27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 22, 2024
July 7, 2024
July 5, 2024
July 3, 2024
June 8, 2024
May 28, 2024
May 19, 2024
May 18, 2024
May 16, 2024
May 16, 2024

കോവിഡ് വാക്സിനുകള്‍ക്ക് കൂടുതല്‍ ഗുരുതര പാര്‍ശ്വ ഫലങ്ങളെന്ന് പഠനം; കോവാക്സിൻ ഉപയോഗിച്ച 30 ശതമാനം പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2024 10:01 pm

ആസ്ട്രാസെനകയുടെ കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം. കോവിഷീല്‍ഡ് പാര്‍ശ്വഫലങ്ങളുള്ളതാണെന്ന് വ്യക്തമാക്കി വിപണിയില്‍നിന്ന് പിന്‍വലിച്ചതിനു പിന്നാലെയാണ് പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്. രക്തം കട്ടപിടിക്കുന്ന അസുഖം അപൂര്‍വമായി സംഭവിക്കാമെന്ന് കമ്പനി നേരത്തെ സമ്മതിച്ചിരുന്നു.

കോവിഷീല്‍ഡ് ഉപയോഗിച്ചവര്‍ക്ക് രക്തം കട്ടപിടിക്കുന്ന ഒരു തരം അവസ്ഥയായ ഇന്‍ഡ്യൂസ്ഡ് ഇമ്മ്യൂണ്‍ ത്രോംബോസൈറ്റോപീനിയ ആന്റ് ത്രോംബോസിസ് (വിഐടിടി) എന്ന രോഗ സാധ്യത കൂടുതലാണെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. ഓസ്‌ട്രേലിയയിലെ ഫ്ലിന്റേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യത്തില്‍ ഗവേഷണം നടത്തിയത്. 

2021ലെ കോവിഡ് മഹാമാരി കാലത്ത് ആസ്ട്രാസെനക വാക്സിന്‍ ഉപയോഗിച്ചശേഷമാണ് ഈ അസുഖം കണ്ടുതുടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലേറ്റ്‌ലെറ്റ് ഫാക്ടര്‍ 4 (പിഎഫ് 4) എന്ന പ്രോട്ടീനിനെ ബാധിക്കുന്ന ഹാനികരമായ ഓട്ടോ ആന്റിബോഡിയാണ് വിഐടിടിക്ക് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍. കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് കമ്പനി യുകെയിലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വാണിജ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കമ്പനി ആഗോള വിപണിയില്‍ നിന്നും വാക്സിന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. പുതിയ പഠനത്തോടെ ഇന്ത്യയിലടക്കം വാക്സിന്‍ സ്വീകരിച്ച കോടിക്കണക്കിന് ആളുകള്‍ ആശങ്കയിലാണ്. കോവിഡിനെതിരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സ്വീകരിച്ച വാക്സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ ഇത് വിതരണം ചെയ്തതിന് നേതൃത്വം നല്‍കിയത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു.

കോവാക്സിനും പാര്‍ശ്വഫലം

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിൻ സ്വീകരിച്ച മൂന്നിലൊന്ന് പേര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കോവാക്സിന്റെ ദീർഘകാല ഫലങ്ങളെക്കുറിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പഠനവിധേയമാക്കിയവരില്‍ മൂന്നിലൊന്ന് പേർക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി.
ശ്വാസകോശ അണുബാധയാണ് മിക്കവരിലും കണ്ടത്. പക്ഷാഘാതം, ശരീരത്തിന്റെ ചലനശേഷി നഷ്ടമാകുന്ന ഗല്യൻ ബാരി സിൻഡ്രോം എന്നിവ ഒരു ശതമാനം പേരിൽ കണ്ടെത്തി. നാഡീവ്യൂഹ പ്രശ്‌നങ്ങൾ, ത്വക് രോഗങ്ങൾ, മറ്റു പൊതുരോഗങ്ങൾ എന്നിവയാണ് കൗമാരക്കാരിൽ കണ്ടത്. മുതിർന്നവരിൽ, അസ്ഥി-പേശീ സംബന്ധമായ പ്രശ്‌നങ്ങൾ, നാഡീവ്യൂഹ പ്രശ്‌നങ്ങൾ തുടങ്ങിയവയും കൂടുതലായി കണ്ടെത്തി. സ്ത്രീകൾ, വാക്സിനേഷന് മുമ്പ് കോവിഡ് വന്നവർ, നേരത്തെ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ, വാക്സിനേഷന് ശേഷം ടൈഫോയ്ഡ് വന്നവർ എന്നിവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം പറയുന്നു. 

Eng­lish Sum­ma­ry: Study shows more seri­ous side effects of covid vaccines

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.