മഴക്കെടുതിയും ജിഎസ്‌ടിയും കുടുംബബജറ്റുകളെ താളംതെറ്റിക്കുന്നു. അരി അടക്കമുള്ള അവശ്യ സാധനങ്ങൾക്ക് വില ഉയരുകയാണ്. ആന്ധ്രയിൽ നിന്നും മറ്റും വരുന്ന അരിയുടെ അളവിൽ കുറവുണ്ടായതും വിലക്കയറ്റത്തിനു വഴിവച്ചു. മഴ കാരണം പച്ചക്കറികളും വൻതോതിൽ നശിച്ചുപോയി. ഇതും വില ഉയരാനുള്ള കാരണമാണ്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സാധാരണക്കാർക്ക് പ്രതിസന്ധിയുടെ ഓണക്കാലമാണ് വരാനിരിക്കുന്നതെന്ന സുചനകളാണ് വരുന്നത്. ഓണത്തിന് റേഷൻ കടവഴി സർക്കാർ കിറ്റുകൾ നൽകും. ഇത് ഒരളവു വരെ സാധാരണക്കാർക്ക് ആശ്വാസമാണ്. ആന്ധ്രപ്രദേശ് പോലുള്ള അന്യസംസ്ഥാനങ്ങളിൽ നിന്ന് അരിയുടെ വരവിലും ഗണ്യമായി കുറവുണ്ട്. മഴ മൂലം നെൽകൃഷി കുറഞ്ഞതും വൈദ്യുത ക്ഷാമം മൂലം പ്രധാന മില്ലുകളുടെ പ്രവർത്തനം മുടങ്ങിയതുമാണ് അരിയുടെ വരവ് കുറയാൻ കാരണമായതെന്നു മൊത്തവ്യാപാരികൾ പറയുന്നു. മുളകിനും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൻ തോതിൽ വില കയറി. കിലോയ്ക്ക് 35 മുതൽ 40 രൂപയ്ക്ക് ലഭിച്ചിരുന്ന ജയ അരിക്ക് ഇപ്പോൾ 50 രൂപയ്ക്ക് മുകളിലാണ്.
അരിയുടെ മൊത്ത വ്യാപാര വില കിലോയ്ക്ക് 49 രൂപയായി. ചില്ലറ വിപണിയിൽ അരി വില 52 മുതൽ 53 രൂപ വരെയായി. നെല്ല് ക്ഷാമമാണ് അരി വില ഇത്രയും ഉയരാൻ കാരണം. പാലക്കാടൻ മട്ട അരിയുടെ മൊത്ത വ്യാപാര വില 40 രൂപയിലെത്തി. രണ്ട് മാസം മുൻപ് കിലോയ്ക്ക് 29 രൂപയായിരുന്നു വില. പച്ചരിക്ക് 24 രൂപയിൽ നിന്ന് 32 രൂപയായി വർധിച്ചു. അതിനിടെ ഓണ വിപണിക്ക് വേണ്ടി പൂഴ്ത്തിവയ്പ് നടക്കുന്നുണ്ടോ എന്നറിയാന്‍ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്താനൊരുങ്ങുകയാണ് ലീഗൽ മെട്രോളജി വിഭാഗം. കഴിഞ്ഞയാഴ്ച 185 രൂപ വിലയുണ്ടായിരുന്ന ചരടൻ മുളകിന് ഈ ആഴ്ചത്തെ വില 430 രൂപയാണ്. 110 രൂപ വിലയുണ്ടായിരുന്ന പാണ്ടി മുളക് ഇപ്പോൾ ലഭിക്കുന്നത് 330 രൂപയ്ക്കാണ്. 150 രൂപയായിരുന്ന ഉണക്കമുളക് ഒരാഴ്ചയ്ക്കകം വില 300നു മുകളിലായി.
കർണാടകയിൽ നിന്ന് മുളകിന്റെ വരവ് കുറഞ്ഞതും വില കൂടാൻ കാരണമായി. വില ഇനിയും ഉയരാനാണു സാധ്യത. അതേസമയം, പായ്ക്ക് ചെയ്ത ഭക്ഷ്യധാന്യങ്ങൾക്ക് നികുതിയേർപ്പെടുത്തിയതോടെ വില പിന്നെയും കൂടി. സംസ്ഥാനത്ത് മൊത്തം ഭക്ഷ്യധാന്യ വില്പനയിൽ 14 ശതമാനം മാത്രമാണ് ബ്രാൻഡഡ് ഉല്പന്നങ്ങൾ. എന്നാൽ പായ്ക്ക് ചെയ്ത് ഉല്പന്നങ്ങൾക്ക് നികുതിവന്നതോടെ ഇത് 86 ശതമാനമായി വർധിക്കുമെന്ന് ഉറപ്പാണ്.
English Summary: Rains and GST hike : Family budgets are out of whack
You may also like
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.