17 April 2024, Wednesday

അഭിപ്രായസ്വാതന്ത്രത്തിനുമേലുള്ള നിയന്ത്രണങ്ങൾ‍; ജനാധിപത്യ രാജ്യങ്ങള്‍ തകര്‍ച്ചയുടെ പാതയില്‍

Janayugom Webdesk
സ്റ്റോക്ക്ഹോം
November 30, 2022 9:13 pm

ലോകത്തെ ജനാധിപത്യരാജ്യങ്ങളില്‍ പകുതിയും തകർച്ചയുടെ പാതയിലാണെന്ന് റിപ്പോര്‍ട്ട്. ഇന്റർ ഗവൺമെന്റൽ വാച്ച്ഡോഗാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ മുതൽ തെരഞ്ഞെടുപ്പുകളുടെ നിയമസാധുതയിലുള്ള അവിശ്വാസം വരെയുള്ള പ്രശ്നങ്ങളാൽ ജനാധിപത്യ രാജ്യങ്ങൾ അധഃപതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റോക്ക്ഹോം ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആന്റ് ഇലക്ടറൽ അസിസ്റ്റൻസി(ഐഡിയ)ന്റെ വാർഷിക റിപ്പോർട്ടിലാണ് പരാമർശം. 

ഉക്രെയ്‍നിലെ റഷ്യൻ സെെനിക നടപടി, പണപ്പെരുപ്പം, ആഗോള മാന്ദ്യം, കാലാവസ്ഥാ വ്യതിയാനം, കോവിഡ് മഹാമാരി തുടങ്ങിയ നിരവധി ഘടകങ്ങൾ രാജ്യങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. തീവ്ര വലതുപക്ഷ പാർട്ടികളുടെ ഉയർച്ചയും ജനാധിപത്യത്തിന്റെ ഭീഷണകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആവിഷ്കാര സ്വാതന്ത്ര്യം, വ്യക്തിഗത സമഗ്രത, സുരക്ഷ എന്നിവയെ വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. രാഷ്ട്രീയ ധ്രുവീകരണം, സ്ഥാപനപരമായ അപര്യാപ്തത, പൗരസ്വാതന്ത്ര്യത്തിന് ഭീഷണികൾ തുടങ്ങിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പോളണ്ട്, ഹംഗറി, യുഎസ് എന്നീ രാജ്യങ്ങൾ ഗുരുതരമായ ജനാധിപത്യ മൂല്യശോഷണമാണ് നേരിടുന്നത്. 

ഉക്രെയ്‍നിലെ റഷ്യൻ സെെനിക നടപടി സുരക്ഷാ പരിഗണനകൾ പുനർവിചിന്തനം ചെയ്യാനും വരാനിരിക്കുന്ന ഭക്ഷ്യ‑ഊർജ്ജ പ്രതിസന്ധികളെ നേരിടാനും യൂറോപ്പിനെ നിർബന്ധിതരാക്കി. സ്വേച്ഛാധിപത്യ സർക്കാരുകൾ വിയോജിപ്പുകളെ അടിച്ചമർത്തുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലാണുള്ളത്. ആഗോളതലത്തിൽ, സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്ന രാജ്യങ്ങളുടെ എണ്ണം കഴിഞ്ഞ ആറ് വർഷമായി ഇരട്ടിയായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഗാംബിയ, നൈജർ, സാംബിയ എന്നിവയുൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങൾ ജനാധിപത്യ നിലവാരത്തിൽ മെച്ചപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

Eng­lish Summary:Restrictions on free­dom of speech democ­ra­cies on the path of collapse
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.