പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു. പട്ടാമ്പി വള്ളൂർ മേലെകുളത്തിലാണ് ദാരുണാപകടമുണ്ടായത്. കൊടലൂർ മാങ്കോട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ (12) വളാഞ്ചേരി പന്നിക്കോട്ടിൽ സുനിൽ കുമാർ മകൻ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്. മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുങ്ങാകുഴി ഇടുന്നതിനിടെ കുളത്തിലെ ചേറിൽ കുടുങ്ങുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ പൊങ്ങി വരാതായപ്പോൾ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ സമാനമായ രീതിയിൽ എറണാകുളം വടക്കൻ പറവൂരില്‍ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് മൂന്ന് കുട്ടികളാണ് മരിച്ചത്. ചെറിയപല്ലം തുരുത്തു സ്വദേശി ബിജുവിന്‍റെയും കവിതയുടേയും മകള്‍ ശ്രീവേദ, കവിതയുടെ സഹോദരൻ ബിനു ‑നിത ദമ്പതികളുടെ മകൻ അഭിനവ്, ശ്രീരാഗ് എന്നിവരാണ് മുങ്ങിമരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ബന്ധുക്കളായ മൂന്നു കുട്ടികളേയും വീട്ടിൽ നിന്നും കാണാതായെന്ന വിവരം പുറത്ത് വന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വൈകിട്ടോടെ പുഴയോരത്ത് കുട്ടികളുടെ സൈക്കിള്‍ കണ്ടെത്തി. കളിക്കാനിറങ്ങിയ മൂന്ന് കുട്ടികളുടെയും ഡ്രസ്സും, പുഴയോരത്ത് കണ്ടതിനെ തുടർന്ന് കുട്ടികൾ പുഴയിൽ ഇറങ്ങിയെന്ന സംശയത്തിൽ തെരച്ചിൽ തുടങ്ങി. തുടര്‍ന്ന് ആദ്യം ശ്രീവേദയുടേയും പിന്നാലെ അഭിനവിന്‍റേയും ശ്രീരാഗിന്‍റേയും മൃതദേഹങ്ങൾ കിട്ടി. ഇരിങ്ങാലക്കുടയിൽ നിന്ന് പറവൂരിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു പന്ത്രണ്ടുകാരനായ ശ്രീരാഗ്. വീട്ടുകാരൊന്നും അറിയാതെ മൂന്നു കുട്ടികളും വീടിന് സമീപത്തെ പുഴയില്‍ ഇറങ്ങുകയായിരുന്നു. ഉച്ച സമയത്ത് പുഴയുടെ പരിസരത്തൊന്നും ആളുകളുണ്ടാവാറില്ല. അതിനാൽ കുട്ടികള്‍ പുഴയിലേക്കിറങ്ങിയതും അപകടത്തില്‍പെട്ടതും ആരും അറിഞ്ഞില്ല. പറവൂര്‍ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൂന്ന് പേരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ശ്രീവേദ, അഭിനവ് എന്നിവരുടെ മൃതദേഹം പറവൂർ ചെറിയപല്ലം തുരുത്തിലും ശ്രീരാഗിന്‍റെ മൃതദേഹം ഇരിഞ്ഞാലക്കുടയിലും സംസ്കരിച്ചു.
english summary; Two children drowned while bathing in a pond in Pattambi
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.