27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 18, 2024
July 17, 2024
July 10, 2024
July 7, 2024
July 4, 2024
July 3, 2024
June 30, 2024
June 22, 2024
June 14, 2024

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ;ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പവാര്‍

Janayugom Webdesk
June 22, 2022 9:58 am

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ മുംബൈയിലേക്ക് തിരിച്ച് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. നിലവില്‍ ഡല്‍ഹിയിലുള്ള ശരദ് പവാര്‍ എട്ട് മണിയോടെ മുംബൈയിലെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ശിവസേന എംഎല്‍എമാരുടെ വിമത നീക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എം വി എ) സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്.ഈ സാഹചര്യത്തിലാണ് മഹാ വികാസ് അഘാഡിയുടെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച ശരദ് പവാര്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

സുനില്‍ തത്കരെയും പ്രഫുല്‍ പട്ടേലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള പ്രതിപക്ഷ യോഗത്തിനായാണ് അദ്ദേഹം ദല്‍ഹിയിലെത്തിയത്. മുംബൈയില്‍ എത്തിയ ഉടന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തും.അതേസമയം പ്രതിസന്ധികള്‍ക്കിടെ എം വി എ സര്‍ക്കാര്‍ അതിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ശരദ് പവാര്‍ ദല്‍ഹിയില്‍ വെച്ച് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരായ ബി ജെ പിയുടെ മൂന്നാമത്തെ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെയുടേത് ശിവസേനയുടെ ആഭ്യന്തര പ്രശ്‌നം’ ആണെന്നും അത് കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശിവസേന മന്ത്രി ഏകനാഥ് ഷിന്‍ഡെയും ചില എം എല്‍ എമാരും എം എല്‍ സി തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെ ഇവര്‍ രഹസ്യമായി പോയി സൂററ്റില്‍ ക്യാമ്പ് ചെയ്തതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.അതിനിടെ മഹാരാഷ്ട്ര നിയമസഭയില്‍ 134 വോട്ടുണ്ടെന്ന അവകാശവാദവുമായി ബി ജെ പി രംഗത്തെത്തി. മഹാവികാസ് അഘാഡി സര്‍ക്കാര്‍ ന്യൂനപക്ഷമായി എന്നും ഒളിവില്‍ പോയ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം 35 എം എല്‍ എമാരുണ്ടെന്നും മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലേത് 288 അംഗ നിയമസഭയാണ്. നിലവില്‍ 287 പേരാണ് നിയമസഭയിലുള്ളത്. ഒരു എം എല്‍ എ മരണപ്പെട്ടു. അഥവാ വിശ്വാസവോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തിയാല്‍ ഭൂരിപക്ഷം നേടാന്‍ 144 വോട്ടുകളാണ് വേണ്ടിവരിക. ശിവസേന നയിക്കുന്ന എന്‍ സി പി, കോണ്‍ഗ്രസ് എന്നീ കക്ഷികളടങ്ങിയ മഹാവികാസ് അഘാഡിയ്ക്ക് 152 എം എല്‍ എമാരാണ് ഉള്ളത്. എന്നാല്‍ ശിവസേനയുടെ 56 എം എല്‍ എമാരില്‍ 21 എം എല്‍ എമാര്‍ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പമാണ് എന്നതിനാല്‍ ശിവസേന എം എല്‍ എമാരുടെ എണ്ണം 34 ആയി കുറഞ്ഞു.

ഇതോടെ മഹാവികാസ് അഘാഡി എം എല്‍ എമാരുടെ എണ്ണം 130 ആയിട്ടുണ്ട്. ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം ഒളിവില്‍ പോയ എം എല്‍ എമാര്‍ രാജിവെക്കുകയാണ് എങ്കില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 133 വോട്ടാണ് വേണ്ടത്. 134 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന ബി ജെ പി അവകാശവാദത്തിന് പിന്നിലെ അപകടം ഇതാണ്. 2019ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് എന്‍ ഡി എയില്‍ ഏറ്റവും പഴയ സഖ്യകക്ഷികളായിരുന്ന ബി ജെ പിയുമായി ശിവസേന പിരിഞ്ഞത്. ശിവസേന പിന്നീട് എന്‍ സി പിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സംസ്ഥാനത്ത് മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.ബിജെപിക്കെതിരേ ശക്തമായ നിലപാടുകളാണ് മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നിരുന്നത്. 

Eng­lish Sum­ma­ry: Polit­i­cal cri­sis in Maha­rash­tra: Pawar trav­els from Del­hi to Mumbai

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.