3 May 2024, Friday

Related news

May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 22, 2024
April 22, 2024

സിഎജിയെയും വെട്ടി മോഡി: പ്രവര്‍ത്തനം ദുര്‍ബലം

Janayugom Webdesk
ന്യൂഡല്‍ഹി
December 19, 2023 10:58 pm

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ക്രയവിക്രയം വിലയിരുത്തുന്ന കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) പ്രവര്‍ത്തനം ദുര്‍ബലമാകുന്നു. റിപ്പോര്‍ട്ടുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2014ല്‍ ശരാശരി പ്രതിവര്‍ഷം 40 വരെ റിപ്പോര്‍ട്ടുകളും 2019 മുതല്‍ 2023 വരെയുള്ള കാലത്ത് ശരാശരി 22 റിപ്പോര്‍ട്ടുകളും സഭയുടെ മേശപ്പുറത്ത് വച്ച സിഎജി 2023ല്‍ നാമമാത്ര റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിച്ചത്. ഈ വര്‍ഷം കേവലം 18 റിപ്പോര്‍ട്ട് മാത്രമാണ് സിഎജി സമര്‍പ്പിച്ചിരിക്കുന്നത്.
കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക രംഗത്തെ അഴിമതി, കെടുകാര്യസ്ഥത, വീഴ്ച എന്നിവ അക്കമിട്ട് നിരത്തുന്ന സ്ഥാപനത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ വരുതിയിലാക്കിയത്. 2010 മുതല്‍ 2023 വരെയുള്ള 13 വര്‍ഷത്തിനിടെ 400 ഓഡിറ്റ് റിപ്പോര്‍ട്ടാണ് സിഎജി പ്രസിദ്ധീകരിച്ചതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഡിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ ഗിരിഷ് ചന്ദ്ര മുര്‍മു സിഎജിയായി ചുമതലയേറ്റശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ഗണ്യമായ ഇടിവുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര സാമ്പത്തിക അന്വേഷണ ഏജന്‍സിയെന്ന് ഖ്യാതി നേടിയ സിഎജിക്കാണ് ഈ ദുര്‍ഗതി. കഴിഞ്ഞ ഏപ്രില്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച മൂന്നു റിപ്പോര്‍ട്ടുകള്‍ മോഡി സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചിട്ടില്ല. വിവിധ വകുപ്പുകളിലെ സാമ്പത്തിക അഴിമതിയും സുതാര്യമല്ലാത്ത ഇടപാടുകളും കെടുകാര്യസ്ഥതയും വിശദമാക്കുന്ന റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്ന കീഴ്‌വഴക്കത്തിലും മോഡി സര്‍ക്കാര്‍ പിടിമുറുക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റെയില്‍വേയമായി ബന്ധപ്പെട്ട 14 സിഎജി റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. എന്നാല്‍ അതിനു മുമ്പുള്ള അഞ്ച് വര്‍ഷം 27 റിപ്പോര്‍ട്ടാണ് സിഎജി തയ്യാറാക്കിയത്. 

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളില്‍ നടമാടുന്ന അഴിമതി അന്വേഷിക്കേണ്ടതില്ലെന്ന വാക്കാല്‍ നിര്‍ദേശം നേരത്തെ സിഎജി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായുള്ള ഫീല്‍ഡ് വര്‍ക്ക് നിര്‍ത്തിവയ്ക്കാനായിരുന്നു നിര്‍ദേശം. ആയുഷ്മാന്‍ ഭാരത് പദ്ധതി- ദ്വാരക അതിവേഗ പാത നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട് നടന്ന അഴിമതി ചൂണ്ടിക്കാട്ടിയ ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് സര്‍വീസിലെ മൂന്നു ഉദ്യോഗസ്ഥരെ അടുത്തിടെ സ്ഥലംമാറ്റിയ സംഭവവും ഏറെ വിവാദമായിരുന്നു. 

Eng­lish Sum­ma­ry; Modi cuts CAG too: Action is weak
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.