29 March 2024, Friday

ഞാനും ഞാനും

അനില വി എസ്
November 6, 2022 8:30 pm
ഒറ്റയ്ക്കിരുന്നു
നാവ് ചവർക്കുമ്പോൾ
അടുക്കളയിലെ
കൽക്കണ്ടപ്പാട്ടയിൽ നിന്ന്
ഒന്നെടുത്ത്
അവൾക്ക് രുചിക്കാൻ
കൊടുക്കാറുണ്ട് 
നീറുന്ന വേദന
കണ്ണു നിറയ്ക്കുമ്പോൾ
അലമാരയിൽ നിന്ന്
കൈതപ്പൂമണമുള്ളൊരു തൂവാല
അവൾക്ക് മിഴിയൊപ്പാൻ നൽകാറുണ്ട് 
അമ്മയെ കാണണമെന്നു തോന്നുമ്പോൾ
കണ്ണടവച്ച്, 
നരച്ച മുടിയിഴകൾ പ്രദർശിപ്പിച്ച്, 
മുടിയിൽ ഒരമ്മക്കെട്ടും കെട്ടി
നിലക്കണ്ണാടിയ്ക്കു മുന്നിൽ
തണൽ മരമാകാറുണ്ട് 
പുലർമഞ്ഞിൽ തണുപ്പേറ്റ്
കുളിരുമ്പോൾ
ഓമനത്തമുളെളാരു കുട്ടിപ്പുതപ്പ് കൊണ്ട്
ഞാനവളെ പുതപ്പിക്കാറുണ്ട്. 
നറുഗന്ധമുള്ളൊരു ചുക്കുകാപ്പിയാൽ
ചുണ പകരാറുണ്ട് 
എന്റെ കരുതലില്ലായ്മയിൽ
തെന്നിവീഴാൻ തുടങ്ങുന്ന അവളെ
ഭിത്തിയിൽ ഊന്നി
നേരെയാക്കാറുണ്ട് 
ഇഷ്ടമുള്ള ഭക്ഷണം സ്വയമുണ്ടാക്കി
തീൻമേശയിൽ അടച്ചു വച്ച്, 
കുളിപ്പിച്ച്, പുതിയൊരുടുപ്പുമിടീച്ച്
ഞാനവളെ ഇരുത്തി
കഴിപ്പിക്കാറുണ്ട് 
കലണ്ടറിൽ
ചുവന്ന പേനയാൽ
പിറന്നാളും കരണ്ടു ബിൽഡേറ്റും
പാലിന്റെ കണക്കും
കുത്തി നിറച്ചതിന് ഞാനവളെ
കണക്കിന് വഴക്കു പറയാറുമുണ്ട് 
ബഹുമാനപ്പെട്ട കോടതി
ഒരിക്കലും ഞങ്ങളെ
പിരിക്കാനുള്ള നടപടിയുമായി
മുന്നോട്ട് പോകരുത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.