ബിജെപിയുടെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർണമായി ചൊൽപ്പടിയിലാക്കാൻ ആർഎസ്എസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദുഷ്പ്പേര് ഏറെ കേൾപ്പിച്ച കള്ളപ്പണക്കേസിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക കാര്യങ്ങളുടെ ചുക്കാനും ആർഎസ്എസിൽ ആയിരിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗങ്ങളുടെ ചരിത്രത്തിലാദ്യമായി
പതിവ് രീതി വിട്ട് തൃശൂരിൽ ചേർന്ന യോഗത്തിൽ ആർഎസ്എസ് നേതാക്കൾ എത്തിയത് ഈ മാറ്റങ്ങളുടെ മുഖ്യ സൂചനയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കോർ കമ്മിറ്റി യോഗങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായ സംഘടനാ ജന. സെക്രട്ടറി ആർഎസ്എസിന്റെ ആളായതിനാൽ മറ്റാരും അവിടെ നിന്ന് യോഗങ്ങളിൽ സംബന്ധിക്കുക പതിവില്ല. കഴിഞ്ഞ യോഗത്തിൽ, സംഘടനാ ജന. സെക്രട്ടറിയെ കൂടാതെ ആർഎസ്എസ് പ്രാന്ത പ്രചാരകും പ്രാന്ത കാര്യവാഹകുമാണ് പങ്കെടുത്തത്. ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇതെന്നാണ് സൂചന.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടന്നതും സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും മകനും സംശയസ്ഥാനത്ത് വന്നതുമായ മൂന്നരക്കോടി രൂപയുടെ കള്ളപ്പണക്കേസ് ആർഎസ്എസിൽ കടുത്ത അതൃപ്തിയാണുണ്ടാക്കിയത്. അക്കാലത്തെ പ്രാന്ത പ്രചാരകും സംഘടനാ ജന. സെക്രട്ടറിയും ഇപ്പോൾ തൽസ്ഥാനങ്ങളിലില്ല. ഇക്കുറി സാമ്പത്തിക കാര്യങ്ങളിൽ വലുതായ ജാഗ്രതയ്ക്ക് ആർഎസ്എസ് ശ്രദ്ധ വയ്ക്കും. സംഘപരിവാറും ബിജെപി ദേശീയ നേതൃത്വവും കേരളത്തിലെ പാർട്ടിക്കുള്ളിലുള്ള രൂക്ഷമായ വിഭാഗീയ അവസാനിപ്പിക്കാനായിട്ടില്ല. കോഴിക്കോട് ജില്ലയുടെ ചുമതല നൽകി വായടപ്പിക്കാൻ ശ്രമിച്ചിട്ടും, സംസ്ഥാന നേതൃത്വത്തെ പരസ്യമായി കുത്തി ശോഭാ സുരേന്ദ്രൻ ഇപ്പോഴും രംഗത്തുണ്ട്. നേതൃത്വം തെറ്റ് ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടും എന്നാണ് അടുത്തിടെയും അവർ തുറന്നടിച്ചത്. വലിയ പരസ്യ വിമർശനങ്ങൾക്കില്ലെങ്കിലും കേന്ദ്ര മന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും എതിരായ വിഭാഗം സജീവമാണ്.
English summary;RSS to take hold of BJP
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.