ഇടതുപക്ഷം പാർശ്വവൽക്കരിക്കപ്പെട്ടാൽ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് രാജ്യവും രാജ്യത്തെ സാധാരണക്കാരുമാണന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവിച്ചു. ആർഎസ്‌പി വിട്ട 142 പാർട്ടി അംഗങ്ങളെയും എപി വർക്കി ജനകീയസമിതി വിട്ട അനുഭാവികളെയും സിപിഐ യിലേക്ക് സ്വീകരിച്ചു കൊണ്ടുള്ള ലയന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കേന്ദ്ര ഭരണകൂടം നടത്തുന്ന ജനദ്രോഹങ്ങള്‍ ഇതിന് തെളിവാണ്. യാതൊരു വിഷമവുമില്ലാതെ പൊതുമേഖലയെ വിൽക്കുന്നു. 125 വിമാന സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ ടാറ്റക്ക് കൈമാറി. 400 റെയിൽവേ സ്റ്റേഷനുകൾ വിൽക്കുന്നു. പെട്രോൾ വില സെഞ്ച്വറിയിൽ എത്തി. തൊഴിലാളി കർഷക ഐക്യം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഐക്യത്തിന്റെ ശക്തി തെളിയിക്കുന്നതാണ് 27 ന് നടന്ന ഭാരത ബന്ദ് എന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിൽ കൃഷിക്കാരെയും തൊഴിലാളികളെയും അണി നിരത്തിയത് സിപിഐ ആണ്. പാർട്ടിയിലെ പിളർപ്പിന് ശേഷം ഛിന്നഭിന്നമായ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഇന്ന് സിപിഐയുമായി സഹകരിക്കുന്നുണ്ട്. പാര്‍ട്ടിയിലേക്ക് കടന്നുവന്ന പ്രവര്‍ത്തകരെ കാനം സ്വാഗതം ചെയ്തു. കെ എം ജോർജിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് മുതിർന്ന നേതാവ് പി കെ രാജൻ പതാക ഉയർത്തി.
കെ എം ജോർജിന് രക്തപതാക കൈമാറി പാർട്ടിയിലേക്ക് കടന്നുവന്നവരെ കാനം രാജേന്ദ്രൻ സ്വീകരിച്ചു. സിപിഐയിലേക്ക് കടന്നുവന്നവരെ മുൻ പഞ്ചായത്തംഗം കൂടിയായ ഒ എ മണി പരിചയപ്പെടുത്തുകയും നേതാക്കൾ രക്തഹാരം ചാർത്തി സ്വീകരിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി പി രാജു മുഖ്യ പ്രഭാഷണം നടത്തി. ജില്ല അസി. സെക്രട്ടറി കെ എൻ സുഗതൻ, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം ഡി നിക്സന്‍. എഐടിയുസി ജില്ല സെക്രട്ടറി കെ എൻ ഗോപി, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ടി രഘുവരൻ, മണ്ഡലം സെക്രട്ടറി സി എൻ സദാമണി, സെക്രട്ടറിയേറ്റംഗങ്ങളായ കെ പി ഷാജഹാൻ, കെ എം മത്തായി, സിപിഐയിൽ ചേർന്ന പ്രമുഖ നേതാക്കളായ അനീഷി മോൻ, അഡ്വ. പി ബി സുരേന്ദ്രൻ, പി വി തോമസ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടോമി തച്ചാമ്പുറം സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ മേരി മത്തായി കൃതജ്ഞതയും പറഞ്ഞു.
English Summary : the nation and common man will suffer is there is no left democratic front says kanam rajendran
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.