5 May 2024, Sunday

Related news

May 4, 2024
May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
May 2, 2024
May 1, 2024

ഉത്തരകാശി തുരങ്ക അപകടം; എല്ലാ തൊഴിലാളികളെയും പുറത്തെത്തിച്ചു

Janayugom Webdesk
ഉത്തരകാശി
November 28, 2023 9:28 pm

പതിനേഴ് ദിവസത്തെ നിതാന്ത പരിശ്രമത്തിനൊടുവില്‍ ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. വൈകിട്ട് എഴ് മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ഈ മാസം 12നാണ് അപകടത്തെ തുടര്‍ന്ന് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. അപകടം നടന്നപ്പോള്‍ മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനമാണ് ഇന്നലെ വൈകിട്ട് വിജയം കണ്ടത്. 

രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാനഘട്ടത്തില്‍ യന്ത്രങ്ങള്‍ ഒഴിവാക്കിയുള്ള തുരക്കല്‍ നടത്തിയാണ് തൊഴിലാളികളുടെ സമീപമെത്തിയത്. ഒന്നരമണിക്കൂര്‍ സമയമെടുത്ത് ദൗത്യം സമ്പൂര്‍ണ വിജയത്തിലെത്തിച്ചു. സ്ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങള്‍ തുരങ്കത്തിന് അകത്തേയ്ക്ക് ആദ്യം പ്രവേശിച്ചു. പിന്നാലെ ആംബുലന്‍സ് എത്തിച്ച് തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തെത്തിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി. 

റാറ്റ് ഹോള്‍ മൈനിങ് വിദഗ്ധരാണ് തുരക്കല്‍ പ്രവര്‍ത്തനം നടത്തിയത്. അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷിന്‍ ഉപയോഗിച്ചുള്ള തുരക്കല്‍, യന്ത്രത്തകരാറിനെ തുടര്‍ന്ന് നിരന്തരം തടസപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തുരങ്കത്തിന്റെ മുകളില്‍ നിന്ന് തുരക്കല്‍ ആരംഭിച്ചത്. തൊഴിലാളികള്‍ കുടുങ്ങിയ ദിവസം മുതല്‍ പൈപ്പ് വഴി ഭക്ഷണം, വെള്ളം, മരുന്ന്, ഓക്സിജന്‍ എന്നിവ എത്തിച്ചിരുന്നു. ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് അകത്ത് കടത്തിയാണ് ഇവ എത്തിച്ച് നല്‍കിയത്. തൊഴിലാളികള്‍ പുറത്തെത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രദേശവാസികള്‍ മധുപലഹാര വിതരണം നടത്തി. 

ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ സേന, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍, ഐടിബിപി, കരസേന എന്നീ ഏജന്‍സികളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
ചാര്‍ധം പദ്ധതിയുടെ ഭാഗമായി ദേശീയ പാത 134ല്‍ നിര്‍മ്മിക്കുന്ന നാലര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കമാണ് സില്‍ക്യാര. 1119.69 കോടി രൂപയാണ് തുരങ്കത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. നാല് വര്‍ഷമാണ് നിര്‍മ്മാണ കാലാവധി.
രക്ഷപ്പെടുത്തിയ തൊഴിലാളികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പുഷ്കര്‍സിങ് ധാമി അടക്കമുള്ളവര്‍ എത്തിയിരുന്നു.

റാറ്റ് ഹോൾ ഖനനം

വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ അനധികൃത കൽക്കരി ഖനനത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്ന രീതിയാണ് റാറ്റ് ഹോൾ ഖനനം. ഖനിത്തൊഴിലാളികൾ ചെറുസംഘങ്ങളായി 400 അടി വരെ താഴ്ചയുള്ള ഖനികളിൽ ഇറങ്ങി, തിരശ്ചീനമായ ഇടുങ്ങിയ മാളങ്ങളിലൂടെ സഞ്ചരിച്ച് ചെറിയ അളവിൽ കൽക്കരി ശേഖരിക്കുന്ന അത്യന്തം അപകടകരമായ ഖനന പ്രക്രിയയാണിത്. ഏറെ വിവാദമായതിനെ തുടര്‍ന്ന് രാജ്യത്ത് ഇത് നിരോധിച്ചിരുന്നു.

Eng­lish Sum­ma­ry: Uttarkashi tun­nel acci­dent; All work­ers were evacuated

Uttarkashi tunnel accident; All workers were evacuated

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.