കേരളത്തിൽ റഫി രത്ന പുരസ്കാരം ആദ്യമായി നേടിയ ഗായിക എന്ന ബഹുമതിയും മെഹ്താബിന് സ്വന്തം. നാളെ വൈകിട്ട് അഞ്ചിന് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ഷാഹിദ മഹലിൽ സംഘടിപ്പിക്കുന്ന വേദിയിൽ 15 ഭാഷകളിൽ ഗാനാലാപനം നടത്തി റെക്കോഡ് കുറിക്കാനായുള്ള ഒരുക്കത്തിലാണ് പിന്നണിഗായിക കൂടിയായ മെഹ്താബ് അസീം.

മാതൃ പിതാവായ ഷക്കീൽ സേട്ടിന് റഫി ഗാനങ്ങൾ പ്രീയതരമായിരുന്നു. മകൾക്ക് കുഞ്ഞുപിറന്നപ്പോൾ സംഗീത പ്രേമിയായ ഷക്കീൽ സേട്ട് കൊച്ചുമോളെ താരാട്ട് പാടിയുറക്കിയിരുന്നത് റഫിയുടെ മനോഹര ഗാനങ്ങൾ ഈണത്തിൽ പാടിക്കൊണ്ടായിരുന്നു. ആ ഗാനങ്ങൾ അഞ്ചു വയസുമുതൽ മെഹ്താബും ആലപിച്ചുതുടങ്ങി. തുടർന്ന് ഫോർട്ട് കൊച്ചിയിലെ വർഗീസ് മാസ്റ്ററുടെ ശിക്ഷണത്തിൽ കർണാടക സംഗീതവും മുഹമ്മദ് റഫി ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ ഓൺലൈനിൽ ഹിന്ദുസ്ഥാനി സംഗീത പരിശീലനവും നേടി. അബ്രാഹിമിന്റെ സന്തതികൾ, ഇട്ടിമാണി, കാമുകി എന്നീ സിനിമകളിലും രണ്ടു ഷോർട്ട് മൂവിയിലും ഒരു ടെലി ഫിലിമിലും പാടിയിട്ടുണ്ട്. അന്തരിച്ച ഗായകൻ ഇടവ ബഷീർ ഉൾപ്പെടെയുള്ളവരുടെ വിവിധ ആൽബങ്ങളിലും പ്രശസ്ത ഗായകർക്കൊപ്പം നിരവധി സ്റ്റേജ് ഷോകളിലും പാടുവാൻ കഴിഞ്ഞിട്ടുണ്ട്.
ബിസിനസുകാരനായ അസീം സേട്ടിന്റെയും സോണി അസീമിന്റെയും മൂത്ത മകളാണ് മെഹ്താബ്. ഒരു അനുജത്തിയുമുണ്ട്. ഫോർട്ട് കൊച്ചി ഇഎംജിഎച്ച്എസ്എസിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

Eng­lish Sum­ma­ry: Mehtab Azeem with songs in fif­teen languages

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.