26 April 2024, Friday

Related news

December 12, 2023
December 4, 2023
December 1, 2023
December 1, 2023
November 29, 2023
November 29, 2023
November 12, 2023
September 15, 2023
September 1, 2023
August 9, 2023

23 വർഷം കാണാതിരുന്ന ഫയൽ 24 മണിക്കൂറിനകം കണ്ടുകിട്ടി

Janayugom Webdesk
തിരുവനന്തപുരം
February 26, 2023 9:08 pm

മരിച്ചുപോയ ജീവനക്കാരന്റെ ആനുകൂല്യങ്ങൾ നല്കാനും ആശ്രിത നിയമനത്തിനും സർവീസ് ബുക്ക് കാണാനില്ലെന്ന് തടസം പറഞ്ഞ വിഷയത്തിൽ വിവരാവകാശ കമ്മിഷന്റെ ഇടപെടലിൽ തീരുമാനം. സംസ്ഥാന വിവരാവകാശ കമ്മിഷണർ വിചാരണ ചെയ്തതോടെ 23 വർഷമായി കാണാതിരുന്ന രേഖ 24 മണിക്കൂറിൽ ലഭ്യമായി. ഇടുക്കിയിൽ ഡിഎംഒ ഓഫീസിൽ നിന്നാണ് ഫയൽ കാണാതായത്. മലപ്പുറത്തായിരുന്നു വിചാരണ. 24 മണിക്കൂറിനകം സർവീസ് ബുക്ക് ഹാജരാക്കിയില്ലെങ്കിൽ സ്വന്തം സർവീസ് ബുക്കിൽ മോശം റിമാർക്ക് വരുമെന്ന് കമ്മിഷണർ എ അബ്ദുൽ ഹക്കീം താക്കീത് നല്കിയതോടെയാണ് ഫയൽ എത്തിയത്. തലസ്ഥാനത്തെ ചേംബറിൽ കമ്മിഷണർ തിരിച്ചെത്തിയപ്പോൾ ഇടുക്കി ഓഫീസിൽ നിന്ന് സർവീസ് ബുക്കും ഇതര രേഖകളുമായി ഉദ്യോഗസ്ഥരും എത്തുകയായിരുന്നു.

ഇടുക്കി ഡിഎംഒ ഓഫീസിൽ ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തിൽ ഓഫീസറായിരുന്ന ജയരാജൻ സർവീസിലിരിക്കെ മരിച്ചത് 2017ലാണ്. ജയരാജന്റെ സർവീസ് ബുക്ക് 2000 മേയിൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലേക്ക് അയച്ചതിനു ശേഷം മടങ്ങി വന്നിട്ടില്ലെന്നായിരുന്നു ഇതു സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. കഴിഞ്ഞ അഞ്ചു വർഷമായി ബന്ധുക്കൾ നിലമ്പൂരിൽ നിന്ന് പൈനാവിലെത്തി പരാതി പറയുകയായിരുന്നു. അവസാനം വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കിമിന്റെ ബെഞ്ചിൽ പരാതി എത്തുകയായിരുന്നു. കമ്മിഷൻ ആവശ്യപ്പെട്ട റിപ്പോർട്ടും ഡിഎംഒ ഓഫീസ് സമർപ്പിച്ചില്ല. തുടർന്നായിരുന്നു തെളിവെടുപ്പ്.

2000 ജൂലൈയിൽ തന്നെ ഏജീസ് ഓഫീസിൽ നിന്ന് സർവീസ്ബുക്ക് തിരികെ അയച്ചിരുന്നതായും അത് ഇടുക്കി ഡിഎംഒ കൈപ്പറ്റിയിരുന്നതായും തെളിവെടുപ്പിൽ വിവരാവകാശ കമ്മിഷണർ കണ്ടെത്തി. 24 മണിക്കൂറിനകം അത് ഹാജരാക്കാൻ കമ്മിഷണർ നിർദേശിച്ചു. ആനുകൂല്യങ്ങൾ ഉടൻ തിട്ടപ്പെടുത്താനും നടപടിക്രമങ്ങൾ പാലിച്ച് സർവീസ് ബുക്ക് ഹെൽത്ത് ഡയറക്ടർക്ക് അയക്കാനും കമ്മിഷണർ ഉത്തരവായി. ജയരാജന്റെ നിയമപ്രകാരമുള്ള അനന്തരാവകാശികൾക്ക് മാത്രം വിവരങ്ങൾ നല്കാനും അപേക്ഷകൻ മൂന്നാം കക്ഷിയായതിനാൽ അദ്ദേഹത്തിന് വിവരങ്ങൾ നല്‍കേണ്ടതില്ലെന്നും കമ്മിഷണർ ഉത്തരവിൽ വ്യക്തമാക്കി. ഇടുക്കി ഡിഎംഒ ഓഫീസിലെ കുറ്റക്കാരായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ആർടിഐ നിയമം 20(1), 20(2) എന്നിവ പ്രകാരം നടപടിയെടുക്കാനും കമ്മിഷണർ ഉത്തരവായി.

Eng­lish Sum­ma­ry; The file, which was not seen for 23 years, was found with­in 24 hours

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.