27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 18, 2024
July 12, 2024
June 13, 2024
May 22, 2024
April 20, 2024
April 15, 2024
April 6, 2024
April 5, 2024
March 30, 2024
March 17, 2024

വമ്പന്മാരും പണമൊഴുക്കി

Janayugom Webdesk
ന്യൂഡല്‍ഹി
March 16, 2024 10:48 pm

വരുമാനം ഏറെയില്ലാത്ത അറിയപ്പെടാത്ത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ വഴി വൻകിട കമ്പനികള്‍ തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ കോടികള്‍ സംഭാവനകള്‍ നല്‍കി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. 2019ല്‍ തെരഞ്ഞെടുപ്പ് ബോണ്ടിനെ ചോദ്യം ചെയ്ത ഉദയ് കൊടക് ബോണ്ടിലൂടെ തന്നെ വലിയ തുക സംഭാവന ചെയ്തു. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി അല്ല അയോധ്യ രാമി റെഡ്ഡിയുമായി ബന്ധമുള്ള ഒരു കമ്പനി 100 കോടി സംഭാവന നല്‍കി. കൂടുതല്‍ സംഭാവന നല്‍കിയ ആദ്യ 100 പേരില്‍ ഉള്‍പ്പെട്ട ലക്ഷ്മിദാസ് മെര്‍ച്ചന്റ് റിലയൻസ് ഇൻഡസ്ട്രീസുമായി ബന്ധമുള്ള വ്യക്തിയാണ്. സംഭാവനയില്‍ മൂന്നാമതായി നില്‍ക്കുന്ന ക്വിക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് റിലയൻസ് ഇൻഡസ്ട്രീസിന്റെ തന്നെ കമ്പനിയാണ്. 

2019 ഏപ്രിലിലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് ബോണ്ട് സുതാര്യമല്ലെന്ന് അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോട് കൊടക് അഭിപ്രായപ്പെട്ടിരുന്നു. ഏഴു മാസത്തിന് ശേഷം കൊടക് ഗ്രൂപ്പ് ഇൻഫിനാ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 60 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിയതായി ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് പറയുന്നു. വൈഎസ്ആര്‍ എംപിയുമായി ബന്ധമുള്ള രാംകി ഗ്രൂപ്പിന്റെ തന്നെ ചെന്നൈ ഗ്രീൻ വുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് 105 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടാണ് വാങ്ങിയത്. 2021 ജൂലൈയില്‍ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് രാംകി ഗ്രൂപ്പില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആ വര്‍ഷം മുതലാണ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ സംഭാവന നടത്താൻ ആരംഭിച്ചത്. 

നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റി എന്ന വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വിക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് റിലയൻസ് ഇൻഡസ്ട്രീസുമായി ഏറെ ബന്ധമുള്ള കമ്പനിയാണ്. ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയ മൂന്നാമത്തെ കമ്പനിയും ക്വിക് സപ്ലൈ ചെയിനാണ്.
റിലയൻസിന്റെ നികുതി കാര്യങ്ങള്‍ പരിശോധിക്കുന്ന ലക്ഷ്മിദാസ് വല്ലഭ്ദാസ് മെര്‍ച്ചന്റ് 25 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകളാണ് 2023 നവംബറില്‍ വാങ്ങിയതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍ സര്‍വീസസ് ആണ് ഇലക്ടറല്‍ ബോണ്ട് ഏറ്റവും കൂടുതല്‍ വാങ്ങിയത്. 2019 ഏപ്രില്‍ മുതല്‍ 2024 ജനുവരി വരെ 11 ശതമാനം ബോണ്ടുകള്‍ സാന്റിയാഗോ മാര്‍ട്ടിൻ വാങ്ങിയിട്ടുണ്ട്. 

Eng­lish Sum­ma­ry: The giants also poured in money
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.