3 May 2024, Friday

നാട്ടാനകളെ തേടി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്

സ്വന്തം ലേഖിക
ആലപ്പുഴ
January 18, 2023 12:11 pm

പതിറ്റാണ്ടുകളായി ആനകളെ കൈമാറ്റം ചെയ്യുന്നതിനുളള തടസം നീങ്ങിയതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് നൂറോളം നാട്ടാനകളെ കൊണ്ടുവരാൻ ദേവസ്വങ്ങളും ആന ഉടമകളും ശ്രമം തുടങ്ങി. വന്യജീവി സംരക്ഷണ നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നതോടെയാണ് ആനകളുടെ കുറവ് നികത്താൻ വഴിയൊരുങ്ങിയത്. ആനകളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമം കേന്ദ്രസർക്കാർ പുറത്തിറക്കാനുള്ള തടസം മാത്രമാണ് ഇനിയുള്ളത്. സംസ്ഥാനസർക്കാരും ആന ഉടമസംഘടനകളും ദേവസ്വം പ്രതിനിധികളും ഇതിനായി ഒന്നിച്ച് ശ്രമിക്കുന്നതോടെ ആനകളെ കൊണ്ടുവരാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. ബംഗാൾ, ആസാം, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലെ വനംവകുപ്പിന്റെയും സ്വകാര്യവ്യക്തികളുടെയും ഉടമസ്ഥതയിലാണ് ആനകളുള്ളത്. കൂടുതൽ എഴുന്നെള്ളിപ്പുകളും ആഘോഷങ്ങളും മതപരമായ ചടങ്ങുകളും ഉള്ളതിനാൽ കേരളത്തിൽ കൂടുതൽ ആനകളെ വേണം.

എണ്ണം കൂടുന്നതോടെ ആനകളുടെ ജോലിഭാരത്തിന് അയവുവരും. ഉത്സവങ്ങൾക്ക് ആനകൾ കുറയുന്നതിൽ ആനപ്രേമികൾക്കും ദേവസ്വങ്ങൾക്കും ആശങ്കയുണ്ടായിരുന്നു. 70 ആനകൾ വരെ അണിനിരക്കുന്ന ഉത്സവങ്ങളുണ്ട് തൃശൂരിൽ. കാടുകൾക്ക് ഉൾകൊള്ളാൻ പറ്റാത്ത തരത്തിൽ ആനകൾ പെരുകിയതാണ് ഈയടുത്ത കാലത്ത് കൂടിവരുന്ന കാട്ടാന ആക്രമണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. അടുത്തകാലത്തായി മനുഷ്യരെ കൂടുതൽ ആക്രമിച്ചത് കാട്ടാനയാണോ നാട്ടാനയാണോ എന്ന് ചിന്തിക്കണമെന്നും അവർ പറയുന്നു. 

സോളാർ വേലി, കിടങ്ങുകൾ, ജൈവവേലി തുടങ്ങിയവ കൊണ്ടൊന്നും നാട്ടാനയെ പ്രതിരോധിക്കാനായില്ല. അതിനാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചെയ്യുന്നതു പോലെ പിടികൂടി മെരുക്കുകയാണ് പോംവഴിയെന്നാണ് പൊതുഅഭിപ്രായം ഉയരുന്നുണ്ട്. നിലവിൽ കേരളത്തിൽ430 നാട്ടാനകളാണുള്ളത്. എഴുന്നള്ളിക്കാൻ ലഭിക്കുന്നത് 100നും150നും ഇടയിലാണ്. പ്രതിവർഷം സംസ്ഥാനത്തെ എഴുന്നള്ളിപ്പുകൾ25,000ആണ്.

Eng­lish Sum­ma­ry: To the North-East­ern States in search of elephant

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.