4 May 2024, Saturday

Related news

February 9, 2024
February 6, 2024
February 4, 2024
January 9, 2024
December 29, 2023
December 23, 2023
December 22, 2023
December 22, 2023
December 21, 2023
December 20, 2023

പാര്‍ലമെന്റില്‍ പ്രതികാര നടപടികള്‍ തുടരുന്നു; 141 എംപിമാര്‍ പുറത്ത്

റെജി കുര്യന്‍
ന്യൂഡല്‍ഹി
December 19, 2023 11:16 pm

പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംപിമാര്‍ക്കെതിരെ പ്രതികാര നടപടി തുടര്‍ന്ന് കേന്ദ്രം. ലോക്‌സഭയില്‍ നിന്നും 49 എംപിമാരെ ഇന്ന് പുറത്താക്കി. ഇതോടെ നടപ്പു സമ്മേളനത്തില്‍ ഇരു സഭകളില്‍ നിന്നും 141 എം പിമാരാണ് സസ്‌പെന്‍ഷന് വിധേയരായത്. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യം. സര്‍ക്കാര്‍ മൗനം തുടരുന്നതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്ന് പ്രതിഷേധിച്ചു. ഏകാധിപത്യം അനുവദിക്കില്ലെന്ന പോസ്റ്ററുകളുമായാണ് എംപിമാര്‍ സഭയിലെത്തിയത്. ഇതോടെ സഭയുടെ മര്യാദക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന കാരണം പറഞ്ഞ് 49 എംപിമാരെക്കൂടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 

സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ലോക്‌സഭയില്‍ 95 എംപിമാരും രാജ്യസഭയില്‍ നിന്നും 46 പേരുമാണ് നടപ്പു സമ്മേളനത്തില്‍ സസ്‌പെന്‍ഷന് വിധേയരായത്. കെ സുധാകരന്‍, ശശി തരൂര്‍, കാര്‍ത്തി ചിദംബരം, അബ്ദുസമദ് സമദാനി, ഫാറൂഖ് അബ്ദുള്ള, മനീഷ് തിവാരി ഉള്‍പ്പെടെയുള്ള എം പിമാരെയാണ് ഇന്നലെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയത്.

പ്രതിപക്ഷത്തെ മൂന്നില്‍ രണ്ട് എംപിമാരെയും പുറത്താക്കിയതിന് പിന്നാലെ സര്‍ക്കാര്‍ നിര്‍ണായക ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച കസ്റ്റംസ് എക്‌സൈസ് ഡ്യൂട്ടികള്‍ അടിയന്തരമായി മാറ്റുന്നതുമായി ബന്ധപ്പെട്ട ബില്‍ ഇന്നലെ ലോക്‌സഭ പാസാക്കി. കൂടാതെ രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ മുഴുവന്‍ പൊളിച്ചെഴുതുന്ന മൂന്നു പുതുക്കിയ ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ അവതരിപ്പിച്ചു. 

Eng­lish Sum­ma­ry; Reprisals con­tin­ue in Par­lia­ment; 141 MPs out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.