24 May 2024, Friday

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം: വീടുകളില്‍ വെള്ളം കയറി

Janayugom Webdesk
തിരുവനന്തപുരം
May 5, 2024 11:08 am

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപത്തുണ്ടായ കടലാക്രമണത്തില്‍ വീടുകളില്‍ വെള്ളം കയറി. ശക്തമായ തിരമാലയില്‍ കടല്‍ റോഡിലേക്ക് കയറി. വീടുകളില്‍ വെള്ളം കയറിയതോടെ മൂന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. 

മുതലപ്പൊഴിയിലും തിരമാല ശക്തമായതോടെ വീടുകളിലേക്ക് വെള്ളം കയറി. ഇന്നലെ രാത്രി തന്നെ പല വീടുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. പല വീട്ടിലെ കട്ടിലുകളും ഇലക്ട്രോണിക് സാധനങ്ങളും വെള്ളത്തിൽ മുങ്ങി. മുന്നറിയിപ്പുള്ളതിനാൽ പലരും ജാഗ്രത പാലിച്ചതിനാൽ വലിയ അപകടം ഒഴിവായിട്ടുണ്ട്. ഇന്നലെ രാത്രിയെ അപേക്ഷിച്ച് ഇന്ന് തിരമാല കുറവാണെങ്കിലും വീടുകളിലേക്കും മറ്റും വെള്ളം കയറുന്നുണ്ട്. തൃശൂരില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് പിന്നാലെ ചില പഞ്ചായത്തുകളില്‍ കടല്‍ കരയിലേക്ക് കടന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു കള്ളക്കടല്‍ പ്രതിഭാസം ഉണ്ടായത്. പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാര്‍ഡില്‍ നേരിയ തോതില്‍ കടല്‍ കയറിയിരുന്നു. തുടര്‍ന്ന് 3 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുകയാണ്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൊല്ലം തീരമേഖലയിൽ കടലാക്രമണം ശക്തമായി. കൊല്ലം നഗരത്തിലെ മുണ്ടയ്ക്കൽ, വെടിക്കുന്ന്, ഇരവിപുരം, കരുനാഗപ്പള്ളിയിലെ ആലപ്പാട് ഭാഗങ്ങളിലാണ് രൂക്ഷമായ കടൽക്ഷോഭം. ഇന്നലെ വൈകുന്നേരം മുതലാണ് തിരമാലകൾക്ക് ശക്തിയേറിയത്. ഇടവേളകളിലാണ് തിരമാലകൾ അപകടകരമാംവിധം ശക്തിയാർജ്ജിക്കുന്നത്. രാത്രിയും പുലർച്ചയും കടലേറ്റം തുടർന്നു. മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് പ്രദേശവാസികൾ ഭീതിയിലാണ്. തിരമാലയടിച്ച് തകരാൻ സാധ്യതയുള്ള വീടുകളിൽനിന്ന് ചിലർ വീട്ടുസാധനങ്ങൾ പുറത്തിറക്കി.

Eng­lish Sum­ma­ry: Sea attack severe in the state: Hous­es flooded

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.