2 May 2024, Thursday

കര്‍ഷകര്‍ക്ക് ഗുണമില്ലാതെ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതി

ബേബി ആലുവ
കൊച്ചി
September 8, 2023 10:50 pm

കേന്ദ്രത്തിന്റെ കാലാവസ്ഥാധിഷ്ഠിത കൃഷി ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ വലിയ വിഭാഗം കർഷകർക്ക് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് പരാതി. കേന്ദ്ര കൃഷിമന്ത്രാലയത്തിൽ നിന്നിറങ്ങിയ വിജ്ഞാപനത്തിൽ, പദ്ധതിയിൽ അംഗമാകുന്നതിന് നിർദേശിച്ചിരുന്നത് കേരളത്തിൽ ഓണക്കാലവും അതുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളുമുള്ള ഓഗസ്റ്റ് 26 മുതൽ 31 വരെയുള്ള തീയതികളാണ്. വെറും അഞ്ച് ദിവസത്തെ സമയം മാത്രം കർഷകർക്ക് നൽകിയ വിജ്ഞാപനം ഇറങ്ങിയതു തന്നെ പതിവിൽ നിന്ന് വ്യത്യസ്തമായി വൈകിയാണെന്ന ആക്ഷേപവും തുടക്കത്തിലേ ഉണ്ടായിരുന്നു. ഇക്കാരണങ്ങളാൽ ഭൂരിപക്ഷം പേർക്കും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനായില്ല. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം കൃഷി മന്ത്രാലയം പുതുക്കിയ വിജ്ഞാപനമിറക്കിയെങ്കിലും അതും പരിമിതമായ സമയത്തേക്കു മാത്രമായിരുന്നു.

ഇന്നലെ ആ സമയ പരിധി അവസാനിക്കുകയും ചെയ്തു. അപ്പോഴും നിരവധി കൃഷിക്കാർ പുറത്തായി.
നെല്ല്, തെങ്ങ്, കമുക്, വാഴ, വെറ്റില, കൊക്കോ, ഇഞ്ചി, മാവ്, കപ്പ, ജാതി, ഏലം, ഗ്രാമ്പൂ, കുരുമുളക്, പയർവർഗങ്ങൾ, പൈനാപ്പിൾ, എള്ള്, മരച്ചീനി, കിഴങ്ങ് വർഗങ്ങൾ, ചെറുധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയ്ക്ക് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരം നൽകുന്നതാണ് പദ്ധതി. റബ്ബർ, തെങ്ങ്, കാപ്പി, തേയില തുടങ്ങി മുമ്പില്ലാതിരുന്ന പല വിളകളെയും ഇത്തവണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ധാരാളം കർഷകർ രജിസ്റ്റർ ചെയ്യേണ്ടതായിരുന്നു. എന്നാൽ, പരിമിതമായ സമയം മാത്രം ലഭിച്ചതിനാൽ അതിന് അവസരമില്ലാതായി. പുതുക്കി ഇറക്കിയ വിജ്ഞാപനത്തിലും സമയം കമ്മി. സമയം നീട്ടിക്കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് കൃഷിക്കാർ. സാധാരണ 60, 000 — 65,000 പേർ പദ്ധതിയിൽ അംഗങ്ങളായി ചേരാറുള്ളതാണ്. ഇക്കുറി ആ സംഖ്യയിലേക്കെത്തിയിട്ടില്ല. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത് പാലക്കാട് ജില്ലയിൽ നിന്നാണ്.

കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പും അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയും സംയുക്തമായാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനങ്ങളെല്ലാം വരേണ്ടത് കേന്ദ്ര കൃഷി മന്ത്രാലയത്തിൽ നിന്നാണ്. മുഴുവൻ കൃഷിക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു വേണ്ടി സംസ്ഥാന കൃഷി വകുപ്പ് ജില്ലകൾ തോറും വലിയ ക്യാമ്പയിനാണ് സംഘടിപ്പിക്കാറുള്ളത്. സംസ്ഥാന സർക്കാർ നേരിട്ട് നടത്തുന്ന വിള ഇൻഷുറൻസ് പദ്ധതിയുമുണ്ട്. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.

eng­lish sum­ma­ry; Weath­er-based insur­ance scheme with­out ben­e­fits for farmers
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.