28 March 2024, Thursday

പിരാന്തരുടെ പാട്ടുപുത്തോം

ഹരിപ്രിയ സി
October 30, 2022 6:57 am

മാറിലെ അർബുദമുഴോളെ
തടവിയിരിക്കെ അമ്മ
കഥയില്ലാത്തോര്ടെ കഥ പറേണ്
ആ കഥകളേലെന്നേം
അമ്മേനേം
ആരോ വേരോടെ പിഴുതെറിയണ്
കെണറുവെള്ളത്തേല്
പൊന്തിക്കിടന്ന അപ്പന്റെ ശവം
എന്റെ വാറുപൊട്ടിയ
റബ്ബർച്ചെരുപ്പിനെ നോക്കി
കണ്ണുരുട്ടണ്
ചാവുനെലങ്ങളില്
ചായസൽക്കാരം നടത്തണ
തൈവങ്ങള്
അമ്മേന്റെ
അടിപ്പാവാടേടെ ചരട്
വലിച്ചഴിച്ച് ചിരിക്കെണ്
ബാർസോപ്പിന്റെ വാടയൊള്ള
കൊളത്തിന്റെ കരേൽ
മോന്തയൂരി
മരത്തേൽ തൂക്കിയിട്ട്
ഞാള് രണ്ടാളും
കുളിച്ചങ്ങനെയിരിക്കുമ്പം
പൊട്ടിച്ചിരിച്ചും കൊണ്ടൊരാള്
ഞാളെ മൊഖമൂരിയെട്ത്ത്
വിലയ്ക്ക് വെക്കണ്
ചൊറിയണവള്ളിയേല് കാല് കുടുങ്ങി
കരിക്കലത്തിൽ ഉടല് കുടുങ്ങി
മിണ്ടാണ്ടിരിക്കലുകളിൽ കുടിവെച്ച്
അമ്മേന്റെ കോതാത്ത തലമുടിലേൽ
ഞാൻ പേൻകുഞ്ഞോളം
ചെറുതായി ഒളിച്ചിരിക്കും!
ഒരൂസം എന്നേം അമ്മ ചീകിക്കൊല്ലും
ഒറ്റശബ്ദം കൊണ്ട് ചാവാതെ
അമ്മേനെ ഞാൻ ഞെളിപിരികൊള്ളിക്കും
അമ്മേന്റെ കറുത്ത ചുണ്ടേലെ
ചോരവറ്റണവരെ
പ്രാക്കുകളുടെ അക്ഷരമാല
ഞാൻ കേട്ടിരുന്നു പഠിക്കും
അമ്മേന്റെ മുലക്കണ്ണ് ചുരുങ്ങമ്പം
കാലന്റെ കയറ് നരച്ചുപോവുമ്പം
അങ്ങാരുടെ കാല് വിണ്ടുപൊട്ടുമ്പം
ഞാൻ ഭൂമീടെ കഴുത്തുഞെരിക്കും
മണ്ണും മനുഷ്യരും പല്ലുറുമ്മും
ഞാൻ അവരുടെ പല്ല് പറിക്കും
പാഠപുസ്തകങ്ങളിലെ അക്ഷരങ്ങളെ
മായ്ച്ചുകളഞ്ഞിട്ട്,
ചത്ത ചിലന്തികളെ പതിച്ചുവെക്കും
അമ്മേന്റെ വിളക്കിൽ ഞാൻ
ഇരുട്ട് കത്തിക്കും
ഉറുമ്പരിക്കും പോലെ
അമ്മേന്റെ മൊഴേൽ ഞാനുമ്മവയ്ക്കും! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.