26 April 2024, Friday

പ്രൊഫ. എം കെ പ്രസാദ് അന്തരിച്ചു

Janayugom Webdesk
കൊച്ചി
January 17, 2022 9:42 am

അറിയപ്പെടുന്ന പരിസ്ഥിതിപ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായിരുന്ന പ്രൊഫസർ എം.കെ. പ്രസാദ് (86) അന്തരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. കോവിഡ് ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 10:30ന് എറണാകുളം ഗിരിനഗറിലെ വസതിയിലെത്തിക്കും. തുടർന്ന് രവിപുരം ശ്‌മശാനത്തിൽ സംസ്‌കരിക്കും.പ്രൊഫ ഷേ ർളിയാണ്  ഭാര്യ  അഞ്ജന മകളാണ്

പ്രകൃതി സംരക്ഷണത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു പ്രഭാഷകനും, പ്രകൃതി സ്നേഹിയുമായിരുന്നു അദ്ദേഹം. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി 30 കൊല്ലത്തോളം വിദ്യാഭ്യാസരംഗത്ത് ഉയർന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് പ്രിസിപ്പിൾ, കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രകൃതി സംരക്ഷണ പ്രവർത്തനത്തിന് അടിത്തറ പാകിയ കേരള ശസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി എന്ന ക്യാമ്പയിനിന്റെ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐ. ആർ. ടി. സിയുടെ നിർമ്മാണത്തിന് ഊർജ്ജം നൽകിയത് അദ്ദേഹമായിരുന്നു. നിരവധി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റുമായി ബന്ധപ്പെട്ടുള്ളതുമാണ് അവയിൽ പ്രധാനപ്പെട്ടവ.

യൂണൈറ്റ് നാഷണിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്മെന്റ് ബോർഡിൽ അഞ്ച് വർഷത്തിലധികം വിവിധ മേഖലകളിൽ ഇടപെടുകയും, സജീവ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു, അതിലൊന്നാണ് വൈൾഡ് വൈഡ് ഫണ്ട് ഓഫ് നേച്ച്വറിലെ പ്രവർത്തനങ്ങൾ . നിലവിൽ വയനാട്ടിലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പ്രോഗ്രാം അഡ്‍വൈസറി കമ്മിറ്റി ചെയർപേഴ്സനും കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിലേയും സെന്റർ ഓഫ് എൻവയൺമെന്റ് എഡ്യുക്കേഷനിലെയും അംഗവുമായിരുന്നു പ്രൊഫ. എം.കെ. പ്രസാദ്.

പ്രൊഫ. എം. കെ. പ്രസാദിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ നേതാവായും സമരങ്ങളുടെ മാർഗദർശിയായും പ്രൊഫ. പ്രസാദ് ചരിത്രത്തിൽ ഇടം പിടിക്കുന്ന സംഭാവനകളാണ് നൽകിയത്. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുളള അദ്ദേഹം അദ്ധ്യാപകനെന്ന നിലയിലും ആദരം നേടിയ അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ പരിസ്ഥിതി, സാംസ്ക്കാരിക മേഖലകളിലെ സജീവ സാന്നിധ്യമാണ് ഇല്ലാതാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബിനോയ് വിശ്വം എം പി യും അനുശോചനം രേഖപ്പെടുത്തി.                    പ്രസാദ് സാർ ക്ലാസ് മുറിയിൽ വച്ച് പഠിപ്പിച്ചിട്ടില്ല.എന്നാൽ പരിസ്ഥിതിയുടെ ശാസ്ത്രവും അതിൻ്റെ സമരബോധവും പഠിപ്പിച്ച അദ്ധ്യാപകനാണ് അദ്ദേഹം. സൈലൻറ് വാലി മുതൽ എറണാകുളത്തെ മംഗള വനംവരെയുള്ളവ അദ്ദേഹത്തിൻ്റെ കൂടി സ്മാരകങ്ങളാണ്. വികസനത്തിന് കണ്ണ് കാണാതാകുമ്പോൾ അതിൻ്റെ കണ്ണു തുറപ്പിക്കാൻ ഉറക്കമിളച്ച ശാസ്ത്രജ്ഞനാണ് പ്രസാദ് സാർ.ആഗോള താപനകാലം പ്രസാദ് സാർ പറയാൻ ശ്രമിച്ച സത്യങ്ങളുടെ മഹത്വം ഏവരെയും പഠിപ്പിച്ചു കൊണ്ടിരിക്കും.പ്രസാദ് സാറിൻ്റെ വിയോഗം ഏറെ വേദനയുളവാക്കുന്നു.

Eng­lish summary;Prof. MK Prasad pass­es away

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.