26 April 2024, Friday

Related news

April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 17, 2024
April 15, 2024
April 15, 2024

നിയമന വിരുദ്ധ ഹര്‍ജി തള്ളി; ബിജെപി നേതാവ് ജഡ്ജിയായി അധികാരമേറ്റു

web desk
ചെന്നൈ
February 7, 2023 11:45 am

നിയമനത്തിനെതിരായ ഹർജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നതിനിടെ ആര്‍എസ്എസ് നേതാവ് വിക്ടോറിയ ഗൗരി അഡീഷണൽ ജഡ്ജിക്ക് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. കൊളീജിയം തീരുമാനിച്ചതിനാല്‍ നിയമനം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാവിലെ പത്തരയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് വിക്ടോറിയ ചുമതലയേറ്റത്. സുപ്രീം കോടതി ഇന്നുതന്നെ ഗൗരിയുടെ നിയമനത്തിനെതിരായ ഹര്‍ജി പരിഗണിച്ച് തള്ളുകയും ചെയ്തു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൊളീജിയം ശുപാര്‍ശ റദ്ദാക്കാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി  യോഗ്യത പരിശോധിക്കാന്‍ മാത്രമെ കോടതിക്കാവു എന്നും പറഞ്ഞു. രാഷ്ട്രീയ ചായ്‌വുള്ളവര്‍ മുമ്പും നിയമിതരായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. നിയമനം റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും സുപ്രീം കോടതി  പറഞ്ഞു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവര്‍ ജനുവരി 17ന് നല്‍കിയ നിര്‍ദ്ദേശപ്രകാരം ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഗൗരിയുടെ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ഗൗരിയുടെയും മറ്റ് നാല് അഭിഭാഷകരുടെയും പേരുകൾ ഹൈക്കോടതിയിലേക്ക് ഉയർത്താനാണ് കൊളീജിയം നിർദ്ദേശിച്ചത്. തീരുമാനം ശ്രദ്ധയില്‍പ്പെട്ടതുമുതല്‍ വിക്ടോറിയ ഗൗരിക്കെതിരെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ശുപാർശ പൊതുസംസ്കാരത്തിന് ദോഷവും ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ഒരു വിഭാഗം അഭിഭാഷകര്‍ വിമർശിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ഭാരതീയ ജനതാ പാർട്ടി മഹിളാ മോർച്ചയുടെ ജനറൽ സെക്രട്ടറിയായ ഗൗരിയുടെ രാഷ്ട്രീയ ബന്ധങ്ങൾ സംബന്ധിച്ചും അഭിഭാഷകർ ഉയർത്തിക്കാട്ടി. മതന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്‌ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെയുള്ള ‘വിദ്വേഷ പ്രസംഗം’ നടത്തിയ ഗൗരി ദേശീയതലത്തില്‍ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്.

Eng­lish Sam­mury: Supreme Court hear­ing the chal­lenge against Advo­cate Vic­to­ria Gowri’s appoint­ment as an addi­tion­al judge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.